നാട്ടുപൂക്കള്‍ മെടഞ്ഞു കെട്ടി, കുന്നുപോലെ ഒരുക്കിയെടുത്ത് കുളത്തിലും നീരൊഴുക്കിലും ഭക്തിപൂര്‍വം ഒഴുക്കുന്നൊരു മഴക്കാല കാഴ്ച. തെലങ്കാനയുടെ ‘ബാത്തുകമ്മ’ ഉത്സവത്തെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം.
സര്‍വൈശ്വര്യ പ്രദായിനിയായ ഗൗരിയാണ് തെലുഗരുടെ ബാത്തുകമ്മ. ആദിപരാശക്തിയുടെ ചൈതന്യം നിറയുന്ന നവരാത്രിനാളുകളിലാണ് ബാത്തുകമ്മ ആഘോഷങ്ങളും നടക്കുന്നത്.
മണ്‍സൂണിലെ മഴയില്‍ നീര്‍ത്തടങ്ങളിലെ വെള്ളം മലിനമാകുമ്പോള്‍ ശുദ്ധീകരിക്കുകയെന്ന പാരിസ്ഥിതിക ധര്‍മം കൂടി ബാത്തുകമ്മ നിറവേറ്റുന്നു.
ബാത്തുകമ്മ ആഘോഷങ്ങള്‍ക്കായി വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃഗൃഹത്തില്‍ നിന്നും സ്വന്തം വീടുകളിലേക്കെത്തും. സ്ത്രീകളുടെ കൂട്ടായ്മയാണ് ആഘോഷങ്ങളുടെ കാതല്‍. ബാത്തുകമ്മയൊരുക്കിയ ശേഷം അയല്‍വീടുകളിലെ സ്ത്രീകള്‍ സമീപത്തെ മൈതാനങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ഒത്തു ചേരും.
അതിനു മുന്നോടിയായി ചില ഒരുക്കങ്ങളുണ്ട്. പൂക്കള്‍ ശേഖരിക്കലാണ് മുഖ്യം. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് പൂക്കളിറുക്കുക. പ്രാേദശികമായി കാണുന്ന പൂക്കള്‍ക്കാണ് പ്രാമുഖ്യം. ഔഷധഗുണമുള്ളവ കൂടുതലായി ശേഖരിക്കും. പിന്നീട് കുടുംബാംഗങ്ങളെല്ലാം പൂക്കള്‍ നീളത്തില്‍ കൊരുത്തെടുക്കും. പിച്ചളത്താലങ്ങളില് മുളകൊണ്ടു കെട്ടിയെടുക്കുന്ന കുഞ്ഞു പിരമിഡുകള്‍ക്കു മീതെ പൂമാല ചുറ്റിയെടുക്കുന്നതാണ് ബാട്ടുകമ്മ ഒരുക്കം.
സന്ധ്യയാവുന്നതോടെ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങി സ്ത്രീകള്‍ ബാട്ടുകമ്മ താലവുമായി മൈതാനങ്ങളിലേക്കെത്തും. അവിടെ, വൃത്താകൃതിയിലാണ് താലങ്ങളോരോന്നും ഇറക്കി വയ്ക്കുക. തുടര്‍ന്ന് ദേവീസ്തുതികളും നാടന്‍ പാട്ടുകളുമായി താലങ്ങളെ വലം വച്ച് സ്ത്രീകള്‍ നൃത്തമാടും.
അതുകഴിഞ്ഞ് താലമെടുത്ത് തലയിലേറ്റി ഘോഷയാത്ര. മണ്ണുകൊണ്ടുള്ള ഗൗരീവിഗ്രഹങ്ങളും ഘോഷയാത്രയായി കൊണ്ടു പോകാറുണ്ട്. സമീപത്തെ കുളങ്ങളോ മറ്റേതെങ്കിലും നീരുറവകളോ ആയിരിക്കും ലക്ഷ്യസ്ഥാനം. പൂക്കളും ഗൗരീ വിഗ്രഹവും അവിടെ നിമജ്ജനം ചെയ്യുന്നതോടെ ബാത്തുകമ്മ ചടങ്ങുകള്‍ അവസാനിക്കും. വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവ് ഈ പൂക്കള്‍ക്ക് ഉണ്ടെന്നാണ് വിശ്വാസം.
നാട്ടുപൂക്കള്‍ നാടുനീങ്ങിയതോടെ ഓണത്തിന് നമ്മള് ആശ്രയിച്ചു പോരുന്നത് പൂ വിപണികളെയാണ്. ഗ്രാമങ്ങള്‍ ചുരുങ്ങി നഗരങ്ങള്‍ പടര്ന്നേറിയതോടെ ബാത്തുകമ്മയ്ക്കും നാടന്‍പൂക്കള്‍ ഇല്ലാതെയായി. എങ്കിലും തെലുഗു ജനത പാരമ്പര്യം കൈവിടാതെ ആഘോഷത്തിന്റെ പരകോടിയിലെത്തിക്കുന്നു ‘ബാത്തുകമ്മ’യെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: