കവനമന്ദിരം പങ്കജാക്ഷന്
ഭോഗവാസനയെത്തന്നെ മാനസ്സത്തില്നിന്ന് വേരോടുകൂടി പറിച്ചുകളയണം. എന്റെ മക്കള്‍, എന്റെ ധനം, ഞാന്‍, ഇതെന്നുടെ വകയായിട്ടുള്ളത്, അവന്, ഇവന് എന്നീ ഇന്ദ്രജാലംകൊണ്ട് രഘുപതേ! വാസന വൃദ്ധയായിവന്നീടുന്നു എന്നു നീ ധരിക്കുക. നീ അജ്ഞനാകരുത് ജ്ഞാനിയായി ഭവിച്ചാലും. ഈ സംസാരവാസനയെ തുച്ഛമെന്നു കരുതി നീ അകറ്റുക. ഹന്ത! നീ അനാത്മാവില്‍ ആത്മഭാവനകൈക്കൊണ്ട് എന്തിനു മൂഢനെന്നതുപോലെ ദുഃഖിക്കുന്നു. മൂകമായി ജഡമായീടുന്ന ഈ ദേഹത്തോട് രാഘവ! നിനക്കെന്തു സംബന്ധമാണുള്ളത്? ശരീരംകാരണമായി സുഖദുഃഖങ്ങളെക്കൊണ്ട് നീ ഏറ്റവും അവശനായി കഷ്ടപ്പെടുന്നുവല്ലൊ. സത്യമായി വിളങ്ങുന്ന ബ്രഹ്മത്തെ മനുഷ്യര്‍ കാണുന്നില്ല: ഇല്ലാത്തൊരു മായയെ കാണുന്നു. ഹാ! ഇതു ചിന്തിക്കില്‍ എന്തൊരാശ്ചര്യമായിടുന്നു! പ്രതിബിംബങ്ങള്‍ വളരെ ഉള്ളതായിരിക്കിലും സ്ഫടികക്കല്ലിലൊന്നും പറ്റീടാത്തതുപോലെ, രാഘവ! കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അതിലൊന്നിനോടും നിനക്ക് താല്പര്യമുണ്ടാവാന് പാടില്ല.
വസിഷ്ഠനിങ്ങനെ പറഞ്ഞ നേരം അധികം മോദത്തോടെ രാഘവന് ചോദിച്ചു- താമരനൂലുകൊണ്ടു മലയെക്കെട്ടുംവണ്ണം ഹാ! മഹാശ്ചര്യമോര്ത്താല് ഇങ്ങനെ മറ്റൊന്നില്ല. ഇല്ലാത്തതായീടുന്ന മായയാല്‍ ജഗത്രയത്തെ ഈവിധം വല്ലാതെ അല്ലല്പെടുന്നുവല്ലൊ. സര്‍ഗ്ഗം മായയാല്‍, ചങ്ങലകൊണ്ടുള്ളോരു ബന്ധനമെന്നപോലെയായീടുന്നു. പുല്ലുപോയി വജ്രതയെപ്രാപിച്ചപോലെ മമ ഗുരോ! തെല്ലും സംശയമതിനില്ല. എന്റെ അകതാരില്‍ സന്ദേഹമൊന്നുകൂടീട്ടുണ്ട്. രാജാവായീടുന്ന ലവണന് സങ്കടപ്പെട്ടീടുവാന് എന്താണു ബന്ധം? അന്തരംകൂടാതെ അതും അരുളിച്ചെയ്യണം. മാമുനി ആമോദത്തെടെ ശ്രീരാമനോട് ഈവിധം പറഞ്ഞുകൊടുത്തു. ശ്രീരാമചന്ദ്ര! ലവണന് മനോഭ്രമം നിമിത്തം ചണ്ഡാളനായിത്തീര്‍ന്ന അത്ഭുതം ഞാന്‍ പറഞ്ഞുതരാം. കര്‍മ്മം ചെയ്യുന്നതും മനസ്സാകുന്നു. അതിന്റെ ഫലം ഭക്ഷിക്കുന്നതും മനസ്സുതന്നെയാണ്. ദേഹത്തിന് ഒന്നിനും കഴിവില്ല, എന്നുള്ളത് നിനക്ക് ഇതുകൊണ്ടറിയാം.
നീ കേള്‍ക്ക, ഹരിശ്ചന്ദ്ര വംശജനായീടുന്ന പ്രശസ്തനായ ആ ലവണമഹാരാജാവ് ഒരു ദിവസം ആരുമില്ലാത്തിടത്ത് ഏകാകിയായി താമസിച്ചുകൊണ്ട് ഉള്‍ത്താരില്‍ ഇങ്ങനെ ചിന്തിച്ചു. ഈ പാരിലെങ്ങും എന്റെ സല്‍ക്കീര്‍ത്തി വളര്‍ത്തിയ എന്റെ പിതാമഹനായ മഹാന് രാജസൂയം ചെയ്തിരുന്നു. ആ കുലത്തില്‍ പിന്നെ ഞാന്‍ ഉള്‍ക്കാമ്പുകൊണ്ട് ഒരു യാഗം നന്നായി ചെയ്തീടുന്നു, എന്നോര്‍ത്ത് യാഗത്തിനു വേണ്ടുന്ന സംഭാരങ്ങള്‍ ഒന്നൊഴിയാതെകണ്ടു മാനസ്സാ സമ്പാദിച്ചു. സരസമായ രാജസൂയം ചെയ്തീടുന്നതിന് മറ്റു നരപാലകശ്രേഷ്ഠര് യാഗശാലയില്‍ ചെന്നു. പെട്ടെന്ന് ഋത്വിക്കുകളെ വരുത്തി ഭക്തിയോടെ വീതിഹോത്രനെ (യാഗാഗ്നി) ജ്വലിപ്പിച്ചു. ഉദ്യാനത്തില്‍ അത്യുത്തമമായ അദ്ധ്വര (യാഗശാല) മുണ്ടാക്കി. ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍പ്പരം യാഗം ചെയ്തു. പിന്നെ, മറ്റുരാജാക്കന്മാര്ക്കെല്ലാവര്ക്കും കൗതുകത്തോടെ സര്വ്വസ്വദക്ഷിണചെയ്തു. സൂര്യന് പടിഞ്ഞാറുമറഞ്ഞപ്പോള് രാജാവ് ഉണര്‍ന്നു. ഇങ്ങനെയുളള രാജസൂയം മനസ്സുകൊണ്ട് രാജാവു ചെയ്തതുകൊണ്ട് ചിത്തത്തിന് അതിന്റെ ഫലം ലഭിച്ചു രാമചന്ദ്ര! ആകയാല്‍ ശ്രീരാഘവ! ചേതസ്സാണു സുഖദുഃഖഭോക്താവായതെന്നു ചിന്തിച്ചീടുക. സംസാരം നശിക്കുവാന്‍ അത്യന്തം വിഷമമാണ്. നീ സത്യമാകുന്ന ബ്രഹ്മത്തില്‍ ചിത്തത്തെ ചേര്‍ത്തീടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: