പ്രസിദ്ധിയുടെ സുവര്‍ണ രേണുക്കളില്‍ നിന്നും അകന്നുനിന്ന്, സാമൂഹിക വിപ്ലവത്തിനും നവോത്ഥാന പ്രക്രിയയ്ക്കും ഭക്തിമാര്‍ഗ്ഗത്തിലൂടെ ഒരു കൊടുങ്കാറ്റായ് ആഞ്ഞടിച്ച ഋഷിതുല്യനും ധിഷണാശാലിയും ദാര്‍ശനികനും സര്‍വ്വസിദ്ധി പ്രഭാവനും സര്വ്വശാസ്ത്രപാരംഗതനുമായിരുന്നു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍ (1853-1924).
തിരുവനന്തപുരത്തെ കണ്ണന്മൂലയിലെ ഉള്ളൂര്‍ക്കോട് വീട്ടില്‍ നങ്ങാദേവിയുടെയും ക്ഷേത്രശാന്തിക്കാരനായിരുന്ന വാസുദേവ ശര്‍മ്മയുടെയും പുത്രനായാണ് ചട്ടമ്പിസ്വാമികളുടെ ജനനം. ദാരിദ്ര്യ പീഡിതമായിരുന്ന ചുറ്റുപാടിലാണ് സ്വാമികള്‍ ജനിച്ചത്. ബാല്യകാലത്ത് കുഞ്ഞന്‍പിള്ളയെന്ന് വിളിപ്പേര്.
പിതാവ്, അയ്യപ്പന് എന്നു പേരിട്ടതായി രേഖകളുണ്ട്. കൊ.വ. 1029 ചിങ്ങം 11 ലെ (എഡി 1853 ആഗസ്ത് 25) ഭരണി നക്ഷത്രത്തിലാണ് കുഞ്ഞന്‍ പിറവിയെടുക്കുന്നത്. അഷ്ടിക്ക് വകയൊരുക്കാന്‍ പറമ്പുകളില്‍ ഓടി നടന്ന് താളും തകരയും പറിച്ച് കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിക്കും. അതുപോലെ കൊല്ലൂര്‍ ക്ഷേത്രാവശ്യങ്ങള്‍ക്കായി പറമ്പുകളിലെ പൂക്കളും മറ്റും ശേഖരിച്ച് മാലകോര്‍ത്ത് ദേവിക്ക് സമര്‍പ്പിക്കും. ബാല്യം തൊട്ടേ നല്ല ചുറുചുറുക്കും ദൈവവിശ്വാസവും. മഠത്തിലെ അന്തര്ജ്ജനങ്ങളെപ്പോലും വിസ്മയിപ്പിച്ചു.
വീട്ടിലെ സാമ്പത്തികസ്ഥിതി കുഞ്ഞന്റെ അടിസ്ഥാന വിദ്യാഭ്യാസത്തിനുപോലും തടയിട്ടു. മഠത്തിലെ ബ്രാഹ്മണകുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഒരു പണ്ഡിതന് നിയോഗിക്കപ്പെട്ടിരുന്നു. കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അക്കാലത്ത് വിലക്കുകള്‍ ഉണ്ട്. കൂടാതെ ദക്ഷിണ നല്‍കാനും ധനസ്ഥിതി തടസ്സം. പുറത്തു നിന്നും കേട്ടു പഠിക്കാന്‍ കുഞ്ഞന്‍ സാധിച്ചു. ഒടുവില്‍ ജിജ്ഞാസുവായ ബാലനെ, സൗമനസ്സിന്റെ ഉടമയായ ആ ബ്രാഹ്മണ പണ്ഡിതന് മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി പഠിക്കാന്‍ അനുമതി നല്കി. ചെറുപ്പത്തില്‍ തന്നെ ജാതിസ്പര്‍ദ്ധ കുഞ്ഞന്റെ മനസ്സിനെ അലോസരപ്പെടുത്തി. പത്ത് പതിനൊന്ന് വയസ്സായപ്പോള്‍ കുഞ്ഞന്‍ പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ കുടിപള്ളിക്കൂടത്തില് പഠിക്കാന്‍ അവസരം ലഭിച്ചു. ഇടയ്ക്ക് രാത്രികാലങ്ങളില്‍ കുഞ്ഞന്‍ പള്ളിക്കൂടത്തിന് സമീപത്ത് ജീര്‍ണാവസ്ഥയിലായ കാളീക്ഷേത്രത്തില്‍ പോയിരുന്ന് ധ്യാനിക്കുമായിരുന്നു. സഹപാഠികള്‍ ഇത് കണ്ടുപിടിച്ച് രാമന്‍പിള്ള ആശാനെ വിവരം അറിയിച്ചു. രാത്രിയിലെ ഘോരയാമങ്ങളില് ഈ ബാലന് സധൈര്യം ഇറങ്ങിച്ചെന്ന് ധ്യാനമഗ്നനാകുന്നത് ആശാനെപ്പോലും വിസ്മയിപ്പിച്ചു. കാലക്രമേണ വേദാന്ത ജിജ്ഞാസ വര്‍ദ്ധിച്ച കുഞ്ഞന്‍ ഉത്തമനായ ഒരു ഗുരുവിനെ കണ്ടെത്താനുള്ള ശ്രമമായി. ഇതിനിടയില്‍ കിട്ടാവുന്ന തമിഴ് ഉപരിഗ്രന്ഥങ്ങളും വായിച്ചു.
യാഥാസ്ഥിതിക ബ്രാഹ്മണ പൗരോഹിത്യ നിലപാടിന്റെ പൊള്ളത്തരം സധൈര്യം തുറന്നു കാണിക്കാന്‍ ചട്ടമ്പിസ്വാമികള്‍ കൈക്കൊണ്ട മാര്‍ഗ്ഗം വേദോപനിഷത്തുക്കളെ പ്രമാണമാക്കിക്കൊണ്ടുതന്നെയാണ്. ശ്രീനാരായണഗുരുവും അത് അനുവര്‍ത്തിച്ചിരുന്നതായി കാണാം. സനാതന സംസ്കാരത്തെ ഇവര്‍ ചോദ്യം ചെയ്തില്ല. മറിച്ച് അതിനുള്ളിലെ അനാചാരങ്ങളെ ബഹുജന മദ്ധ്യത്തില്‍ തുറന്നുകാട്ടി. വേദോപനിഷത്തുകള്‍ ജാതി ചിന്തകള്‍ക്കതീതമായ മാനവികതയെ പ്രസ്പഷ്ടമാക്കുന്നുവെന്നത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കേരളോല്‍പ്പത്തി, മനുഷ്യോല്‍പ്പത്തി മുതലായ വിഷയങ്ങളിലെ കൃത്രിമത്വം തുറന്നുകാട്ടി. ഇപ്രകാരം ഹിന്ദുമതത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച സാമൂഹ്യ പരിഷ്ക്കരണത്തിന്റെ ചാലക ശക്തിയായി ചട്ടമ്പിസ്വാമികള്‍ മാറി.
പിന്നീട് വന്ന ശ്രീനാരായണഗുരുവും, അയ്യന്‍കാളിയും ഇതേ ആശയാദര്‍ശങ്ങള്‍ തന്നെയാണ് സ്വീകരിച്ചിരുന്നത്. പൗരോഹിത്യ പ്രമാണികളായ ബ്രാഹ്മണര്‍ക്ക് രാജാധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന കാലത്ത്, അസാമാന്യ ധൈര്യശാലിക്കേ ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരാന്‍ സാധ്യമാകൂ. നല്ലഭവനം നിര്‍മ്മിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തമായി ആഭരണം ധരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ബിംബാരാധനയ്ക്കും, ഉപരിപഠനത്തിനും ഒക്കെ കര്‍ക്കശമായ വിലക്കുകള്‍ അടിച്ചേല്‍പ്പിച്ചിരുന്ന കാലമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. അവിടെയാണ് ചട്ടമ്പിസ്വാമികള്‍ എന്ന ആത്മീയ വിപ്ലവകാരി സാകൂതം ശബ്ദമുയര്‍ത്തിയത്.
മലയാളഭൂവില് മേല്‍പ്പുത്തൂര്‍,
പൂന്താനം, എഴുത്തച്ഛന്, വില്വമംഗലം സ്വാമികള്‍, കണ്ണശന്മാര്തുടങ്ങിയ ഭക്താഗ്രേസരന്മാരെ ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും ചട്ടമ്പിസ്വാമികളുടെ രംഗപ്രവേശത്തോടുകൂടിയാണ് അവിടെ വേദാന്തമതം പ്രചുരപ്രചാരമാര്ജ്ജിച്ചത്. അതുപോലെ സമഭാവനയുടെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും വക്താക്കളായിരുന്നു അയ്യാവൈകുണ്ഠസ്വാമികളും അയ്യാഗുരുസ്വാമികളും. ഒരുപക്ഷേ ഇവരില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയാദര്‍ശങ്ങളും സ്വാമികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. ഒരു കാലഘട്ടത്തില്‍ അജ്ഞാനാന്ധകാരത്തില്പ്പെട്ടു നട്ടംതിരിഞ്ഞ മനുഷ്യരാശിയെ സന്മാര്ഗ്ഗബോധത്തിന്റെയും സദാചാര ചിന്തയുടെയും ആസ്തിക്യ പ്രബുദ്ധതയുടെയും മണ്ഡലങ്ങളിലേക്ക് ധീരതയോടെ മുന്നില്‍ നിന്ന് മാര്ഗ്ഗനിര്ദ്ദേശമരുളിയ അമൂല്യരത്നമാണ് ചട്ടമ്പിസ്വാമി തിരുവടികള്‍. ആ വേദാന്തവനസഞ്ചാരിയുടെ 168-ാം ജന്മദിനമാണ് ഇന്ന്.
പ്രപഞ്ചത്തിലും ജീവിതത്തിലും കാണുന്ന സമസ്യകളുടെ ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ നിരന്തര യത്നമാണ് എല്ലാ ദര്‍ശനങ്ങളുടെയും ഉല്പ്പത്തിഹേതു. മനുഷ്യജന്മം അമൂല്യമാണെന്നും അതിനാല്‍ പരമ സത്യത്തിലേക്കുള്ള മാര്‍ഗ്ഗം അഹിംസയിലൂടെയും സമസൃഷ്ടിസ്നേഹത്തിലൂടെയും അചഞ്ചലമായ ഈശ്വരവിശ്വാസത്തിലൂടെയും സാധ്യമാണെന്നും ചട്ടമ്പിസ്വാമികള്‍ അസന്ദിഗ്ധമായി കാണിച്ചുതന്നു. സംന്യാസയോഗത്തിന് അര്‍ഹമായവരെ മാത്രം അദ്ദേഹം ആ വഴിക്ക് നയിച്ചു. അധികം ഗൃഹസ്ഥന്മാരെയാണ് സ്വാമികള്‍ ഉദ്ബുദ്ധരാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വളരെ ലളിതമായ ഒരു ജീവിത ശൈലിയായിരുന്നു സ്വാമികളുടേത്. പേരിനൊപ്പം ഒരു അലങ്കാരവും ഇല്ല. വേഷം ഒരു മുണ്ട് ഒരു തോര്‍ത്ത്. തന്നെപ്പറ്റി ‘നാം’ എന്ന് അദ്ദേഹം പറയാറില്ല. ‘ഈ കിഴവന്’ എന്നാണ് അധികവും പറയാറ്. അനന്തവിശാലമായ ആ നിര്‍മ്മല ഹൃദയം കലകളുടെ കലവറയും കാരുണ്യത്തിന്റെ രത്നചഷകവുമായിരുന്നു. ഒരു സമയം വേദാന്തിയെങ്കില്‍ മറ്റൊരു സമയം താര്ക്കികന്. മന്ത്രം, തന്ത്രം, തച്ചുശാസ്ത്രം, ചിത്രകല, സംഗീതം, വൈദ്യം, ജ്യോതിഷം, ഭൂഗോള ശാസ്ത്രം എന്നിവയിലെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ധ്യം അ
ന്യാദൃശമായിരുന്നു. അദൈ്വത ചിന്താ പദ്ധതി, പ്രാചീന മലയാളം, വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം, ശ്രീചക്രപൂജാ സങ്കല്‍പ്പം, നിജാനന്ദവിലാസം (തര്‍ജമ), മനോനാശം അഥവാ ശുദ്ധാദൈ്വത ഭാവന, ആദിഭാഷ, സര്‍വ്വമത സാമരസ്യം, ക്രിസ്തുമത സാരം-ക്രിസ്തുമത ഛേദനം (ലഘുലേഖകള്‍), മോക്ഷ പ്രദീപ് ഖണ്ഡനം ഇവയാണ് സ്വാമികളുടെ മുഖ്യ കൃതികള്‍.
ഭാരതീയ സംസ്കൃതിയെക്കുറിച്ച് ഒട്ടേറെ പാശ്ചാത്യ ദാര്ശനികള് താന്താങ്ങളുടെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അമേരിക്കന്‍ അധ്യാപകനും ചിന്തക
നും ചരിത്രകാരനും എഴുത്തുകാരനുമായിരുന്ന വില്യം ജയിംസ് ഡ്യൂറന്റ് (1885-1981) തന്റെ ‘ദ കേസ് ഫോര്‍ ഇന്ത്യ’ എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നത് ഇപ്രകാരം: ”ഭാരതം നമ്മുടെ മാതൃഭൂമിയായിരുന്നു. സംസ്കൃതം യൂറോപ്യന്‍ ഭാഷകളുടെ അമ്മയായിരുന്നു. തത്വശാസ്ത്രങ്ങളുടെ മാതാവായിരുന്നു ഭാരതം, അറബികള്‍ വഴിയായി നമ്മുടെ ഗണിതശാസ്ത്രത്തിന്റെ മാതാവായിരുന്നു, ക്രിസ്തുമതത്തിനു സ്വന്തം ആശയങ്ങള്‍ ലഭിക്കാന്‍ സഹായിച്ച ബുദ്ധമതത്തിലൂടെ ഭാരതം നമ്മുടെ അമ്മയായിരുന്നു, ഗ്രാമസമുദായം, സ്വയം ഭരണം, ജനാധിപത്യം എന്നിവയിലൂടെയും ഭാരതം നമ്മുടെ അമ്മയായിരുന്നു.”
വിശ്വമാനവികതയുടെയും മതനിരപേക്ഷതയുടെയും ഭാരതീയ ദാര്ശനികതയുടെയും പ്രത്യക്ഷവക്താവായി 71 സംവത്സരങ്ങള്‍ നമുക്കൊപ്പം ജീവിച്ച മണ്മറഞ്ഞ ചട്ടമ്പിസ്വാമികള്‍ എന്ന ചൈതന്യധാര ശതകോടി സൂര്യപ്രഭയോടെ ആത്മീയ വിഹായസ്സില്‍ പ്രോജ്ജ്വലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: