ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്നയ്ക്ക് മാതൃകയായൊരു ക്ഷേത്രമുണ്ട് മധ്യപ്രദേശിലെ മിത്വാലിയില്. വൃത്താകൃതിയില്‍, ചുറ്റമ്പലത്തനു സമാനമായൊരു നിര്‍മിതിയും നടുമുറ്റവും അതിനു മധ്യത്തിലായി വൃത്താകൃതിയില്‍ തന്നെ പ്രധാന ശ്രീകോവിലുമുള്ള ‘ചൗസാത്ത് യോഗിനി’ ക്ഷേത്രം. ഗ്വാളിയോറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് മിത്വാലി ഗ്രാമം. അവിടെ കുന്നിന് മുകളിലാണ് വാസ്തുവിദ്യയുടെ അപൂര്‍വ ചാരുത നിറയുന്ന യോഗിനീ ക്ഷേത്രമുള്ളത്.
എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രമാണ് ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ എഡിവിന്‍ ലുത്യന്സും ഹെര്‍ബര്‍ട്ട് ബേക്കറും മാതൃകയാക്കിയതെന്ന് പറയപ്പെടുന്നു. ഇതിന് ചരിത്ര രേഖകളൊന്നുമില്ല.
താന്ത്രിക കര്‍മങ്ങളും ഭയഭക്തിയുമെല്ലാം മനസ്സില്‍ നിറയ്ക്കുന്ന വാക്കാണ് യോഗിനിയെന്നത്. ഭാരതത്തിന്റെ ഉത്തരപൂര്വദേശങ്ങളില് ഏഴാം നൂറ്റാണ്ടിലാണ് യോഗിനി ആരാധന തുടങ്ങിയത്. പതിനഞ്ചാം നൂറ്റാണ്ടു വരെ അത് പ്രബലമായി തുടര്‍ന്നു. ദുര്‍ഗാദേവിയുടെ അഥവാ മഹാശക്തിയുടെ വിവിധ ചൈതന്യഭാവങ്ങളാണ് യോഗിനിമാരെന്ന ദേവതകള്‍.
യോഗിനികളെ ആരാധിക്കുന്ന വളരെ ചുരുക്കം ക്ഷേത്രങ്ങളേ ഇപ്പോള്‍ അവശേഷിക്കുള്ളൂ. നിഗൂഢതകളുറങ്ങുന്ന ആരാധനാലയങ്ങളാണവ. അവയില്‍ മഹാക്ഷേത്രങ്ങള്‍ നാലെണ്ണം മാത്രം. മധ്യപ്രദേശിലും ഒഡീഷയിലുമായി രണ്ട് ക്ഷേത്രങ്ങള്‍ വീതം. ചൗസാത്ത് യോഗിനീ ക്ഷേത്രങ്ങളെന്നാണ് അവ പൊതുവേ അറിയപ്പെടുന്നത്.
ചൗസാത്ത് എന്നാല്‍ 64. ശിവശക്തി സങ്കല്പത്തെ പിന്‍പറ്റിയുള്ള 64 യോഗിനിമാരും ശിവഭഗവാനുമാണ് മിത്വാലി യോഗിനി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികള്‍. നൂറിലധികം കല്‍ത്തൂണുകളുണ്ട് ക്ഷേത്രത്തിന്. 170 അടി വ്യാസവും.
ക്ഷേത്രത്തിലെ ചുറ്റുവരാന്തയോടുചേര്ന്ന് 64 മുറികള്‍ കാണാം. ഒരോന്നിലും യോഗിനിമാര്ക്കൊപ്പം ശിവലിംഗപ്രതിഷ്ഠയുമുണ്ട്. നടുക്ക് പ്രധാനശ്രീകോവിലിലെ പ്രതിഷ്ഠയും ശിവനാണ്. യോഗിനീ ശില്പങ്ങളില് പലതും നഷ്ടമായെങ്കിലും ക്ഷേത്രത്തിന്റെ പ്രതാപം കോട്ടമില്ലാതെ തുടരുന്നു. മധ്യപ്രദേശിലാണെങ്കിലും ഖജുരാഹോ ക്ഷേത്രങ്ങളുടെ ചുമര് ശില്പ ബാഹുല്യമൊന്നും ഈ ക്ഷേത്രത്തിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: