സുനീഷ് മണ്ണത്തൂര്‍
കലാസാഹിത്യ-കായിക-ചലച്ചിത്ര മേഖലകളില്‍ എണ്ണംപറഞ്ഞവരെ സംഭാവന ചെയ്ത നാടാണ് ഇലഞ്ഞി ഗ്രാമം. കഥകളി ആചാര്യനായ ആലപുരത്തെ അപ്പുവേട്ടനുംസി. മേരിജോണ്‍ തോട്ടവും പെരുമ്പടവം ശ്രീധരനും, പുതുതലമുറയിലെ ചലചിത്ര പ്രതിഭകളായ ജിത്തുജോസഫും ശ്രീകാന്ത് മുരളിയും എല്ലാം ഇലഞ്ഞി ഗ്രാമത്തിന്റെ മുതല്കൂട്ടുകളാണ്. ഇവിടെ നിന്ന് ലോക സംസ്കൃത സാഹിത്യത്തിന് പുതിയൊരു കയ്യൊപ്പുകൂടി ചാര്‍ത്തുന്നു-മുത്തലപുരം മോഹന്‍ദാസ് ജില്ലാ വിദ്യാഭ്യാസ പരിശീലകനായി വിരമിച്ച് ബാലസാഹിത്യത്തിലൂടേ ഏറെ പ്രശ്സതനായ മോഹന്‍ദാസ് മൂന്നര പതിറ്റാണ്ടായി സംസ്കൃതത്തെ എങ്ങനെ ജനകീയമാക്കാം എന്ന ശ്രമത്തിലാണ്.
സംസ്കൃത ഭാരതിയുടെ കേരളഘടകമായ കേരള വിശ്വസംസ്കൃതി പ്രതിഷ്ഠാനത്തിന്റെ ആദ്യകാല ശിക്ഷകരില്‍ ഒരാളാണ് ഇദ്ദേഹം. സംസ്കൃതത്തിലെ വിദ്യാഭ്യാസ ദര്‍ശനം എന്ന വിഷയത്തെ അധികരിച്ച് കാലടി സംസ്കൃത കോളജില്‍ നിന്ന് ഡോക്റേറ്റ് നേടിയിട്ടുണ്ട്. 200 മലയാള കവിതകള്‍ക്കൊപ്പം 100 സംസ്കൃത കവിതകളും ഡോ. മോഹന്‍ദാസ് രചിച്ചിട്ടുണ്ട്. പുറത്തിറക്കിയ എട്ട് പുസ്തകങ്ങളില്‍ രണ്ടെണ്ണം സംസ്കൃതത്തിലാണ്. സംസ്കൃത പാഠപുസ്തകസമിതി അംഗവുമായ മോഹന്‍ദാസിന് ദേവഭാഷമായ സംസ്കൃതം ഇന്ന് ജീവനാണ്. ബെംഗളൂരു കേന്ദ്രമായി പുറത്തിറങ്ങുന്ന സംഭാഷണ സന്ദേശ് എന്ന വാരികയിലൂടെ നിരവധി കവിതകളും ലേഖനങ്ങളും ഡോ. മോഹന്‍ദാസ് എഴുതിയിട്ടുണ്ട്.
പത്താം ക്ലാസ്സ് കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് സംസ്കൃതമോഹം മനസ്സില്‍ കേറിക്കൂടിയത്. കൂത്താട്ടുകുളത്ത് സംസ്കൃത പഠനകഌസ്സ് നടത്തുന്നു എന്ന് മൈക്ക് അനൗണ്‍സ്മെന്റ് കേട്ടാണ് പഠനത്തിനായി പുറപ്പെട്ടത്. പിന്നീട് പല പണ്ഡിതന്മാരുടേയും പുറകേ നടന്ന് എട്ട് വര്‍ഷം കൊണ്ടാണ് സംസ്കൃതം സ്വയത്തമാക്കിയത്. തിരുമാറടി കിഴക്കേടത്ത് വാസുദേവന്‍ നമ്പൂതിരി, മൂവാറ്റുപുഴ സ്വദേശി ഡി. ശ്രീമാന്‍, തലയോലപ്പറമ്പ് സ്വദേശി എ.കെ. പരമേശ്വരമേനോന്‍ എന്നിവരുടെ കീഴില്‍ സംസ്കൃതം പഠിക്കുകയായിരുന്നു. ഇതിനിടെ ജില്ലാ വിദ്യാഭ്യാസ പരിശീലകനായി നിയമനം ലഭിച്ചു. സംസ്ഥാന പാഠപുസ്തക സമിതിയില്‍ അംഗമായിരിക്കെ ആണ് സംസ്കൃത്തില് കവിതകളും കഥകളും എഴുതി തുടങ്ങിയത്. ഇതിനിടെ മലയാളത്തില്‍ നാലാം ക്ലാസ്സിലെ പാഠ പുസ്തകത്തിലും കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
ഇടയ്ക്ക് ക്യാന്‍സര്‍ എന്ന വില്ലന്‍ വന്ന് വലത്തേ കൈയെ തളര്‍ത്തിയപ്പോഴും ഇടത്തെ കൈകൊണ്ടാണ് കഴിഞ്ഞ് 10 വര്‍ഷത്തിലേറെയായി രചനകള്‍ തയ്യാറാക്കുന്നത്. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണുകളിലും ഒരു കൈകൊണ്ട് ടൈപ്പുചെയ്ത് രചനകള്‍ തയ്യാറാക്കുന്നു. സോഷ്യല്‍ മീഡയയുടെ സാധ്യതകള്‍ തേടി ഡോ. മോഹന്‍ദാസ് ഇന്ന് സ്വന്തമായി യൂടൂബ് ചാനലും തുറന്നു. വാട്സ് അപ് വഴിയും സംസ്കൃതത്തിന് പ്രചാരം കൊടുക്കുന്ന പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന് കൃതികള്‍ സംസ്കൃതത്തിലേക്ക് മാറ്റുവാനാണ് ശ്രമം നടത്തിവരുന്നത്.
കൊറോണ കാലത്ത് തയ്യാറാക്കിയ മലയാളത്തിലുള്ള കൊറോണ ഗീതം വൈറല്‍ ആയിരുന്നു. അത് സംസ്കൃതത്തിലേക്കു മാറ്റിയപ്പോഴും വൈറല്‍ ആയി. കൂടാതെ കൃഷ്ണഗീതവും ചില ലേഖനങ്ങളും സംസ്കൃതത്തിലേക്ക് മൊഴി മാറ്റിയിരുന്നു. ഇപ്പോള്‍ ജ്ഞാനപ്പാന സംസ്കൃതത്തിലേക്ക് ലളിതമായ വിവര്‍ത്തനം ചെയ്യുന്നതിന്റെ പണിപ്പുരയിലാണ്. സ്വന്തം നാട്ടിലെ കഥാപാത്രങ്ങളെ വച്ച് സ്വന്തം അനുഭവങ്ങള്‍ കൂട്ടിയിണക്കിയുള്ള നോവല്‍ ഉടന്‍ പുറത്തിറങ്ങുന്നുണ്ട്.
മുത്തലപുരം കൂരാപ്പിള്ളില്‍ കുടുംബാംഗമായ ഡോ. മോഹന്‍ദാസിന് എഴുത്തിന് പ്രചോദനമായത് മൂത്ത് ചേട്ടന് ചന്ദ്രശേഖരന് എന്ന ബാലേന്ദുവാണ്. ചേട്ടന്റെ എഴുത്തുകളാണ് മോഹന്‍ദാസിനെ എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. സാങ്കേതികസഹായങ്ങള്‍ ചെയ്ത് നല്‍കുന്നത് മറ്റൊരു. ചേട്ടനായ റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനായ ശശികുമാറാണ്. ഭാര്യയും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പിനി റിട്ട. ജീവനക്കാരിയുമായ തുളസിയും മകന് ചന്തുവും മകള്‍ ദേവുവും മരുമകള്‍ ശ്രീലക്ഷ്മിയും മോഹന്‍ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: