മുകുന്ദന് മുസലിയാത്ത്
ചന്ദ്രവംശത്തില്‍ കുശാംബു പുത്രനായി ഗാധി എന്നൊരു രാജാവുണ്ടായിരുന്നു. ഗാധിക്ക് സത്യവതി എന്നൊരു പുത്രിയും. അവളെ ഋചീകനെന്ന മുനി പത്നിയായിട്ട് ആവശ്യപ്പെട്ടു. മുനിയുടെ വൈരൂപ്യം കണ്ടു ഗാധിക്കു മടുപ്പു തോന്നി. ഋചീകനെ ഒഴിവാക്കാനായി ഒരു വ്യവസ്ഥ പറഞ്ഞു. ഒരു ചെവിമാത്രം കറുപ്പുള്ള ആയിരം വെള്ളക്കുതിരകളെ കൊണ്ടുവരുന്നവനു മാത്രമേ പുത്രിയെ നല്‍കുകയുള്ളൂ. ഋചീകനേയും ഋചീകന്റെ തപസ്സിദ്ധിയേയും ഗാധിക്ക് അറിയില്ലായിരുന്നു. അതിനാലാണ് ഇത്തരം ഒരു വ്യവസ്ഥ വച്ച് ഒഴിവാക്കാന്‍ ശ്രമിച്ചത്.
യോഗ സിദ്ധിയുള്ള ഋചീകനാകട്ടെ നിഷ്പ്രയാസം വ്യവസ്ഥ പാലിച്ചു. ഗാധിക്കു മറ്റു വഴിയില്ലാതെ മകളെ വിവാഹം ചെയ്തുകൊടുക്കേണ്ടി വന്നു.
ഗാധിക്ക് ഒരു പുത്രിയല്ലാതെ പുത്രന്മാര് ഇല്ലായിരുന്നു. ഋചീകന്റെ യോഗസിദ്ധിയറിഞ്ഞ ഗാധിപത്നിയും പുത്രിയും ഒരേസമയം ഋചീകനോടു പുത്രലാഭത്തിനായി വരം ചോദിച്ചു. രണ്ടുപേര്‍ക്കും മന്ത്രപൂരിതമായ ഓരോ പാത്രം നിവേദ്യം ഋചീകന് നല്കി.
സ്വന്തം ഭാര്യയുടെ പാനകം കൂടുതല്‍ മാഹാത്മ്യമുള്ളതായിരിക്കണമെന്നു ഋചീകന് ചിന്തിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നു കരുതി ആ പാത്രം ഗാധിയുടെ പത്നി ചോദിച്ചു വാങ്ങി. തന്റെ പാനകം പുത്രിക്കും നല്കി. ഋചീകന് അറിഞ്ഞപ്പോഴേക്കും അവര്‍ ഇരുവരും പ്രസാദം കഴിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ ബ്രഹ്മതേജസ്സുണ്ടാവാന് വേണ്ടി മന്ത്രം ജപിച്ച പ്രസാദം മാതാവും ക്ഷാത്രതേജസ്സിനായി പ്രാര്‍ത്ഥിച്ച ചഷകം പുത്രിയും സേവിച്ചു. കാര്യമറിഞ്ഞ സത്യവതി തന്റെ പുത്രന് ബ്രഹ്മതേജസ്സു വേണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനാല്‍ പുത്രനു ബ്രഹ്മതേജസ്സും പുത്രന്റെ പുത്രന് ക്ഷാത്ര തേജസ്സും ഉണ്ടാകുമെന്ന് അനുഗ്രഹംനല്കി. അപ്രകാരം ക്ഷത്രിയ കുലത്തില്‍ വിശ്വാമിത്രനെന്ന മഹര്‍ഷീശ്വരനും ബ്രാഹ്മണകുലത്തില്‍ പരശുരാമനെന്ന ക്ഷാത്ര തേജസ്സും പിറന്നു. സത്യവതിയുടെ പുത്രന് ജമദഗ്നിയും ജമദഗ്നിയുടെ പുത്രന് പരശുരാമനും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: