ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ഹനുമാന് സൂര്യഭഗവാന്റെ ശിഷ്യനാണ്. സര്‍വവേദങ്ങളും ഹനുമാന് അഭ്യസിച്ചത് സൂര്യഭഗവാനില്‍ നിന്നാണ്. ഗുരുദക്ഷിണയായി എന്തുവേണമെന്ന് ഹനുമാന്റെ ചോദിച്ചപ്പോള്‍ തന്റെ മകനായ സുഗ്രീവനെ എന്നും കാക്കണമെന്നതായിരുന്നു സൂര്യഭഗവാന്റെ ആവശ്യം. അങ്ങനെയാണ് ഹനുമാന് സുഗ്രീവന്റെ സചിവനാകുന്നത്. സുഗ്രീവനൊപ്പം നില്ക്കുമ്പോള് നീ നിന്റെ സ്വാമിയെക്കണ്ടെത്തുമെന്ന് ഹനുമാനെ സൂര്യഭഗവാന് അനുഗ്രഹിക്കുകയും ചെയ്തു. ബാലി, സുഗ്രീവ കഥയുടെ മറ്റൊരു തലം കൂടി പരിശോധിക്കാം: സുഗ്രീവന് ‘ജീവ’നാണ്.
ബാലി കര്‍മവും. ലോകം മുഴുവന്‍ ഓടിയാലും നമ്മുടെ കര്‍മം നമ്മെ പിന്തുടരും. കര്‍മത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ഋശ്യമൂകാചലത്തില്‍ (ഋഷി മുഖ) എത്തണം. ഋഷികളെ അഭിമുഖീകരിക്കുക എന്നത് സത്സംഗത്തിന്റെ സൂചനയാണ്. സത്സംഗത്തില്‍ കര്‍മത്തിന് എത്താന്‍ കഴിയില്ല.
ഗുരുവായ ഹനുമാന് ശ്രീരാമനെ (ഭഗവാനെ) ജീവന്റെ (സുഗ്രീവന്റെ) അടുത്തേക്ക് കൊണ്ടുവരും. ആ ഭഗവാനു മാത്രമേ എല്ലാ കര്മങ്ങളെയേയും ഇല്ലാതാക്കാന്‍ കഴിയൂ.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ബാലി കാമത്തിനെ അല്ലെങ്കില്‍ വിഷയ വസ്തുവിനെ സൂചിപ്പിക്കുന്നു. കാമം നേരിട്ടു ചെന്നാല്‍ ശത്രുവിന്റെ പകുതി ശക്തി അപഹരിക്കും. അതായത് ആഗ്രഹേത്താടെ നമ്മള് എന്തിനെയെങ്കിലും നോക്കിയാല്‍ അത് നമ്മുടെ ഉള്ളശക്തിയും അഥവാ ആത്മനിയന്ത്രണവും അപഹരിക്കും. എതിര്‍ക്കുക എന്നത് ആ വസ്തുവില്‍ നിന്നും ഒഴിഞ്ഞു മാറിനടക്കുക എന്നതാണ്.
ഭഗവാന് ശ്രീരാമന് ബാലിയെ ഒളിഞ്ഞു നിന്നു വധിച്ചതിന്റെ സാംഗത്യവും ഇതാണ്. പേടിയോടെ ഓടി നടന്ന സുഗ്രീവന് വേണ്ട പിന്തുണ നല്കി ശ്രീരാമനോട് സഖ്യം ചെയ്യിപ്പിച്ച് അഭയം നല്‍കുകയും അതോടൊപ്പം രാജപദവി ലഭിക്കുകയും ചെയ്തത് ഹനുമാന് കാരണമാണ്. ഇങ്ങനെ സുഗ്രീവനെ ഭഗവാനിലേക്ക് അടുപ്പിക്കുക വഴി ഹനുമാന് സൂര്യനു നല്‍കാനിരുന്ന ദക്ഷിണ പൂര്‍ണമായി. ഇതു പോലെയായിരുന്നു വിഭീഷണന്റെ അവസ്ഥയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: