ബ്രഹ്മചാരി സുധീര്‍ ചൈതന്യ
നാം ആധ്യാത്മിക ഉന്നതി എന്ന ലക്ഷ്യത്തിനായി പരിശ്രമിച്ചുകൊണ്ടേ ഇരിക്കണം. ഹനുമാന് ചെറുപ്പത്തില്‍ തന്നെ ഈ ലക്ഷ്യത്തെ പറ്റി അറിയാമായിരുന്നു. അത് നേടാനുള്ള കഴിവും ശക്തിയും ഏകാഗ്രതയും ഉണ്ടായിരുന്നു എന്ന് കാണിക്കാന്‍ ഹനുമാന് സൂര്യനെ എത്തിപ്പിടിക്കാന്‍ തുനിഞ്ഞ സംഭവത്തെ വിവരിക്കാവുന്നതാണ്.
ആചാര്യന്മാര് മറ്റൊരു രീതിയിലും ഈ കഥയെ പറ്റി പറയാറുണ്ട്. കുട്ടികളുടെ മനസ്സ് അതി നിര്‍മലമാണ്. അവരുടെ ചിന്ത, ഭാവന എന്നത് പിടിയിലൊതുങ്ങാതെ വളര്‍ന്ന് സൂര്യനില്‍ വരെ മുട്ടും. അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുടെ മാല തന്നെ തീര്‍ക്കും. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് (ഇന്ദ്രന്) ഇതില്‍ താല്‍പ്പര്യമില്ല. വാക്കിനാല്‍ (വജ്രത്തിനാല്‍) ഈ ചോദ്യങ്ങള്‍ക്ക് തടസ്സം നില്ക്കും.
രക്ഷാകര്ത്താക്കളോട് കുട്ടികളുടെ ഭാവനയുമായി ബന്ധപ്പെടുത്തി ഇന്ദ്രനാകരുത് എന്നു പറയാറുണ്ട്. കുട്ടികളുടെ ഭാവന വളരണം. സൂര്യേനാളം എത്തണം.
പ്രഭുമുദ്രികാ മേലി മുഖ മാഹിം
ജലധി ലാംഘി ഗയെ അചര് നാഹിം
(അര്‍ഥം: ശ്രീരാമന്റെ മുദ്രമോതിരം വായില്‍ വച്ചുകൊണ്ട് അങ്ങ് സമുദ്രം ചാടിക്കടന്നു. അതിലൊരു ആശ്ചര്യമില്ല)
ചാടിക്കടന്നുവെന്ന് പറയുന്ന സമുദ്രം അത് വെറുമൊരു സമുദ്രമാണോ? ഒരാള്‍ക്ക് ഇതുപോലൊരു സമുദ്രം ചാടിക്കടക്കാന്‍ പറ്റുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളുയരാം. അതിന്റെ ഉത്തരങ്ങള്‍ വിശദീകരിക്കും മുമ്പ് വേറെ ചിലത് കാണേണ്ടതുണ്ട്.
ആധ്യാത്മിക സാധനകളില്‍ വളരെ പ്രധാനപ്പെട്ടതാണ് ജപസാധന. ശരീരത്തിന്റെ മൂന്ന് ഉപകരണങ്ങള്‍ ആയ കായം (ശരീരം), വാക്ക്, മനസ്സ് എന്നിവയെ ഒരേ പോലെ ഒരു കാര്യത്തിലേക്ക് കൊണ്ടുവരാന്‍ പരിശീലിപ്പിക്കുന്ന ഒരു ഉജ്ജ്വല സാധനയാണ് ജപം. ഇത് വേറെ പല മതങ്ങളിലും ഉണ്ടെന്ന് കാണാന്‍ കഴിയും. ജപം നമ്മളെ ‘വര്‍ത്തമാനത്തില്‍’ ജീവിക്കാന്‍ സഹായിക്കും. അതിലുപരി നമ്മളില്‍ ഏകാഗ്രതയുണ്ടാക്കും.
ജപം ചിന്തകളുടെ പ്രവാഹം കുറയ്ക്കുന്നതിനാല്‍ മനസ്സിന്റെ ശക്തി കൂടും. ചെയ്യുന്ന കര്‍മങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുകയും ചെയ്യും.
ചൗപ്പായി വീണ്ടും പരിശോധിച്ചാല്‍ ഭഗവാന്റെ നാമം തന്നെയാണെന്നു കാണാം. രാമായണത്തില്‍ പറയുന്നത് ഹനുമാന് ഒരു സാധാരണ വാനരനെപ്പോലെ മോതിരം വായിലിട്ട് സമുദ്രം ചാടിയെന്നാണ്. എന്നാല്‍ അതിന്റെ അര്‍ഥം ഭഗവാന്റെ നാമം ജപിച്ച് സാഗരം, കാട്ടുതീ, കാട് എന്നിവ സൂചിപ്പിക്കുന്നത് സംസാരസാഗരത്തെ ഹനുമാന് തരണം ചെയ്തുവെന്നാണ്. അതേസമയം ആ സംസാരസാഗരം തരണം ചെയ്യാന്‍ നമ്മള് ഭഗവന്നാമം ജപിക്കണം. ഈ നേട്ടം ഒരു ആശ്ചര്യമായി കാണേണ്ടതില്ല. ഹനുമാനെ പോലെ ഒരാള്‍ക്ക് ഇങ്ങനെ സാധിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ചിലര്‍ ഹനുമാനെ കുരങ്ങന് എന്നു പറയാറുണ്ട്. കുരങ്ങന്മാരെ പലപ്പോഴും ചപലതയോടാണ് താരതമ്യം ചെയ്യുക. അങ്ങനെ ചപലത ഉള്ള മനസ്സാണെങ്കിലും ഭഗവന്നാമം ജപിച്ച് മുന്നോട്ടു പോയാല്‍ സംസാരം തരണം ചെയ്യാമെന്നത് ഒരു അത്ഭുതമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: