ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ആധ്യാത്മികതയിലെ നാലു പ്രധാന പാതകളില്‍ ഹനുമാന്റെ തേജസ്സ് അഥവാ മികവ് പ്രകടമാണ്. ജ്ഞാന, ഭക്തി, കര്‍മ, രാജ യോഗങ്ങളില്‍ ഏതു തരം സാധകന്മാര്ക്കും മാതൃകയാക്കാന്‍ പറ്റും.
സാധു സന്ത് കെ തുമ് രഖ് വാരെ
അസുര് നികന്ദന രാമ ദുലാരേ
(അര്‍ഥം: സജ്ജനങ്ങളുടെ രക്ഷകനും അസുരന്മാരുടെ സംഹാരകനുമായ അങ്ങു ശ്രീരാമന് അത്യന്തം പ്രിയനത്രേ.)
ഭാരത സംസ്ക്കാരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് അവതാര വാദം. ധര്മത്തിന് ഗ്ലാനി ഉണ്ടാകുമ്പോള്‍ ധര്‍മത്തെ രക്ഷിച്ച് അതിനെ തിരികെ കൊണ്ടു വരാന്‍ ഭഗവാന് അവതരിക്കുമെന്ന് സാരം. അധര്‍മികളെ സംഹരിച്ചും ധര്‍മികള്‍ ആയ സാധു ജനങ്ങളെ രക്ഷിച്ചുമാണ് ഭഗവാന് ധര്‍മ സംരക്ഷണം നടത്തുക. അവതാര ലക്ഷ്യം പൂര്‍ത്തീകരിക്കുക. ശ്രീരാമന്റെ അവതാര ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ശ്രീരാമന്റെ അവതാര ലക്ഷ്യത്തിനായുള്ള എല്ലാ സഹായവും നല്കിയ ഹനുമാന് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു എന്നതില്‍ സംശയിക്കേണ്ടതു ണ്ടോ?
സാധുക്കളുടെയും സന്തുക്കളുടെയും രക്ഷകന് കൂടിയായിരുന്നു ഹനുമാന്. സാധു എന്നത് സംന്യാസിയേയും സന്ത് എന്നത് ഗൃഹസ്ഥാശ്രമികളായ മഹാത്മാക്കളേയും സൂചിപ്പിക്കുന്നു.
തുളസീദാസിന്റെ ഭാഷയില്‍ വൈരാഗ്യ തേജസ്സിനാല്‍ ഗുണമയമായവരാണ് സാധുക്കള്‍. അവര്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു. സന്ത് മഹാത്മാക്കള്‍ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഹൃദയം അലിയുന്നവരാണ്. ആരുടെ ഹൃദയമാണോ വെണ്ണ പോലെയുള്ളത് അവരാണ് സന്ത് എന്ന് തുളസീദാസ് ഉദാഹരിക്കുന്നു. അങ്ങനെയുള്ളവരെ രക്ഷിച്ച് അധര്‍മികളെ ശിക്ഷിച്ചാല്‍ ഭഗവാന്റെ പ്രിയത്തിന് പാത്രമാകും. അതാണ് ഹനുമാന് ചെയ്തിരുന്നത്. അവതാര ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാല്‍ ഭഗവാന്റെ പ്രിയത്തിന് ഹനുമാന് പാത്രമായെന്ന് പറഞ്ഞുവല്ലോ. ഇനി അവതാരങ്ങളുടെ ലക്ഷ്യമെന്തെന്നു നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: