ബ്രഹ്മചാരി സുധീര്‍ ചൈതന്യ
രാമ രസായന തുമരേ പാസാ
സദാ രഹോ രഘുപതി കേ ദാസാ
(അര്‍ഥം: രാമദാസനായ അവിടുന്ന് രാമരസായനപാന മത്തനായി സദാ രാമസേവയില്‍ വ്യാപൃതനാണ്. എന്നും രാമദാസനായി ഇരിക്കുവാന് ഇടവരട്ടെ)
മേല്‍ സൂചിപ്പിച്ച എല്ലാ സിദ്ധികളെക്കാളും ഹനുമാന് ഇഷ്ടപ്പെട്ടിട്ടുണ്ടാകുക ഈ ഒരു വരമാകും. എന്നും രാമദാസനായി, രാമ ഭക്തിനുകര്ന്ന് രാമ സേവയില്‍ മുഴുകാനാവുന്ന അനുഗ്രഹം. രാമനോട് ചേരുക എന്നത് പരിവര്‍ത്തനത്തിന്റെ സൂചകം ആണ്. ദൈവീകതയിലേക്ക് ഉയരുകയാണ്. ഈ പരിവര്‍ത്തനത്തിന്റെ പാതയില്‍ നീ വഴിതെറ്റി പോകാതെ എന്നും മുന്‍പോട്ടു നടക്കൂ എന്നാണ് അമ്മ ഹനുമാനെ അനുഗ്രഹിക്കുന്നത്.
സാധാരണ എല്ലാവര്ക്കും ലക്ഷ്മീദേവി (ഐശ്വര്യം, ധനം)യെയാണ് വേണ്ടത്. ലക്ഷ്മി ചഞ്ചലയും ചപലയുമത്രേ. ലക്ഷ്മിയുടെ അനുഗ്രഹം സ്ഥിരമായി ലഭിക്കാന്‍ വേണ്ടത്, ലക്ഷ്മീദേവിയുടെ പതിയായ നാരായണനില്‍ അഭയം തേടലാണ്. കാരണം പതിയുള്ളിടത്ത് പത്നി
നില്ക്കാന് നിര്‍ബന്ധിതയാകും. ഗുരുദേവന് പറയുന്നതും ‘നാരായണനെ മുറുകെ പിടിക്കൂ, ല്ക്ഷ്മി കൂടെ പോരും എന്നാണ്. നാരായണനെ മുറുകെ പിടിക്കുവാന്‍, അതിന്റെ രസം ചോരാതെയിരിക്കാനുളള രസായനം രാമനില്‍ ഉള്ള മധുരതരമായ ഭക്തിയാണ്. അത് എന്നും ഉണ്ടാകട്ടെ എന്നും സീതാ ദേവിയുടെ അനുഗ്രഹത്തെ വ്യാഖ്യാനിക്കാം.
ചിലപ്പോള്‍ നാം വേണമെന്നു വച്ചാലും ഭഗവാനെ സേവിക്കാന്‍ പറ്റില്ല. അതിന് ഭഗവാന്റെ അനുഗ്രഹം കൂടിയേ തീരൂ. ആ അനുഗ്രഹമാണ് ഹനുമാന് ലഭിച്ചത്.
തുമരേ ഭജന്‍ രാമ കോ പാവൈ
ജനമ് ജനമ് കേ ദുഃഖ് ബിസരാവേ
(അര്‍ഥം: അങ്ങയെ ഭജിക്കുന്നവന് ശ്രീരാമനെ പ്രാപിക്കുകയും ജന്മ ജന്മാന്തരങ്ങളിലൂടെ ആര്‍ജ്ജിച്ച ദുരിതങ്ങളില്‍ നിന്ന് വിമുക്തനാവുകയും ചെയ്യും. ഈശ്വരന് തന്റെ ഭക്തനെ ഭജിക്കുന്നത്, തന്നെ ഭജിക്കുന്നതിലും ഇഷ്ടമാണെന്ന് പല സംഭവങ്ങളില്‍ കൂടി നാം കണ്ടിട്ടുണ്ട്. ഇവിടെയും തുളസീദാസ് അത് തന്നെ പറഞ്ഞുറപ്പിക്കുകയാണ്. ഇവിടെ പാവൈ എന്നും ഭാവൈ എന്നും പാഠഭേദം കാണാറുണ്ട്.
ആദ്യത്തേത് ‘അങ്ങയെ (ഹനുമാനെ) ഭജിക്കുന്നത് ഭഗവാനെ പ്രാപിക്കുവാന്‍ സഹായിക്കും.
അടുത്തത് ‘നിന്നെ ഭജിക്കുന്നത് രാമന് ഇഷ്ടമാണ് എന്നതാണ്. അതായത് ഹനുമാനെ പ്രീതിപ്പെടുത്തിയാല്‍ നാം ശ്രീരാമചന്ദ്രനെ പ്രീതിപ്പെടുത്തുന്നതിന് തുല്യമാണെന്ന് അര്‍ഥം. ഭഗവാനും ഭക്തനും വ്യത്യാസമില്ല തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: