ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ഭഗവാനും ഭക്തനും തമ്മില്‍ വ്യത്യാസമില്ല എന്നതിനെ സാധൂകരിക്കുന്ന ഒരു കഥയുണ്ട്. ഗജേന്ദ്രമോക്ഷം കഥ.
ഗജേന്ദ്രനെ മുതല കടിക്കുമ്പോള്‍ ആദ്യം സ്വപ്രയത്നത്താല്‍ രക്ഷപ്പെടാന്‍ നോക്കും. എന്നാല്‍ വിജയിക്കില്ല. തോറ്റുപോകും എന്ന ഘട്ടത്തില്‍ ഒരു താമരപ്പൂവിനാല്‍ ഗജേന്ദ്രന് ഭഗവാനെ സ്മരിച്ച് അര്‍ച്ചനയ്ക്ക് മുതിരും.
ഭഗവാന് ആ നിമിഷം അവിടെ പറന്നെത്തുന്നു എന്നാണ് കഥയില്‍ പറയുന്നത്. ചക്രത്താല്‍ മുതലയെ വധിച്ച് ആദ്യം മുതലയ്ക്ക് മോക്ഷം കൊടുക്കും.
അപ്പോള്‍ എന്തുകൊണ്ട് ഗജേന്ദ്രനു ആദ്യം കൊടുത്തില്ല എന്ന ചോദ്യമുയരും. ഭക്തന്റെ പാദം പിടിച്ച മുതലയ്ക്കാണ് ഭഗവാന് സ്നേഹം ആദ്യം നല്‍കിയത് എന്നാണ് മഹാത്മാക്കള്‍ ഇതിന് ഉത്തരം നല്‍കാറുള്ളത്.
എന്തു തന്നെയാണെങ്കിലും ഭഗവാന് തന്റെ ഭക്തരെ തന്നെക്കാള്‍ ഇഷ്ടമത്രേ.
ദുഃഖങ്ങളില്‍ മുറുകെ പിടിക്കുക എന്നതാണ് നമ്മുടെ ശീലം. ദുഃഖകരമായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ത്ത് ദുഃഖിക്കുക എന്നൊരു ശീലമാക്കിയിട്ടുണ്ട് നമ്മള്. എന്നാല്‍ ഹനുമാനെ ഭജിച്ചാല്‍ അസുഖങ്ങള്‍ മാത്രമല്ല ജന്മ ജന്മാന്തരങ്ങളായുള്ള ദുഃഖം ഇല്ലാതെയാകും. അതായത് മോക്ഷം തന്നെ ലഭിക്കും ഹനുമാന് ഭജിച്ചാല്‍ ആത്യന്തിക ദുഃഖനിവൃത്തി ലഭിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പരം ഭജിച്ചാല്‍ ആത്യന്തികഫലം ആത്യന്തിക ദുഃഖനിവൃത്തി, പരമാനന്ദ പ്രാപ്തി, നിത്യതൃപ്തി എന്നിങ്ങനെയുള്ള മോക്ഷം തന്നെ.
ഹനുമാനെ ഭജിച്ചാല്‍ ആത്മതത്വമറിഞ്ഞ് ജന്മാന്തരങ്ങളിലെ ദുഃഖമെല്ലാം ഇല്ലാതെയാക്കി എല്ലാത്തരം കര്‍മ്മങ്ങളും ദഹിപ്പിച്ച് ജീവന് മുക്തി ലഭിക്കുമെന്നാണ് സൂചന.
അന്തകാല രഘുബര പുര ജായീ
ജഹാം ജന്മ ഹരഭക്ത കാഹായീ
(അര്‍ത്ഥം: അവന് അതായത് അങ്ങയുടെ ഭക്തന് വര്‍ത്തമാന ദേഹം വിടുമ്പോള്‍ രാമ ലോകത്തില്‍ എത്തുകയും അവിടെ ഹരി ഭക്തനായി വിരാജിക്കുകയും ചെയ്യും).
മുന്‍ വരികളില്‍ പറഞ്ഞതു പോലെ ഈ ജന്മത്തില് തന്നെ മുക്തി ലഭിച്ചില്ലെങ്കില്‍ അന്ത്യ കാലത്ത് ഈ ജന്മാവസാനം വര്‍ത്തമാന ദേഹം വിടുമ്പോള്‍ സാകേതത്തില്‍ വിരാജിക്കുമെന്നത് ക്രമമുക്തിയുടെ സൂചനയാണ്.
ഉപാസനയുടെ ഫലം ക്രമമുക്തിയാണ്. ഇഷ്ടദേവതാധാമത്തില് എത്തിച്ചേര്‍ന്ന ശേഷം അവിടെ നിന്നും ആത്മജ്ഞാനം ലഭിച്ച് മുക്തി നേടും.
ഹനുമാന് ഭക്തര്‍ ഭഗവാനും ആയി ചേരും, സാകേതലോകം പൂകും, ഭക്തനായി അറിയപ്പെട്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കും.
എന്തുതന്നെയാണെങ്കിലും ഹനുമാന് ഭക്തന് ആദ്ധ്യാത്മികമായി മികച്ച രീതിയില്‍ ഉയരുക തന്നെ ചെയ്യും.
ഔര്‍ ദേവതാ ചിത്ത ന ധരയീ
ഹനുമത് സേയി സര്‍വ് സുഖ കരയീ
(അര്‍ഥം: ഹനുമാന് ഭക്തന് വേറെ ദേവതകളെ ഭജിക്കേണ്ടതില്ല. എന്നാല്‍ ഹനുമാന്, അങ്ങയെ ഭജിക്കുന്നവര്‍ക്ക് സര്‍വ സുഖങ്ങളും സിദ്ധിക്കുന്നു)
ഹനുമാനെ പറ്റിയുള്ള ഒരു കൃതിയില്‍ അദ്ദേഹത്തെ വെറുതേ പുകഴ്ത്തിയതാണോ എന്ന് തോന്നിപ്പിക്കുന്ന വരികളാണിവ.
പലതരത്തില്‍ നമുക്കിതിനെ കാണാം.
വായുഭഗവാന്റെ അപേക്ഷപ്രകാരം എല്ലാ ദേവന്മാരും തങ്ങളുടെ ശക്തി നല്കി ഹ
നുമാനെ അനുഗ്രഹിച്ചതായൊരു കഥയുണ്ട്. എല്ലാ ദേവന്മാരുടെയും ശക്തിയും, തേജസ്സുമുള്ള ഹനുമാന് മാത്രം പൂജിച്ചാല്‍ ഏവരുടെയും അനുഗ്രഹം ലഭിക്കുമെന്നത് ഇതില്‍ നിന്ന് വ്യക്തം.
അതല്ലാതെ നമ്മുടെ സംസ്കാരത്തില്‍ ക്ഷുദ്ര ദേവതമാരെ പറ്റി പറയാറുണ്ട്. ചില കര്‍മ്മങ്ങള്‍ ബന്ധിതരായ ദേവതകള്‍. കര്‍മ്മങ്ങള്‍ ചെയ്ത് പ്രസാദിപ്പിച്ചാല്‍ അവര്‍ അനുഗ്രഹിക്കും. അവരുടെ അനുഗ്രഹത്തിന് പരിമിതിയുണ്ട്.
നാറാണത്ത് ഭ്രാന്തന് ഒരു കാലില്‍ നിന്നും അടുത്ത കാലിലേക്ക് മന്ത് മാറ്റുന്ന കഥ ഇവിടെ സ്മരിക്കാം. ദേവതമാരുടെ ശക്തിയെ പറ്റി അറിയാന്‍ അവരുടെ പിറകെ പോകാതെ പരമസ്വരൂപനായ ഹനുമാനെ ഉപാസിച്ചാല്‍ മതി.
ആത്യന്തികമായി നമ്മളെല്ലാവരും പറയാറുള്ളത് ഈശ്വരന് മാത്രമേയുള്ളൂവെന്നാണ്. അതിലേക്ക് എത്തുവാന്‍ ഈശ്വരന് ഒന്നേയുള്ളു എന്ന ചിന്തയില്‍ മുന്‍പോട്ടു പോകണം. പല രൂപങ്ങളിലും പേരിലും നാം കാണുന്ന, കേള്‍ക്കുന്ന ഈശ്വരന് ആ ഒരു ചൈതന്യത്തിന്റെ ഭാവവ്യത്യാസം മാത്രമാണ്. എല്ലാം ഒന്നുതന്നെയാണെന്നുമുള്ള ബോധത്തിലേക്ക് ഉയരണം.
അങ്ങനെയുള്ള പരമാര്ഥതത്ത്വമായ ഹനുമാനെ സ്മരിച്ചാല്‍, ഭജിച്ചാല്‍ സര്‍വ്വ സുഖം അഥവാ മോക്ഷം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: