ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രഭുചരിത്ര സുനിബേ കോ രസിയാ
രാമലഖന സീതാ മന ബസിയ
(അര്‍ഥം: ശ്രീരാമന്റെ പാവന ചരിതം കേട്ട് നിര്‍വൃതിയടയുന്ന അങ്ങയുടെ ഹൃദയത്തില്‍ ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും സദാ വസിക്കുന്നു)
ഹനുമാന്റെ ഈ ഗുണം നമ്മളില്‍ പലര്‍ക്കും താരതമ്യപ്പെടുത്താന്‍ പോലുമാവില്ല. മഹത്വമൊന്നുമില്ലെങ്കിലും അവനവനെ പൊക്കി പറയുന്നതും കേള്‍ക്കുന്നതും ഇഷ്ടപ്പെടുന്നവര്‍ വളരെയേറെയാണ്. എന്നാല്‍ ഇവിടെ ഹനുമാന് ആനന്ദം നല്‍കുന്നത് ഭഗവാന്റെ മഹത്വമാണ്. ഭഗവാന്റെ കഥകള്‍ ഹനുമാന് തൃപ്തി നല്‍കുമെന്ന് മാത്രമല്ല, അതാണ് യഥാര്‍ഥ ആനന്ദം പ്രദാനം ചെയ്യുന്നത്.
നമ്മെ സന്തോഷിപ്പിക്കുന്നത് എന്താണോ അവിടെ നമ്മുടെ മനസ്സ് തങ്ങി നില്ക്കും. പലപ്പോഴും മികച്ചതില്‍ അതായത് ഭഗവാനില്‍, മനസ്സ് തങ്ങി നില്ക്കാന് മനഃപൂര്‍വം ശ്രമിക്കേണ്ടി വരും. ഈ ഗുണം അതായത് ഭഗവാനില്‍ മനസ്സ് അര്‍പ്പിക്കുകയെന്നത് ഒരു സഗുണ ഭക്തന് സുപ്രധാനമാണ്. ഹനുമാന് അത് സഹജമായിരുന്നു.
ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനവൈരാഗ്യാദികള്‍ നമുക്ക് പ്രദാനം ചെയ്യുന്ന ഹനുമാന്റെ കഥകള്‍ കേട്ടാല്‍ അതില്‍ പ്രചോദിതരായി ആ ഗുണങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനാവും. അതുവഴി ജീവിതത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കാം.
രാമ ലഖന സീതാ മന ബസിയാ
(അര്‍ഥം: രാമനും സീതയും ലക്ഷ്മണ
നും ഹനുമാന്റെ ഹൃദയത്തില്‍ വസിക്കുന്നു). ഹനുമാന്റെ അകം അല്ലെങ്കില്‍ കാതല്‍ ഇവരാണ്. രാമന് ജ്ഞാനത്തെയും സീത ഭക്തിയെയും ലക്ഷ്മണന് വൈരാഗ്യത്തയും സൂചിപ്പിക്കുന്നു. മറ്റൊരു അര്‍ഥത്തിലും മൂന്നു പേരേയും സൂചിപ്പിക്കാവുന്നതാണ്. രാമന് ആനന്ദത്തിന്റെയും സീതാദേവി സമാധാനത്തിന്റെയും ലക്ഷ്മണന് ലയത്തിന്റെയും പ്രതീകങ്ങളാണ്. ഈ മൂന്നിന്റെയും ലയം നമ്മുടെ ജീവിത ലക്ഷ്യമാകണം. ആ ലക്ഷ്യം നേടിയവനാണ് ഹനുമാന്.
സൂക്ഷ്മരൂപധരി സിയഹി ദിഖാവാ
ബികടരൂപധരി ലങ്ക ജരാവാ
(അര്‍ഥം: അങ്ങയുടെ സൂക്ഷ്മരൂപമാണ് അങ്ങ് സീതാ ദേവിക്ക് കാണിച്ചു കൊടുത്തത്. എന്നാല്‍ ഭീകരരൂപം
പൂണ്ട് അങ്ങ് ലങ്ക ചുട്ടെരിച്ചു.)
സീതാദേവി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യക്ക് തയ്യാറായി
നില്‍ക്കുമ്പോഴാണ് ഹനുമാന് എത്തുന്നത്. ഹനുമാന് അമ്മയുടെ മുമ്പില്‍ സൂക്ഷ്മരൂപത്തില്‍ വന്നതിന് പല മാനങ്ങളുണ്ട്.
ഇവിടെ ആരാലും കണ്ടു പിടിക്കാതിരിക്കാനാണെങ്കിലും മാതാപിതാ ഗുരു ഈശ്വരന്മാരുടെ മുമ്പില്‍ പൂര്‍ണവിനയത്തോടെ മാത്രമേ വരാവൂ എന്നൊരു അര്‍ഥം കൂടിയുണ്ട്. വലുതാകാനും ചെറുതാകാനും കഴിവുള്ള ഹനുമാന് അഹന്ത തൊട്ടു തീണ്ടിയിട്ടില്ലാത്തതി
നാല് എത്ര ചെറുതാകാുനും മടിയില്ല.
മഹാന്മാര്ക്ക് ചെറുതായി കാണപ്പെടുന്നതില്‍ യാതൊരു ബുദ്ധി മുട്ടും ഇല്ല. അങ്ങനെയല്ലാതുള്ളവരാണ് അന്തസ്സും പദവിയുമെല്ലാം നോക്കി വ്യവഹാരം നടത്തുക. അതേസമയം ആവശ്യം വരുമ്പോള്‍ ഭീമാകാരം കൈക്കൊള്ളാന്‍ ഹനുമാന് മടികാണിക്കുന്നില്ല.
ഭൗതികതയുടെയും സുഖലോലുപതയുടെയും കൂടാരമായ ലങ്കയില്‍ ആധ്യാത്മികത ഒട്ടും തന്നെയില്ല. മഹാത്മാക്കള്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സുഖലോലുപതയെ ചുട്ടെരിച്ച് ആധ്യാത്മികതയുടെ വിത്തു
പാകുന്നത് സ്വാഭാവികം. ഭൗതികതയുടെ അടിമയായ സ്വര്‍ണപുരി ലങ്കയെ ചുട്ടെരിച്ച് ആധ്യാത്മികത വളര്‍ത്താനുള്ള ഹനുമാന്റെ ശ്രമത്തെപ്പോലെ നമ്മളും നമ്മുടെയുള്ളില്‍ ആധ്യാത്മികതയുടെ വിത്തു പാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: