മുകുന്ദന് മുസലിയാത്ത്
ദക്ഷന് പ്രചേതസ്സുകളുടെ പുത്രനായി പുനര്‍ജ്ജനിച്ച കഥ മക്കള്‍ കേട്ടു കഴിഞ്ഞില്ലേ? ഇനി ആ പ്രചേതസനെന്ന ദക്ഷന്റെ കൂടുതല്‍ കഥ കേട്ടോളൂ.
ദക്ഷയാഗാനുഭവത്തോടെ ദക്ഷന്റെ എല്ലാ അഹംഭാവവും അസ്തമിച്ചിരുന്നു. ദക്ഷന് ഉത്തമ ഭക്തനായിത്തീര്‍ന്നു. മൂര്‍ത്തിത്രയത്തെ ഒരുപോലെ വന്ദിച്ചു. എന്നാല്‍ വിഷ്ണുദേവന് തന്നെയായിരുന്നു ഇഷ്ടമൂര്‍ത്തി. ദക്ഷന് വിഷ്ണു പ്രീതി നേടി സന്തത്യുല്പ്പാദനത്തിനു മുതിര്‍ന്നു.
ദക്ഷന് അസക്നി എന്ന ഭാര്യയില്‍ സന്തത്യുല്‍പ്പാദനം നടത്തി. അതുപ്രകാരം പതിനായിരം പുത്രന്മാര്ക്കു ജന്മം നല്കി. അവര്‍ ഹര്യശ്വന്മാര്‍ എന്നറിയപ്പെട്ടു. അവരോട് സന്തതി പരമ്പര വര്‍ധിപ്പിക്കാന്‍ ദക്ഷന് ആവശ്യപ്പെട്ടു. അവര്‍ തപസ്സിനായി നാരായണ സരസ്സിലെത്തി. അവിടെ വച്ച് നാരദമുനിയെ കാണാനിടയായി. നാരദമുനി അവരെ സംസാരജീവിതത്തില്നിന്നും പിന്തിരിപ്പിച്ചു. ലൗകിക ജീവിതം സുഖദുഃഖ പൂര്‍ണമാകണം. എന്നാല്‍ ആത്മീയ ജീവിതം സദാ ആനന്ദപൂര്‍ണമാണ്. നാരദോപദേശം കേട്ട ഹര്യശ്വന്മാര്‍ ലൗകിക ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിച്ചു. മക്കളേയും പേരമക്കളെയും കാണാനാഗ്രഹിച്ച ദക്ഷന് നാരദരുടെ ‘കുതന്ത്രം’ കേട്ട് കോപിച്ചു. രണ്ടാമതും മക്കളെ സൃഷ്ടിച്ചു. പഞ്ചജനി എന്ന പത്നിയില്‍ ആയിരം പുത്രന്മാരെ ഉല്‍പ്പാദിപ്പിച്ചു. അവരാണ് ശബളാശ്വന്മാര്. അവരോടും പ്രജാവൃദ്ധിക്കു വേണ്ടി തപസ്സനുഷ്ഠിക്കാന്‍ ദക്ഷന് ഉപദേശിച്ചു. എന്നാല്‍ അവരും ഹര്യശ്വന്മാരെപ്പോലെത്തന്നെ പിതാവിന്റെ ഉപദേശം തള്ളി. നാരദരുടെ ഉപദേശം സ്വീകരിച്ചു. അവരും സംന്യാസികളായി.
ദക്ഷന്ന് നാരദരോട് കലി മൂത്തു. തന്റെ ശ്രമങ്ങളെ തല്ലിത്തകര്‍ക്കുന്ന നാരദര്‍ക്ക് എവിടെയും സ്ഥിരതാമസം ഉണ്ടാകാതിരിക്കട്ടെ എന്ന ശാപവും നല്കി. നാരദരാകട്ടെ ശാപത്തെ അനുഗ്രഹമായിക്കരുതി ലോകസഞ്ചാരവും തുടങ്ങി. അന്നുതൊട്ടു അവസാനമില്ലാത്ത ദേശാടനമാണ് നാരദര്‍ക്ക്. വൈകുണ്ഠം മുതല്‍ പാതാളം വരെയുള്ള ദേശങ്ങളെല്ലാം നാരദര്‍ക്ക് ‘സ്വദേശ’മായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: