മനോജ് പൊന്‍കുന്നം
‘ഹ്യു ഹ്വാന്‍ ഓക്.’ നമുക്ക് അപരിചിതമാണ് ഈ പേര്. എന്നാല്‍ ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയുമായി ബന്ധപ്പെട്ട് ഈ പേര് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുക സ്വാഭാവികം. ഹ്യു ഹ്വാന്‍ ഓക് എന്ന ദക്ഷിണ കൊറിയന്‍ രാജ്ഞി, അയോദ്ധ്യയിലെ രാജകുമാരിയായിരുന്നു എന്നറിയുമ്പോള്‍ കൗതുകം ആശ്ചര്യത്തിനു വഴിമാറും. കോസല രാജ്യം ഭരിച്ച ദശരഥന്റെയും ശ്രീരാമചന്ദ്രന്റെയും വംശപരമ്പരയായ ഇക്ഷ്വാകു അഥവാ സൂര്യവംശത്തിലെ പിന്‍ഗാമിയായ ഹ്യു ഹ്വാന്‍ ഓകിന്റെ, അധികമാരും കേള്‍ക്കാത്ത ആ കഥ ഇങ്ങനെ:
ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസലം ഭരിച്ചിരുന്ന പദ്മസേന രാജാവിന്റെയും രാജ്ഞി ഇന്ദുമതിയുടേയും പുത്രിയായിരുന്നു സുരിരത്ന. പദ്മസേന മഹാരാജാവിന് ഒരിക്കല്‍ സ്വപ്നത്തില്‍ ഒരു ദൈവവിളി ഉണ്ടാവുന്നു.
സുരിരത്നയെ ഗൊഗൊറയായൊ (ഇന്നത്തെ ദക്ഷിണകൊറിയ) എന്ന ദേശത്തേക്ക് അയയ്ക്കണമെന്നും അവിടത്തെ രാജകുമാരനെ അവള് വിവാഹം കഴിക്കണമെന്നുമായിരുന്നു സ്വപ്നത്തിലൂടെ ദൈവം നിര്‍ദ്ദേശിച്ചത്. ഇക്കാര്യം പദ്മസേനന്‍ മകളെ അറിയിച്ചു.
അതനുസരിച്ച് തന്റെ പതിനാറാമത്തെ വയസ്സില്‍, (കൃത്യമായി പറഞ്ഞാല്‍ ബിസി 48ല്‍), തോഴിമാരുമൊത്ത് അയോദ്ധ്യയില്‍ നിന്നും സുരിരത്ന ഗംഗയിലൂടെ ഒരു പായ് വഞ്ചിയില്‍ യാത്ര ചെയ്ത് കൊറിയയില്‍ എത്തി.
കൊറിയയുടെ തെക്കന്‍ പ്രാവിശ്യയിലുള്ള ജ്യും ഗ്വാന് ഗെയ് ദേശത്തെ, (അതായത് ഇന്നത്തെ കൊറിയയിലെ കിം ഹേ പ്രദേശം) കിം സുറോ രാജാവിനെ കണ്ട് സുരിരത്ന തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. സന്തുഷ്ടനായ സുരോ രാജാവ് സുരിരത്നയെ തന്റെ പട്ടമഹഷിയാക്കി. തുടര്‍ന്ന് അവര്‍ ഹ്യു ഹ്വാന്‍ ഓക് എന്ന പേരു സ്വീകരിച്ചു. അവര്‍ക്ക് പന്ത്രണ്ടു മക്കള്‍ ഉണ്ടായി. നൂറ്റിയന്പത് വയസ് വരെ അവര്‍ ജീവിച്ചിരുന്നതായി ചില ചരിത്ര ഗവേഷകര്‍ പറയുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ കൊറിയയില്‍ രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥമായ ‘സാംഗൂക് യുസ’ യില്‍ ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതനുസരിച്ചു ‘അയുത്താ’ എന്ന വിദേശ രാജ്യത്തുനിന്നാണ് ഹ്യു ഹ്വാന്‍ എത്തിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘അയുത്താ’ ഇന്ത്യയിലെ അയോദ്ധ്യ ആണെന്ന് ആധുനിക കൊറിയയിലെ ചരിത്രാന്വേഷകര്‍ വിശ്വസിക്കുന്നു.
ഹ്യു ഹ്വാന്‍ ഓക് രാജ്ഞി, കീഴ്വഴക്കമനുസരിച്ച് തന്റെ മക്കളുടെ പേരിനൊപ്പം തന്റെ പേര് ചേര്‍ക്കുവാന്‍ കഴിയാത്തതില്‍ ദുഖിതയായിരുന്നു. ഇതറിഞ്ഞ സുരോ രാജാവ് തന്റെ രണ്ട് മക്കളുടെ പേരുകള്‍ക്കൊപ്പം രാജ്ഞിയുടെ പേര് ചേര്‍ക്കുവാന്‍ അനുവാദം നല്കി.
അങ്ങനെ ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ വംശപരമ്പരയില്‍പ്പെട്ട രാജവംശം കരാക് രാജവംശം എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. ഇന്ന് ഏതാണ്ട് അറുപതുലക്ഷം കൊറിയക്കാര്‍ അവരുടെ പിന്തുടര്‍ച്ചക്കാരായുണ്ട്. ഏതാണ്ട് കൊറിയന്‍ ജനതയുടെ പത്തു ശതമാനം.
ഇതെല്ലാം അവിശ്വസനീയമായി തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ബാക്കി ചരിത്രം കൂടി അറിയേണ്ടിയിരിക്കുന്നു. രണ്ടായിരത്തില്‍ അടല്‍ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന സമയം ഇന്ത്യ സന്ദര്‍ശിച്ച കൊറിയന്‍ പ്രതിനിധി സംഘം തങ്ങളുടെ രാജ്ഞിയുടെ മാതൃരാജ്യമായ അയോദ്ധ്യയെയും രാജ്ഞി, രാജവംശം സ്ഥാപിച്ച കിം ഹേ (ഴശാവലമ)എന്ന കൊറിയന്‍ നഗരത്തെയും സഹോദര നഗരങ്ങള്‍ ആയി പ്രഖ്യാപിക്കുകയും രണ്ട് നഗരങ്ങളുടെയും വികസനത്തിനായുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
2016 ല്‍, അയോദ്ധ്യയില്‍ തങ്ങളുടെ രാജ്ഞിയുടെ സ്മാരകത്തിനായി കൊറിയന്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശം വെച്ചു. ഭാരതസര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും കരാറില്‍ ഒപ്പുവെച്ചു. 2018 ല്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജിം സൂക് അയോദ്ധ്യ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ഹ്യു ഹ്വാന്‍ ഓക് സ്മാരകത്തിനു തറക്കല്ലിടുകയും ചെയ്തു. ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ സ്മരണാര്‍ത്ഥം 2019 ല്‍ ഭാരത സര്‍ക്കാര്‍ ഇരുപത്തി അഞ്ചുരൂപയുടെയും അഞ്ചു രൂപയുടെയും രണ്ട് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കൊറിയയില്‍ ജിംഹേ പ്രവിശ്യയില്‍ സുരോ രാജാവിന്റെയും ഹ്യു ഹ്വാന്‍ ഓക്കിന്റെയും രണ്ട് സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.
തന്റെ കടല്‍ യാത്രയില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നും തന്റെ ബോട്ടിനെ രക്ഷിക്കാനായി രാജ്ഞി ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നത് എന്ന് കരുതപ്പെടുന്ന ഒരു പഗോഡ അവിടെ സംരക്ഷിച്ചുവരുന്നു. ഇന്ന് കൊറിയന്‍ സാംസ്കാരത്തിന്റെ ഒരുഭാഗമാണ് ഹ്യു ഹ്വാന്‍ രാജ്ഞി. ധാരാളം കഥകളും ബാലെകളും നാടകങ്ങളും ഗാനങ്ങളുമൊക്കെ അവരുടെ പേരില്‍ അവിടെ രചിക്കപ്പെടുന്നുണ്ട്.
ഇന്ന് അയോദ്ധ്യയില്‍ ഹ്യു ഹ്വാന്‍ സ്മാരകം രാം കഥാ പാര്‍ക്കിനോട് ചേര്‍ന്ന് പൂര്‍ത്തിയായിരിക്കുകയാണ്.
രാം കഥാ പാര്‍ക്കിനെക്കുറിച്ച്…
സരയുവിന്റെ തീരത്തു നിര്‍മ്മാണം പുരോഗമിക്കുന്ന രാം കഥാ പാര്‍ക്ക് ഒരു വലിയ സാംസ്ക്കാരിക കേന്ദ്രമാണ്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ വിശാലമായ പുല്‍ത്തകിടിയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഒക്കെ വിഭാവനം ചെയ്തിട്ടുള്ള ഒരു വമ്പന്‍ പദ്ധതി ആണത്. മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രാമ കഥാ വെര്‍ച്വല്‍ ഷോകള്‍, രാമായണമേളകള്‍ എല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് പാര്‍ക്ക് ഒരു ഉല്ലാസകേന്ദ്രവും മുതിര്‍ന്നവര്‍ക്ക് വിജ്ഞാനകേന്ദ്രവുമാകും.
തങ്ങളുടെ രാജ്ഞിയുടെ സ്മാരകവും ജന്മനാടും കാണുവാന്‍ ധാരാളം കൊറിയക്കാര്‍ ഇന്ന് അയോദ്ധ്യയിലെത്തുന്നു. കൊറിയയില്‍ നിന്നും കലാ സാംസ്ക്കാരിക സംഘങ്ങള്‍ അവിടെ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാനെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: