റോം: യുവന്റസിന്റെ ഒമ്പത് വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് ഇന്റര്‍ മിലാന് സീരീ എ കിരീടം സ്വന്തമാക്കി. പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് ഇന്റര്‍ സിരീ എ കിരീടം ശിരസിലേറ്റുന്നത്്. പോയിന്റ് നിലയില്‍ ഇന്റര്‍ മിലാന് തൊട്ടു പിന്നില്‍ നില്ക്കുന്ന അറ്റ്ലാന്റ നിര്‍ണായക മത്സരത്തില്‍ സസുവോളോയുമായി സമനില (1-1) പിടിച്ചതോടെയാണ് ഇന്റ മിലാന് ചാമ്പ്യന്മാരായത്. നാല് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ഇന്ററിന്റെ കിരീട നേട്ടം.
മുപ്പത്തിനാലു മത്സരങ്ങളില്‍ ഇന്റമിലാന് 82 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്റയെക്കാള് പതിമൂന്ന് പോയിന്റിന് മുന്നിലാണ് ഇന്റര്‍ മിലാന്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് അറ്റ്ലാന്റക്കൊപ്പം 34 മത്സരങ്ങളില്‍ 69 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലുളള യുവന്റസ് മൂന്നാം സ്ഥാനത്താണ്. 2012 മുതല്‍ 2020 വരെ തുടര്‍ച്ചയായി ഒമ്പത് വര്‍ഷം സീരീ എ കിരീടം നേടിയ ടീമാണ് യുവന്റസ്.
മുപ്പത്തിനാലാം മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉഡനീസിനെ പരാജയപ്പെടുത്തി. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളാണ് യുവെക്ക് വിജയം നേടിക്കൊടുത്തത്. 83, 89 മിനിറ്റുകളിലാണ് റൊണോ ഗോള്‍ അടിച്ചത്. മോലിനയാണ് ഉഡനീസിന്റെ ഏക ഗോള്‍ നേടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: