ജൈനമതത്തിലെ അവസാന തീര്‍ഥങ്കരനായിരുന്നു വര്‍ധമാന മഹാവീരന്. 24 തീര്ഥങ്കരന്മാരിലൂടെ വളര്‍ന്ന ജൈനതത്വസംഹിത മതമെന്ന നിലയില്‍ ശക്തിയാര്‍ജിച്ചത് വര്‍ധമാന മഹാവീരന്റെ കാലത്താണ്.
ജൈനരുടെ സുപ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാവീര്‍ ജയന്തിയെന്ന ‘മഹാവീര്‍ ജന്മ കല്യാണക്’. വീര നിര്‍വാണ സംവാദ് കാലഗണനപ്രകാരം ബി.സി. 599 ല്‍ ചൈത്രമാസത്തിലെ പതിമൂന്നാം ചാന്ദ്രദിനത്തിലാണ് മഹാവീരന് ജനിച്ചത്.
ആധുനിക ബീഹാറില്‍ പട്നയ്ക്ക് അടുത്തുള്ള കുണ്ഡാപൂരില് ഇക്ഷ്വാകു രാജവംശത്തിലെ സിദ്ധാര്‍ഥ മഹാരാജാവിന്റെയും ത്രിശാലാ രാജ്ഞിയുടെയും മകനായാണ് വര്‍ധമാന മഹാവീരന്റെ ജനനം. 30 ാമത്തെ വയസ്സില്‍ ലൗകിക ജീവിത മുപേക്ഷിച്ച് കൊട്ടാരം വിട്ടിറിങ്ങി. പന്ത്രണ്ടു വര്‍ഷം മൗനത്തിലും ധ്യാനത്തിലുമായി മഹാവീരന് സ്വയമര്‍പ്പിച്ചു. മനസ്സില്‍ ആത്മീയ ശക്തികള്‍ ഉണര്‍ന്നതോടെ മാനവകുലത്തിന്റെ നന്മയ്ക്കായി ജീവിതത്തെ പാകപ്പെടുത്തുകയായിരുന്നു മഹാവീരന്. എഴുപത്തി രണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം മോക്ഷം പ്രാപിച്ചത്.
അഹിംസ, സത്യനിഷ്ഠ, മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യപാലനം, ആരോടും ബന്ധുത്വം പുലര്‍ത്താതിരിക്കുക എന്നിവയാണ് ജൈനതത്ത്വങ്ങളില് പ്രധാനം. അതേസമയം ജൈനതത്ത്വാനുയായികള്ക്ക് അവരുടേതായ ജീവിതരീതി പിന്തുടുന്നതിന് വിലക്കുകളില്ലായിരുന്നു.
മഹാവീര ജയന്തിക്ക് ജൈനക്ഷേത്രങ്ങളെല്ലാം കൊടി തോരണങ്ങളാല്‍ അലങ്കരിക്കും. മഹാവീര വിഗ്രഹം വഹിച്ചുള്ള രഥയാത്രയാത്രയാണ് ആഘോഷങ്ങളിലെ മറ്റൊരു പ്രത്യേകത.
ജയന്തി നാളില്‍ ജാര്‍ഖണ്ഡിലെ മധുബന്‍, ഗുജറാത്തിലെ ഗിര്‍നാജി, കര്‍ണാടകത്തിലെ ഗോമതേശ്വര, മഹാരാഷ്ട്രയിലെ ഗജപന്ഥ തുടങ്ങിയ ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ജൈനമത വിശ്വാസികള്‍ ഏറെ പുണ്യമായി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: