മുകുന്ദന് മുസലിയാത്ത്
കംസപത്നിമാരാണ് അസ്തിയും പ്രാപ്തിയും. രണ്ടും ജരാസന്ധന്റെ പുത്രമാരാണ്. തന്റെ പുത്രിമാര്‍ വിധവകളാക്കപ്പെട്ടതില് ജരാസന്ധന് യാദവവിരോധിയായി. അശ്വത്ഥാമാവ് ‘അപാണ്ഡവ’ മന്ത്രം ജപിച്ച് ബ്രഹ്മാസ്ത്രം വിട്ടു. അതുപോലെ ‘നിര്യാദവ’ എന്നതായി ജരാസന്ധമന്ത്രം. ജരാസന്ധന് മഥുരാപുരിക്കു ചുറ്റും വളഞ്ഞു. 23 അക്ഷൗഹിണി സൈന്യമാണ് ജരാസന്ധന്റെ സൈന്യബലം. മഹാഭാരതത്തില്‍ പോലും 18 അക്ഷൗഹിണി പടയേ ഉണ്ടായിരുന്നുള്ളൂ. അതും രണ്ടുപക്ഷത്തും ചേര്‍ന്നു. ഇതു ജരാസന്ധ പക്ഷത്തു മാത്രമാണ് 23 അക്ഷൗഹിണി.
ബലരാമകൃഷ്ണന്മാരും യുദ്ധത്തിനൊരുങ്ങി. രണ്ടു തേരുകള്‍ സര്‍വ്വസജ്ജമായി മുന്നിലെത്തി. ഒന്നു രാമനും ഒന്നു കൃഷ്ണനും. ഭഗവാന് ജ്യേഷ്ഠനോടു പറഞ്ഞു. അങ്ങ് യാദവരുടെ രക്ഷിതാവാണ്. അങ്ങു യാദവ രക്ഷ ശ്രദ്ധിച്ചാല്‍ മതി. ജരാസന്ധനെ ഞാനും എതിരിടാം.
ജരാസന്ധന് പടക്കളത്തില്‍ വെല്ലുവിളിയുയര്‍ത്തി. ”ഹേ യാദവ! നീ എനിക്കു തികഞ്ഞ പോരാളിയല്ല. ആദ്യമായി യുദ്ധ ഭൂമി കാണുകയാണ്. ഇതു കാട്ടില്‍ പശു മേച്ചു നടക്കുന്നതുപോലെയല്ല. നീ ഇത്രയും കാലം ഒളിച്ചു ജീവിച്ചവനുമാണ്.”
ഭഗവാന് പറഞ്ഞു. ”വെല്ലുവിളി വാക്കുകൊണ്ടല്ല; വാളുകൊണ്ടാണ്. ആയുധമാണ് യുദ്ധഭൂമിയിലെ ഭാഷ.” ഭഗവാന് നിമിഷനേരം കൊണ്ട് അസ്ത്രശസ്ത്രങ്ങള്‍കൊണ്ട് അന്തരീക്ഷം മൂടി. ജരാസന്ധനെയോ ഭഗവാനെയോ കാണാനില്ല. എന്തു സംഭവിച്ചു; എന്തു സംഭവിക്കും എന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ മേഘപാളിയില്‍ നിന്നു സൂര്യനുദിച്ചു വരുന്നതുപോലെ ഭഗവാന് തെളിഞ്ഞു നിന്നു. അസുരപ്പട ഈ അക്ഷൗഹിണിയും നിലംപരിശായിരിക്കുന്നു.
ഇതിനിടെ ബലരാമന് ജരാസന്ധനെ ബന്ദിയാക്കി വാളൂരി വെട്ടാനൊരുങ്ങി. ഭഗവാന് തടസ്സം പറഞ്ഞു. അവനെ വെറുതെ വിടൂ. അവന്റെ മരണ സമയം ആയിട്ടില്ല. അവനെ വെറുതെ വിട്ടാല്‍ വീണ്ടും പട കൂട്ടി യുദ്ധത്തിന്നു വരും. അപ്പോള്‍ അവരെ ഒന്നിച്ചു നശിപ്പിക്കാം. നാം ദുര്‍ജനങ്ങളെ അന്വേഷിച്ചു ബുദ്ധിമുട്ടി വധിക്കേണ്ടതില്ല. ഇവര്‍ നമുക്കു പണി എളുപ്പമാക്കിത്തരും. ഭഗവാന്റെ നയതന്ത്രം കേട്ട് രാമനും അദ്ഭുതപ്പെട്ടു.
ഭഗവാന് പറഞ്ഞതുപോലെ വീണ്ടും വലിയ സേനയുമായി ജരാസന്ധന് മഥുരയെ വളഞ്ഞു. ഇപ്രകാരം 17 പ്രാവശ്യം മഥുരയെ വളഞ്ഞപ്പോഴും ജരാസന്ധന് തോറ്റുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: