ശിവന്റെ കണ്ണീരില്‍ പിറവിയെടുത്ത പുണ്യതീര്‍ഥം. അതിന്റെ ഓരം ചേര്‍ന്ന് ഏഴു ക്ഷേത്രങ്ങളുടെ ചാരുത. കാഴ്ചയും ഭക്തിയും നിര്ഭരമാകുന്നിടം. വിഭജനത്തിന്റെയും പലായനത്തിന്റെയും അപചയങ്ങള്‍ പേറുന്ന ഈ ക്ഷേത്ര സമുച്ചയമുള്ളത് പാക് പഞ്ചാബിലെ ചക്വാള്‍ പ്രവിശ്യയിലാണ്.
സപ്തഗൃഹങ്ങളെന്നറിയപ്പെടുന്ന കടാസ്രാജ് ക്ഷേത്രങ്ങളില്‍ ശിവനും ശ്രീരാമനും ഹനുമാനുമെല്ലാം പ്രത്യേക മന്ദിരങ്ങളുണ്ട്. പാണ്ഡവര്‍ പണിതതെന്നു പറയപ്പെടുന്ന ശിവക്ഷേത്രമാണ് അവയില്‍ പ്രധാനം. ക്ഷേത്രങ്ങള്‍ക്ക് 1500 വര്‍ഷത്തിലേറെ പഴക്കമുണ്ട്. വനവാസകാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്ന ദൈ്വതവനത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നാണ് വിശ്വാസം.
കടാസിലെ ദിവ്യതീര്‍ഥം ശിവന്റെ കണ്ണീരില്‍ നിന്ന് പിറവിയെടുത്തെന്നാണ് ഐതിഹ്യം. ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണ് ഇതിന് ആധാരം. പത്നി സതിയുടെ വിയോഗം സഹിക്കാനാവാതെ വിലപിച്ച മഹാദേവന്റെ കണ്ണീര് വീണ് ഭൂമിയില്‍ രണ്ടു ദിവ്യതീര്ഥങ്ങള് രൂപം കൊണ്ടു. ഒന്ന് കടാസ് തീര്‍ഥം. രാജസ്ഥാനിലെ അജ്മീറിനടുത്തുള്ള പുഷ്കറിലാണ് മറ്റൊന്നുള്ളത്.
ഏഴു ക്ഷേത്രങ്ങളും ഒരു ബുദ്ധസ്തൂപവുമുള്പ്പെട്ടെ തടാകത്തിനു ചുറ്റുമായി ഗതകാലപ്രൗഢിയോടെ നീണ്ടു കിടക്കുന്ന കടാസ്രാജിന് ഇന്ത്യാവിഭജനത്തോടെ പ്രതാപം നഷ്ടമായി. പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങളെല്ലാം ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ ഈ ക്ഷേത്രങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു.
ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ച കടാസ്രാജില് ശിവരാത്രി ആഘോഷങ്ങള്‍ക്കാണ് അല്പമെങ്കിലും പൊലിമയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: