മുകുന്ദന് മുസലിയാത്ത്
രാസലീലക്കു ശേഷം കംസവധത്തിനാണ് ഭഗവാന് പദ്ധതി ഇട്ടത്. ഭഗവാനെ സംബന്ധിച്ച് ഗോപികമാരും കംസനും ഒന്നു തന്നെ. രണ്ടുപേരും മനസ്സില്‍നിന്നു ഭഗവാനെ അകറ്റുന്നില്ല. ഗോപികമാരുടേതു പ്രേമവും കംസന്റേതു കാമവുമാണെന്ന വ്യത്യാസമുണ്ട്. കംസന് ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല. സ്വയം മരിക്കാതിരിക്കാന്‍ മരുമക്കളെ മുഴുവന്‍ കൊന്നു. എന്തൊരു ജീവിതാശ! ഭഗവാന് തന്റെ അന്തകനാണെന്നറിഞ്ഞിട്ടും ഭഗവാനെ ഹനിക്കാനാണ് കംസന് ശ്രമിച്ചത്. അതിനും എത്രപേര്‍ ബലിയാടുകളായി!
മഥുരയിലേക്കുള്ള യാത്രയ്ക്ക് കളമൊരുക്കിയത് അക്രൂരനാണ്. അക്രൂരന് കൃഷ്ണന്റെ തന്നെ മാതുലനാണ്. കൃഷ്ണഭക്തനുമാണ്. എന്നാല്‍ കംസ ഭയത്താല്‍ അതു പ്രകടമാക്കിയിരുന്നില്ല. അതിനാല്‍ കംസദൂതനായി അമ്പാടിയിലെത്തിയതില് ഒരേസമയം സന്തോഷിക്കുകയും ദുഃഖിക്കുയും ചെയ്തു. കൃഷ്ണനെ നേരിട്ടു കാണാന്‍ അവസരം കിട്ടിയതു സന്തോഷ കാരണം. കംസന്റെ ദുഷ്ടലാക്ക് അറിയാമായിരുന്നതിനാല്‍ ദുഃഖവും.
ഗോപന്മാര് ഗ്രാമവാസികളും മഥുരയിലുള്ളവര് പട്ടണവാസികളുമാണ്. അതിനാല്‍ മഥുര അവര്‍ക്ക് ദര്‍ശന കൗതുകമായിരുന്നു. അവിടെ വച്ച് അവര്‍ ആദ്യം കണ്ടുമുട്ടിയത് ഒരലക്കുകാരനെയാണ്. അവന് കംസന് വസ്ത്രങ്ങളുമായി പോവുകയായിരുന്നു. ഗോപന്മാര്ക്കും മേല്‍ വസ്ത്രങ്ങള്‍ വേണമെന്നു തോന്നി. കൃഷ്ണന് അലക്കുകാരനോട് വസ്ത്രം ആവശ്യപ്പെട്ടു. അവന് വസ്ത്രം കൊടുത്തില്ലെന്നു മാത്രമല്ല ഗോപന്മാരെ കാട്ടുജാതികളെന്ന് അധിക്ഷേപിക്കുകയും ചെയ്തു. അതു കൃഷ്ണനെ ചൊടിപ്പിച്ചു. ഭഗവാന് അവന് തന്റെ തലനുള്ളി താഴെയിട്ടുകൊണ്ട് കംസവധത്തിനുള്ള നാന്ദി കുറിച്ചു.
കുറുക്കൂട്ടുമായി കൊട്ടാരത്തിലേക്കു പോകുന്ന ഒരു കൂനിയെയാണ് ഭഗവാന് തുടര്‍ന്നു കണ്ടത്. അവള് ഭഗവാന്റെ ആവശ്യപ്രകാരം കറിക്കൂട്ടു നല്കി ആദരിച്ചു. ഭഗവാന് ‘സുന്ദരീ’ എന്നു വിളിച്ച് താടിയില്‍ കൈവച്ചു താടി പൊക്കി. കൂനിയുടെ കൂനെല്ലാം അപ്രത്യക്ഷമായി. അതീവ ലാവണ്യവതിയും ആയി. ഭഗവാന്റെ ലീലകള്‍ മഥുരാവാസികളെ അദ്ഭുതപ്പെടുത്തി. കംസന്റെ വിലക്കുകളെ അവഗണിച്ച് ആബാലവൃദ്ധം മഥുരാവാസികള്‍ ഭഗവാനെ കാണാനെത്തി.
നഗരപ്രദക്ഷിണ വേളയില്‍ ധനുര്യാഗം നടത്തുന്ന യാഗശാലയിലെത്തി. പൂജക്കുവച്ചിരുന്ന വില്ലെടുത്തു കുലച്ചു. കംസന്റെ മരണമണിപോലെ അതു അത്യുച്ച ശബ്ദത്തില്‍ പൊട്ടിത്തകര്‍ന്നു. പൊട്ടിയ വില്ലു ആയുധമാക്കി രാമകൃഷ്ണന്മാര് യാഗഭൂമിയില്‍ കണ്ടതെല്ലാം തകര്‍ത്തു. രാത്രി കംസനെ കാണാന്‍ പോയില്ല. അക്രൂരന്റെ കൂടെ ആ രാത്രി കഴിച്ചുകൂട്ടി.
പ്രഭാതത്തില്‍ കംസഭടന്മാരുടെ യുദ്ധകോലാഹലം കേട്ടു. മല്ലന്മാരുടെ കൈക്കരുത്ത് മാലോകരെ കാണിക്കാനായിരുന്നു അത്. കംസഭടന്മാര്‍ മല്ലയുദ്ധതല്പ്പരന്മാരാണ്. രാമനും കൃഷ്ണനും രാവിലെ കുളി കഴിഞ്ഞ് കംസനെ കാണാന്‍ പുറപ്പെട്ടു.
മാര്‍ഗ്ഗമദ്ധ്യത്തില്‍ കുവലയാപീഡമെന്ന കൊലകൊമ്പനാന വഴിമുടക്കിനിന്നിരുന്നു. ആനക്കാരനോട് ആവശ്യപ്പെട്ടിട്ടും ആനയെ മാറ്റിയില്ല. മാത്രമല്ല അക്രമിക്കാനുള്ള ആജ്ഞയാണു ആനക്കു നല്‍കിയത്. ആന തുമ്പികൊണ്ടും കൊമ്പുകൊണ്ടും ഭഗവാനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഭഗവാന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. ആനയുടെ കാലുകള്‍ക്കിടയില്‍ മാറിനിന്നു. ശത്രുവിനെ കാണാതെ ആന ക്രുദ്ധനായി. വീണ്ടും ഭഗവാനെ ആക്രമിച്ചപ്പോള്‍ ആനയെ വാലില്‍ പിടിച്ചു വട്ടം കറക്കി ദൂരെയെറിഞ്ഞു. ആന ഇരുപത്തഞ്ചു വില്‍പ്പാടകലെ തെറിച്ചുവീണു. ആനയുടെ മസ്തകം അടിച്ചു തകര്‍ത്തു കാല് വഴുതി വീണപോലെ നിലത്തുകിടന്നു. ആന ആഞ്ഞു ഭഗവാനെ കുത്തി. കുത്തു ഭഗവാനേറ്റില്ല. വെറും തറയില്‍ കൊമ്പു താഴ്ന്നിറങ്ങി. കൊമ്പു വലിച്ചെടുക്കാനാവാതെ ആന വശംകെട്ടു. കൃഷ്ണനാകട്ടെ നിഷ്പ്രയാസം ആനക്കൊമ്പുകള്‍ തറയില്‍നിന്നും ആനയില്‍നിന്നും വലിച്ചൂരി. രക്തം രണ്ടു നദികളായൊഴുകി. ഒരു കൊമ്പു താനും ഒരു കൊമ്പു രാമനും കൈവശം വച്ചു മല്ല വേദിയിലെത്തി.
പുതിയ നരസിംഹാവതാരംപോലെ ഭഗവാന് വേദിയിലെത്തി. ആ മുഖം ദര്‍ശിച്ച യോദ്ധാക്കള്‍ യുദ്ധവീരനെന്നു ഭഗവാനെ വാഴ്ത്തി. അമ്മമാരാകട്ടെ പിഞ്ചോമനകളെന്നു കരുണരസം പ്രകടിപ്പിച്ചു. മുഷ്ടിക ചാണൂരന്മാരുടെ മുട്ടുവരെപ്പോലുമില്ലാത്ത കൊച്ചു ബാലന്മാര്. കംസനാകട്ടെ ഉള്ളുനിറയെ ഭയം മുറ്റി. അജ്ഞന്മാര്ക്ക് ഭീഭത്സവും യോഗികള്‍ക്ക് ശാന്തരസവും ഉള്ളതായിട്ടു തോന്നി. അന്തപ്പുര സ്ത്രീകള്‍ക്ക് കാമദേവന്റെ അവതാരമായിട്ടും തോന്നി. നവരസങ്ങളും ഭഗവാന്റെ മുഖത്ത് മിന്നിമറഞ്ഞു. ആര് ഏതു ഭാവത്തില്‍ ഭഗവാനെ നോക്കിയോ അതേ ഭാവം ആ മുഖത്തും തെളിഞ്ഞു.
ചാണൂരന്‍ യുദ്ധഭേരി മുഴക്കി. ചാണൂരന്‍ കൃഷ്ണനെയും മുഷ്ടികന്‍ രാമനെയും വെല്ലുവിളിച്ചു. അവര്‍ കുട്ടികളെ നിസ്സാരഭാവത്തില്‍ കണ്ടു യുദ്ധമാരംഭിച്ചു. പക്ഷേ യുദ്ധലീലയില് തങ്ങളൊട്ടും പിന്നിലല്ലെന്നു രാമകൃഷ്ണന്മാര് തെളിയിച്ചു. ചാണൂര മുഷ്ടികന്മാര്ക്കും അതു ബോധ്യമായി. അവര്‍ വിയര്‍ക്കാനും കിതയ്ക്കാനും തുടങ്ങി. രാമകൃഷ്ണന്മാര്ക്ക് യാതൊരു കുലുക്കവുമില്ല. അവരുടെ യുദ്ധത്തിനിടയില്‍ കൈകളും കാലുകളും തലയും പരസ്പരം കൂട്ടുപിണഞ്ഞു. മല്ലന്മാര് ദൂരെ തെറിച്ചുവീണു. ചാണൂരനെ കാലില്‍ പിടിച്ചു കറക്കി. അവന് പത്തു ദിക്കുകളും ഒരേ സമയം കണ്ടു. ചാണൂരന്റെ തലക്കകത്ത് വലിയ കല്ലു ഉരുണ്ടുകളിക്കുന്നതുപോലെ തോന്നി. കംസഘാതകനോട് ഏറ്റുമുട്ടുവാന്‍ തോന്നിയത് വിനാശബുദ്ധിയാലെന്ന് ബോധ്യമായി. ഭ്രമണാവസാനം കൃഷ്ണന് ചാണൂരനെ നിലത്തടിച്ചു. നവദ്വാരങ്ങളില്ക്കൂടിയും ചാണൂരന്റെ പ്രാണന് വാര്‍ന്നൊഴുകി. അവന്റെ ആടയാഭരണങ്ങളും കിരീടവും തെറിച്ച് വേദിക്കു പുറത്ത് എവിടെയോ വീണുടഞ്ഞിരുന്നു.
ബലരാമനും മുഷ്ടികനും തമ്മിലുള്ള യുദ്ധവും സമാനമായിരുന്നു. ബലരാമന്റെ മുഷ്ടിബലം മുഷ്ടികന്റെ നെഞ്ചിന് കൂടു തകര്‍ത്തു. ഓരോ ഇടിക്കും ഒരു കുടം രക്തം ഛര്‍ദ്ദിച്ചു മുഷ്ടികന്‍. അവസാനം മുഷ്ടികന്‍ ആ രക്തക്കളത്തില്‍ തന്നെ ചത്തുമലച്ചു. അതുകണ്ടു കോപം പൂണ്ട മറ്റൊരസുരന്‍ ബലരാമനോടെതിരിട്ടു. ബലരാമന് അവനെ ഇടതുകൈകൊണ്ട് സ്വീകരിച്ചു. അതുതന്നെ അവനു കാലപുരിക്കു വഴികാണിച്ചുകൊടുക്കുന്നതായിരുന്നു. ജീവനില്‍ കൊതിയുള്ളവരാരേയും പിന്നീട് പരിസരത്തെവിടെയും കണ്ടില്ല.
കംസന്റെ നെഞ്ച് പെരുമ്പറ നാദം മുഴക്കിക്കൊണ്ടിരുന്നു. പൂതന മുതല്‍ ചാണൂരന്‍ വരെയുള്ളവരുടെ ഗതി തന്നെ തനിക്കും എന്നോര്‍ത്തു കംസന് നാലുപാടും ഓടിത്തുടങ്ങി. കാലിച്ചെക്കന്മാരെ കാട്ടിലേക്കോടിക്കൂ എന്നു കംസന് പടത്തലവന്മാരോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ അവരാരും മരണവായിലേക്ക് ഓടിക്കയറാന്‍ തയ്യാറല്ലായിരുന്നു.
ദേവകീ-വസുദേവന്മാരെ ബന്ധിക്കാന്‍ കംസന് ആജ്ഞ നല്കി. അതുകേട്ട കൃഷ്ണന് കുതിച്ചു ചാടി കംസന്റെ തല്പ്പത്തിലെത്തി. അതു ചവിട്ടിത്തകര്‍ത്തു. കംസന് നിലത്തു മലര്‍ന്നടിച്ചു വീണു. ഗരുഡന് സര്‍പ്പത്തെയെന്നപോലെ അവന്റെ നെഞ്ചത്തു കേറി പിടിമുറുക്കി. പ്രാണവേദനയില്‍ കംസന്റെ കണ്ണുകള്‍ മുഖത്തുനിന്നും പുറത്തുചാടി തുറിച്ചുനിന്നിരുന്നു. വിഷ്ണുവിന്റെ ഭയാനകമായ വിശ്വരൂപം കംസന് കണ്ടു. കംസന്റെ പ്രാണന് പരലോകം കണ്ടപ്പോള്‍ കംസന്റെ ഉള്ളില്‍ ഈ രൂപമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ കംസന് സാരൂപമുക്തി ലഭിച്ചു എന്നാണ് പുരാണം പറയുന്നത്. അതായത് രാസലീലയില്‍ ഗോപികമാര്‍ക്കും മല്ലയുദ്ധത്തില്‍ കംസനും അവസാനം എത്തിയത് ഒരിടത്തുതന്നെ. ഒന്നു പ്രേമഭാവത്തിലും രണ്ടാമത്തേത് ഭയഭാവത്തിലും എന്ന വ്യത്യാസം മാത്രം. എന്നാല്‍ ഭഗവാന് രണ്ടു ഭാവവും സമം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: