മുകുന്ദന് മുസലിയാത്ത്
(കുചേലവൃത്തം ആദ്യഭാഗം) സാന്ദീപനീ ആശ്രമത്തില്‍ ഭഗവാന്റെ ഉറ്റതോഴനായിരുന്നു സുദാമാവെന്ന ദരിദ്ര ബ്രാഹ്മണ ബാലന്. സുദാമാവ് ദാരിദ്ര്യത്തിലെന്നപോലെ ഭക്തിയിലും അഗ്രഗണ്യനായിരുന്നു. ഏതാണ് കൂടുതല്‍ എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസിക്കും. ഉടുതുണിക്കു മറുതുണിയില്ലാത്തതിനാല്‍ നാട്ടുകാര്‍ ഒരു ഓമനപ്പേരിട്ടു ‘കുചേലന്.’ അതു പിന്നീട് ഭക്തിയുടെ പര്യായപദമായി.
പട്ടിണികൊണ്ടു പൊറുതിമുട്ടിയ കുചേലപത്നി ഒരു ദിവസം കുചേലനോടു പറഞ്ഞു.
‘ഉഴക്കു ചോര്കൊ
ണ്ടൊരു വാസരാന്തം
കഴിക്കുമഞ്ചാറു ജനങ്ങളിപ്പോള്‍
കിഴക്കുദിക്കും പൊഴു
താത്മജന്മാര്
കുഴല്ക്കുകെട്ടി
ക്കരയുന്നു കാന്താ’
ഹേ! ആര്യപുത്രാ! ഞാനങ്ങയുടെ ധര്‍മ്മപത്നിയാണ് അങ്ങയോടൊപ്പം പട്ടിണികിടക്കാന്‍ എനിക്കു പ്രയാസവും മടിയുമില്ല. പക്ഷേ ഉറക്കമുണര്‍ന്നാല്‍ അന്നം കിട്ടാതെ കരയുന്ന നമ്മുടെ മക്കളുടെ കരച്ചില് സഹിക്കാവുന്നതല്ല. ഭിക്ഷ യാചിച്ചു കിട്ടുന്ന ഒരുപിടി അരിയിട്ടു തിളപ്പിച്ച വെള്ളമാണ് അഞ്ചാറു ആത്മാക്കളുടെ പ്രാണന് കാക്കുന്നത്. അങ്ങു സദാ സമയവും ‘കൃഷ്ണ, കൃഷ്ണ’ എന്നു ജ
പിച്ചു നടക്കുന്നു. ഈ കൃഷ്ണന് അങ്ങേയ്ക്കാരാണ്? ഉറ്റ ചങ്ങാതിയല്ലെ? ചങ്ങാതിയെ കണ്ടാല്‍ ഒരു നേരത്തെ പട്ടിണിയകറ്റാനെങ്കിലും എന്തെങ്കിലും തരാതിരിക്കുമോ? അത്രടം വരെയൊന്നു പോയി വന്നുകൂടെ?
ധര്‍മ്മപത്നിയുടെ അപേക്ഷ കുചേലനെ ധര്‍മ്മസങ്കടത്തിലാക്കി. ഗുരുകുലം വിട്ടതില്‍പ്പിന്നെ കണ്ണനെ മനസ്സിലല്ലാതെ നേരിട്ടു കണ്ടിട്ടില്ല. കണ്ണനിപ്പോള്‍ വളര്‍ന്നുവലുതായിട്ടുണ്ടാവും. എത്ര മക്കളുണ്ടാവുമോ, ആവോ! ഒരു വിവരവും ഇല്ല. കണ്ണനെ കാണണമെന്നുണ്ട്. പക്ഷേ കാണുമ്പോള്‍ എന്തെങ്കിലും ഭിക്ഷ ചോദിക്കുന്നതു കണ്ണനിഷ്ടമാകുമോ? അല്ലെങ്കില്‍ എന്നെ കാണാനല്ല; ഭിക്ഷ ചോദിക്കാനാണ് ചങ്ങാതി വന്നത് എന്നു കരുതുമോ? പത്നിയുടെ കണ്ണുനീര് കാണാതെ വയ്യ. എന്നാല്‍ ചങ്ങാത്തത്തെ വിറ്റു വില പേശാനും വയ്യ.
ഏതായാലും കണ്ണനെ കാണുക എന്നു തന്നെ നിശ്ചയിച്ചു. അപ്പോഴാണ് പുതിയ പ്രശ്നം. ഉടുക്കാനൊരു തുണിയില്ല. കൂട്ടുകാരന് കാഴ്ചയായി കൊണ്ടുപോകാന്‍ ഒന്നുമില്ല.
കുചേലന്റെ ചിന്ത ധര്‍മ്മപത്നി മണത്തറിഞ്ഞു. താന്‍ മാറുമറയ്ക്കാനുപയോഗിക്കുന്ന തുണി കുചേലന്റെ വസ്ത്രത്തേക്കാള്‍ നല്ലതാണ്. അതു നനച്ചുണക്കി കണവനു ഉടുവസ്ത്രമായി നല്കി. തലേദിവസം ഭിക്ഷയായി കിട്ടിയ നെല്ലു കുത്തി അരിയാക്കി മക്കള്‍ക്കു കഞ്ഞിവയ്ക്കാന്‍ കരുതിവച്ചതിനെ വറുത്തു കുത്തി അവലാക്കി. അതൊരു പഴംതുണിയില്‍
പൊതിഞ്ഞു കുചേലനെ ഏല്‍പ്പിച്ചു. കുചേലനും പത്നിയും നിറകണ്ണുകളോടെ മക്കളെ നോക്കി. എല്ലാവരും ഉറങ്ങിക്കിടക്കുകയാണ്. ഉറക്കമോ തളര്‍ച്ചയോ എന്നറിയില്ല. ഏതായാലും കുചേലന് പത്നിയോടു യാത്ര പറഞ്ഞ് പുറപ്പെട്ടു. ഇറയത്തു കരുതിവച്ച ഒരു പഴയ കുടയെടുത്തു കുചേലനു കൊടുത്തു. പൊളിഞ്ഞ കുടയാണെങ്കിലും വെയിലത്തു തുണയാകുമല്ലോ!
ദ്വാരക എന്നു കേട്ടിട്ടേയുള്ളൂ. ഏതു ദിക്കിലാണ്? എത്ര ദൂരമുണ്ട് എന്നൊന്നും അറിയില്ല. ഭഗവാന് തുണ എന്നു നിശ്ചയിച്ചു കുചേലന് പടികടന്നു. പകലന്തിയോളം നടന്നു. കണ്ണനെ കണ്ടാല്‍ എന്തു പറയണം എങ്ങനെ പറയണം എന്നെല്ലാം ആലോചിച്ചു നടന്നതിനാല്‍ ക്ഷീണം അധികം തോന്നിയില്ല. എങ്കിലും സന്ധ്യയായപ്പോള്‍ അടുത്തു കണ്ട ഒരു കുളത്തിലിറങ്ങിക്കുളിച്ചു. ഒരാല്‍ത്തറയില്‍ അന്തിയുറങ്ങി. മനസ്സ് ദ്വാരകയിലും ഇല്ലത്തും മാറി മാറി പോയതിനാല്‍ ഉറക്കവും കഷ്ടിയായി. അര്‍ദ്ധരാത്രിക്കു രാവിലെ ഉണര്‍ന്നു. ഉണരാന്‍ സമയം വൈകിയിരിക്കുന്നു. സൂര്യോദയം അടുത്തെത്തിയിരിക്കുന്നു. കിടക്കുന്നത് ആല്‍ത്തറയില്‍ത്തന്നെ. പക്ഷേ ഉറങ്ങുമ്പോള്‍ കണ്ട ആലല്ല. അടുത്ത കുളവും കണ്ടു. അതില്‍ നിറയെ താമരയും. അതും തലേദവിസം കുളിച്ചതിനേക്കാള് മനോഹരമായത്. കുളികഴിഞ്ഞു സന്ധ്യാവന്ദനാദി നിത്യകര്‍മ്മങ്ങള്‍ പിന്നിട്ടപ്പോഴേക്കും സൂര്യന് ഉദിച്ചുയര്‍ന്നിരിക്കുന്നു. ധ്യാനം കഴിഞ്ഞു കണ്ണു തുറന്നപ്പോള്‍ കുചേലന് കണ്ണുകളെ വിശ്വസിക്കാനായില്ല. സപ്തര്‍ഷികളെപ്പോലെ ചില ഋഷീശ്വരന്മാര് വന്നു വിളിക്കുന്നു. എവിടെ പോകുന്നുവെന്ന അന്വേഷണവും. കുചേലന് പരിഭ്രമം വിട്ടുമാറാതെ പറഞ്ഞു.
‘കൃഷ്ണനെ കാണാന്‍’
ബ്രാഹ്മണര്‍ പറഞ്ഞു:
എന്നാല്‍ പോന്നോളൂ. ഞങ്ങളും അങ്ങോട്ടു തന്നെ! ദൂരെ കാണുന്ന ഒരു മണിമന്ദിരം ചൂണ്ടിക്കാണിച്ചു അവര്‍ പറഞ്ഞു.
‘അതാണ് ദ്വാരക.’
കുചേലന് ദ്വാരകാ കവാടത്തിലെത്തി. മറ്റു ബ്രാഹ്മണര്‍ മറ്റേതോ വഴിക്കു നീങ്ങി. കുചേലന് തനിച്ചായി. പക്ഷേ കാവല്‍ക്കര്‍ അത്യാദരവോടെ കുചേലനെ കൂട്ടി മൂന്നു ഗോപുരങ്ങള്‍ കടത്തി. ദ്വാരകയിലെ കാറ്റേറ്റതോടെ കുചേലന്റെ യാത്രാക്ഷീണം പമ്പ കടന്നു.
മൂന്നാമത്തെ ഗോപുരവാതിലില്‍ ഓടിയെത്തുന്ന കണ്ണനാണ് സുദാമാവിനെ സ്വീകരിച്ചത്. കണ്ണന് വലുതായിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ കൂട്ടുകാരന് തന്നെ എന്നു സുദാമാവിനു തോന്നി. വീണ്ടും ഗുരുകുലത്തില്‍ എത്തിയതുപോലെ.
കൃഷ്ണന് സുദാമാവിന്റെ കൈപിടിച്ചു കൊട്ടാരവാതില്‍ക്കലെത്തിച്ചു. അവിടെ ലക്ഷ്മീഭഗവതി ഒരു കൂജ വെള്ളവുമായി കാത്തുനില്ക്കുന്നു. കൃഷ്ണന് കുചേലന്റെ കാലില്‍ വെള്ളമൊഴിച്ചു. രുക്മിണി ഒരു പട്ടു തുണികൊണ്ടു തുടച്ചു. പാദതീര്‍ത്ഥം രണ്ടുപേരും ശിരസ്സിലണിഞ്ഞു.
കുചേലന് ഏതോ മായാലോകത്ത് എത്തപ്പെട്ടതുപോലെ. എന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത് ഒന്നും ഓര്‍മ്മ വരുന്നില്ല. ഇന്നലെ ആലോചിച്ചുറപ്പിച്ചതെല്ലാം പാടെ മറന്നിരിക്കുന്നു. ഒരാശ്വാസമുണ്ട് നാലുപാടുനിന്നും കേള്‍ക്കുന്നത് ഹരിനാമകീര്‍ത്തനങ്ങള്‍. ഏവരും ഭക്തിലഹരിയില്‍ മുഴുകിയവര്‍. ചന്ദനത്തിന്റെയും അഗരുവിന്റെയും സുഗന്ധം കാറ്റിലെങ്ങും പരന്നിരിക്കുന്നു.
കൃഷ്ണന് കുചേലനെ ഒരു പട്ടുമെത്തയില്‍ ഇരുത്തി. രുക്മിണി ഒരു വെഞ്ചാമരംകൊണ്ടു കുചേലന്റെ ക്ഷീണമകറ്റി. കൃഷ്ണ-കുചേലന്മാരുടെ ചേഷ്ടകള്‍ മുതിര്‍ന്നവരെ അദ്ഭുതപ്പെടുത്തി. നേരായി വസ്ത്രം പോലും ധരിച്ചിട്ടില്ലാത്ത ഒരു ബ്രാഹ്മണനോട് ഭഗവാനെന്തൊരു ആദരവ്. രുക്മിണീ ദേവി തന്നെ വിശറിയെടുത്തു വീശിക്കൊടുക്കുന്നു. ഇദ്ദേഹം ഏതോ ഋഷീശ്വരനായിരിക്കും.
എന്നാല്‍ ഭഗവാന് കുചേലന്റെ പുറംമോടിയല്ല ശ്രദ്ധിച്ചത്. അതിനകത്തെ ഹൃദയശുദ്ധിയെയാണ്. അതു ഭഗവാനുവേണ്ടി മാത്രം കരുതിവച്ചിരിക്കുകയാണ്. അതില്‍ വിത്താശയ്ക്കോ ഭോഗാശയ്ക്കോ ഇടമില്ല. അതില്‍ സമ്പൂര്‍ണമായിട്ടുള്ളത് ഭക്തിമാത്രം. ഇത്രയും ശുദ്ധഭക്തി മറ്റെവിടെയും ലഭ്യമല്ല.
(‘കുചേലവൃത്തം’ കഥ തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: