വേദകാലങ്ങളില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന ദേവനാണ് അഗ്നി. ഋഗ്വേദ മന്ത്രങ്ങളിലെ ‘അഗ്നി സാന്നിധ്യം’ തന്നെ ഇതിന് തെളിവ്. അക്കാലത്ത് ഈശ്വരന് നിവേദിക്കുന്നതെന്തും ആദ്യം നിവേദിച്ചിരുന്നത് അഗ്നിക്കായിരുന്നു. അഗ്നിയിലൂടെയാണ് അവ ഈശ്വരനിലെത്തുന്നതെന്ന് വേദകാല സമൂഹം വിശ്വസിച്ചു പോന്നു.
ഉൗര്‍ജത്തിന്റെ ഏറ്റവും ശക്തിയേറിയതും പ്രകടവുമായ രൂപമാണ് അഗ്നി. ഒരേ സമയം ഉപകാരപ്രദവും വിനാശകരവുമായത്. അഗ്നിയും ഇന്ദ്രനും സൂര്യനുമായിരുന്നു ആദ്യമൂര്ത്തിത്രയങ്ങളെന്നും പിന്നീടാണ് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര് മൂര്‍ത്തിത്രയങ്ങളായി അവരോധിക്കപ്പെട്ടതെന്നും പറയപ്പെടുന്നു.
പഞ്ചഭൂതങ്ങളാണ് പ്രപഞ്ചസൃഷ്ടിക്ക് ആധാരം. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നിങ്ങനെ അഞ്ച്. ഇവയില്‍ അഗ്നിയെന്നാല്‍ പരിശുദ്ധി. സ്വയം പരിശുദ്ധമായി മറ്റുള്ളവയെ ശുദ്ധീകരിക്കുന്നതിനുള്ള കഴിവ് പഞ്ചഭൂതങ്ങളില്‍ അഗ്നിക്കുമാത്രമാണുള്ളത്.
‘അഗ് നീയതെ…’ യെന്ന് അഗ്നിയെ പറയാം. മുന്നോട്ടുള്ള ഗതിയില്‍ (യാത്രയില്‍) നമ്മെ നയിക്കുന്നത് എന്നര്‍ഥം. അന്ധകാരമകറ്റി വെളിച്ചത്തിലേക്ക് നയിക്കുകയാണ് അഗ്നി. പ്രകാശരൂപമായ അഗ്നിയെ ഈശ്വര ചൈതന്യമായികാണണം.
വിവാഹാദി മംഗളകര്‍മങ്ങള്‍ക്ക് പവിത്രത നല്കുന്നതില് ദേവരൂപമായ അഗ്നിക്ക് അനന്യമായൊരു സ്ഥാനമുണ്ട്. അഗ്നിയുടെ സര്വസാക്ഷിത്വമാകട്ടെ പുരാണങ്ങളിലെല്ലാം പ്രസിദ്ധമാണ്.
ഹൈന്ദവരുടെ എല്ലാ പുണ്യകര്‍മങ്ങള്‍ക്കും സാക്ഷിയാകുന്നത് അഗ്നിയാണ്. സൂര്യന്റെ പ്രഭ മങ്ങി നില്ക്കുന്ന പുലര്‍വേളകളിലും സന്ധ്യാനേരത്തും വിളക്കു കൊളുത്തി പ്രാര്‍ഥിക്കുന്നതും നമ്മള് അഗ്നിയെ നമിച്ചു കൊണ്ടാണ്. അഗ്നിയെ ശാസ്ത്രവിധിപ്രകാരം ആദരിച്ചാവണം വിളക്കു കൊളുത്തേണ്ടത്.
ഒരുപാട് ഉയരത്തില്‍ വിളക്കു കൊളുത്തി വയ്ക്കരുത്. വെറും തറയിലും വയ്ക്കരുത്. ചെറിയ പീഠത്തിലോ, പരന്ന തട്ടുകളിലോ, ഇലയിലോ വിളക്ക് തിരിതെളിച്ച് വയ്ക്കാം. കരിന്തിരി കത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് ദോഷസൂചകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: