മുകുന്ദന് മുസലിയാത്ത്
ഗര്‍ഗ്ഗമുനി രാമകൃഷ്ണന്മാര്ക്ക് വിധിയാംവണ്ണം നാമകരണം ചെയ്തു. അവര്‍ അമ്പാടിമുറ്റത്ത് മുട്ടുകുത്തിയും പിച്ചവച്ചും നടന്നു തുടങ്ങി. പ്രായത്തിനേക്കാള്‍ വേഗത്തില്‍ വികൃതിത്തരങ്ങള്‍ വളര്‍ന്നിരുന്നു.
കണ്ണനെ മൂലയൂട്ടുകയാണ് യശോദ. പെട്ടെന്ന് അടുക്കളയില്‍ പാല് തിളച്ചുപൊന്തിയ ശബ്ദം കേട്ട് യശോദ കണ്ണനെ താഴെവച്ചു. അടുക്കളയിലോടിയെത്തി. പാല്ക്കലം വാങ്ങിവച്ചു. തിരിച്ചു കണ്ണനെ എടുക്കാന്‍ വന്നപ്പോള്‍ കണ്ട് കാഴ്ച യശോദയെ അരിശപ്പെടുത്തി. പാല്ക്കലവും തൈര്ക്കുടവും തല്ലിപ്പൊട്ടിച്ചു പാലും തൈരും നിലത്തൊഴുകുന്നു. കണ്ണന് ഒരു ഉരല് വലിച്ചുവച്ച് ഉറിയിലെ വെണ്ണയെടുത്ത് കുരങ്ങന്മാരെ ഊട്ടുന്നു. യശോദ ഒരു വടിയുമോങ്ങി കണ്ണനടുത്തെത്തി. കണ്ണന്, ഉരലില്‍ നിന്നു താഴെയിറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ ഉരല് തട്ടിമറിഞ്ഞു വീണു. കണ്ണന് ഉറിയിലും തൂങ്ങിയാടി. യശോദയ്ക്ക് ഉള്ളാലെ ചിരി വന്നു. എങ്കിലും ഗൗരവം നടിച്ച് കണ്ണനെ ശിക്ഷിക്കാനൊരുങ്ങി. ഇതു വീണ്ടും ആവര്‍ത്തിക്കാന്‍ പാടില്ലല്ലോ.
യശോദ ശിക്ഷ വിധിച്ചു നടപ്പിലാക്കി. കണ്ണനെ ഒരു കയറെടുത്ത് ഉരലില്‍ കെട്ടിയിട്ടു.
‘അവിടെ നില്ക്ക്. ഇന്നു നിനക്ക് ചുട്ടവെള്ളം തരില്ല.’ എന്നൊരു ഭീഷണിയും മുഴക്കി അകത്തുപോയി. കാര്‍ത്തിക ഉത്സവത്തിന് പ്രജാവാസികളെല്ലാവരും പുറത്തുപോയിരുന്നു. കണ്ണന് ഉരലുവലിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി. മുറ്റവും കഴിഞ്ഞ് തൊടിയിലെത്തി. അവിടെ രണ്ടു മരുതു മരങ്ങള്‍ക്കിടയിലൂടെ ഉരലും വലിച്ചു മുന്നോട്ടു നടന്നു. ഉരല് മരങ്ങള്‍ക്കിടയില്‍ കുടുങ്ങി. കണ്ണന് ഉരലൊന്ന് ആഞ്ഞുവലിച്ചു. ആ മരുതു മരങ്ങളും കട
പുഴകിവീണു. വലിയ ആരവം കേട്ട് യശോദ പുറത്തുവന്നു നോക്കി. ‘എന്റെ വികൃതി മതിയോ അമ്മേ’ എന്ന മട്ടില്‍ കണ്ണന് അമ്മയെ നോക്കി ചിരിച്ചു.
മറ്റൊരത്ഭുതവും നടന്നു. രണ്ടു മരുതു മരങ്ങള്‍ക്കു പകരം രണ്ടു ഗന്ധര്വ്വന്മാര് ഭഗവാന്റെ കാല്ക്കല് നമസ്കരിച്ചു. നളകൂബര മണിഗ്രീവന്മാരായിരുന്നു അവര്‍. അവര്‍ കുബേരന്റെ പുത്രന്മാരായിരുന്നു. കുബേരന്റെ പുത്രന്മാര്! യുവാക്കളും സുന്ദരന്മാരും! പോരേ അഹങ്കാരത്തിനും മദഭ്രാന്തിനും മറ്റെന്തെങ്കിലും വേണോ? കുബേര പുത്രന്മാര്ക്കും ആ മോഹം പിടിപെട്ടു.
കൈലാസവാസികളായിട്ടും കൈലാസ നാഥനെ വണങ്ങുമായിരുന്നില്ല. മാത്രമല്ല അപ്സര സ്ത്രീകളോടു കൂടി നഗ്നരായി പുണ്യനദിയായ ഗംഗയിലിറങ്ങി ജലക്രീഡ നടത്തി. സംഗതിവശാല്‍ നാരദര് ആ വഴിക്കു വന്നു. നാരദരെ കണ്ടിട്ടും അവിവേകികള്‍ ജലക്രീഡ തുടര്‍ന്നു. നാരദന് അവരെ ശപിച്ചു. സ്ഥാവരങ്ങളായിത്തീരട്ടെ!
നളകൂബരന്മാര്‍ ക്ഷമായാചനം നടത്തി. നാരദര് തണുത്തു. അല്ലെങ്കിലും നാരദരുടെ ശാപങ്ങളെല്ലാം സജ്ജനങ്ങളെ രക്ഷിക്കാനാണ്. നിങ്ങള്‍ക്കു സത്സംഗം കൊണ്ട് ശാപമോക്ഷം കിട്ടും. സത്സംഗത്തിനു ഉത്തമസ്ഥാനം അമ്പാടി തന്നെ. അമ്പാടിയുടെ പൂല്ക്കൊടിക്കുപോലും സത്സംഗ മഹിമയുണ്ട്.
നളകൂബരന്മാര്‍ നാരദനെ വണങ്ങി. കൈലാസത്തിലെത്തി ഉമാമഹേശ്വരന്മാരേയും സ്വപിതാവിനേയും വണങ്ങി. കിട്ടേണ്ടതു കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി. കളിയില്‍ ഭഗവാനും ഒരു ലാഭമുണ്ടായി. ഉദരത്തില്‍ കയറു(ദാമം) കെട്ടപ്പെട്ടവനായതിനാല് ദാമോദരനെന്നത് ഭഗവാന്റെ നാമങ്ങളിലൊന്നായി.
കണ്ണന്റെ ലീലകളോരോന്നും പ്രജാവാസികളെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു ദിവസം ഒരു പഴക്കച്ചവടക്കാരി അതുവഴി വന്നു. ഒരു കുട്ട നിറയെ ഞാവല്‍ പഴം. കണ്ണന് ഞാവല്‍ പഴം വാങ്ങിക്കഴിക്കാന്‍ ആഗ്രഹിച്ചു. വീട്ടില്‍നിന്നും കൈനിറയെ നെല്ലുവാരി പഴക്കാരിയുടെ അടുത്തെത്തി. ഓട്ടത്തില്‍ കയ്യിലുള്ള നെല്ലെല്ലാം വഴിയില്‍ കൊഴിഞ്ഞു പോയിരുന്നു. കണ്ണനോടു അനുകമ്പയും പ്രേമവും തോന്നിയ കച്ചവടക്കാരി കൈനിറയെ പഴം വാരി കണ്ണനു കൊടുത്തു. കണ്ണനാവട്ടെ കയ്യില്‍ അവശേഷിച്ചിരുന്ന ഏതാനും നെന്മണികള് കൊട്ടയിലിട്ടു. കുട്ട നിറയെ നവരത്നങ്ങള്‍! ഭഗവാനെ സ്നേഹിച്ചവരെ ഭഗവാനും സ്നേഹിക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: