തിരൂര്‍(മലപ്പുറം): ത്രിമൂര്‍ത്തി സ്നാനഘട്ടിലെ മാഘമക മഹോത്സവം 20, 21 തീയതികളില്‍ തിരുന്നാവായയിലും തവനൂരിലുമായി ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉഗ്ര നരസിംഹചാരിറ്റബിള് ട്രസ്റ്റ്, ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. 20ന് രാവിലെ എട്ടിന് മാമാങ്കത്തില്‍ വീരമൃത്യു വരിച്ച യോദ്ധാക്കള്‍ക്ക് തിരുന്നാവായയില്‍ തര്‍പ്പണം ചെയ്തുകൊണ്ട് ഉത്സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് മുന്‍ ശബരിമല മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ പി.കെ. രാമവര്‍മ്മ ഉദ്ഘാടനം ചെയ്യും. സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹ ഭാഷണം നടത്തും. 21ന് നിളാപൂജ, നിളാ ആരതി, വെട്ടത്തുനാട്ടിലെ ദേവീദേവന്മാരുടെ ആറാട്ട് എന്നിവ നടക്കും. സ്വാമി ചിദാനന്ദപുരി, സ്വാമിനി അതുല്യാമൃതപ്രാണ, എ.കെ. സുധീര്‍ നമ്പൂതിരി, മാനവേന്ദ്രവര്‍മ്മ യോഗാതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.
രാവിലെ 10ന് തിരുന്നാവായ നാവാമുകുന്ദ അതിഥിമന്ദിരം വേദിയില്‍ മഹാകവി അക്കിത്തത്തിന്റെ സ്മരണയ്ക്ക് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള സ്വാമിനി അതുല്യാമൃതപ്രാണയ്ക്ക് സമര്‍പ്പിക്കും. എം. ശ്രീഹര്ഷന് അക്കിത്തം അനുസ്മരണം നടത്തും. വൈകിട്ട് ആറിന് തവനൂരില്‍ നടക്കുന്ന സമാപന ചടങ്ങുകള്‍ നോവലിസ്റ്റ് സുധീര്‍ പറൂരിന്റെ അദ്ധ്യക്ഷതയില്‍ വെട്ടത്ത് രാജകുടുംബാംഗം മനോജ് വര്‍മ്മ ഉദ്ഘാടനം ചെയ്യും. ഉഗ്ര നരസിംഹചാരിറ്റബിള് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ വീര ശ്രീപതി പുരസ്കാരം വല്ലഭട്ട കളരിയുടെ ഗുരുനാഥന് ശങ്കരനാരായണമേനോന് മാനവേന്ദ്രവര്മ്മയോഗാത്തിരിപ്പാട് സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ തവനൂര്‍ സംഘാടക സമിതി പ്രസിഡന്റ് പി.എന്‍. രാജഗോപാലന്‍ തിരുന്നാവായ സംഘാടക സമിതി പ്രസിഡന്റ് പി. രാധാകൃഷ്ണന്, ചീഫ് കോഡിനേറ്റര്‍ തിരൂര്‍ ദിനേശ്, കൃഷ്ണകുമാര്‍ പുല്ലൂരാന്, ശശി കക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: