കാട്ടാക്കട: പ്രായം നൂറ്റിപ്പത്തെന്ന് മല്ലന് കാണി. അതുക്കും മേലെന്ന് നൂറുകടന്ന ഭാര്യ നീലമ്മ. കോട്ടൂര്‍ എറുമ്പിയാട് വനവാസി ഊരിലുള്ളവര്‍ക്കും കൃത്യമായി അറിയില്ല മല്ലന് കാണി എന്ന കാട്ടറിവുകളുടെ മുത്തച്ഛന്റെ പ്രായം. പക്ഷേ, എല്ലാവര്ക്കും ഒന്നറിയാം… കുളത്തൂപ്പുഴയ്ക്ക് ഇപ്പുറം മുതല്‍ അമ്പൂരിവരെയുള്ള തെക്കന്‍ മലയോരത്ത് ഏറ്റവും പ്രായം കൂടിയ വനമുത്തച്ഛന് മല്ലന് കാണി തന്നെ.
പ്രായത്തോട് മത്സരിക്കുന്ന ഈ മുത്തച്ഛന്റെ ആരോഗ്യത്തിനും കാട്ടറിവുകള്‍ പങ്കുവയ്ക്കാനുള്ള ഓര്‍മയ്ക്കും ഇപ്പോഴും പിഴവൊന്നുമില്ല. ആകാശത്തുനോക്കി മഴ മേഘങ്ങളെ കാണും. എവിടെ എപ്പോള്‍ മഴ പെയ്യുമെന്ന് കൃത്യമായി പ്രവചിക്കും. കാറ്റിന്റെ ദൂരമളക്കും വേഗവും. പ്രകൃതിയുടെ ചെറിയ ചലനങ്ങള്‍ പോലും തിരിച്ചറിയും. മലമ്പാട്ടും ചാറ്റുപാട്ടും ചില്ലറ വൈദ്യവും വശമുണ്ട്. പ്രാചീനകാലത്ത് വനവാസികള്‍ ദൂരെദേശങ്ങളില്‍ സന്ദേശം എത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന, ജീവിച്ചിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മല്ലന് കാണി.
അഞ്ച് ചൂരല്‍ വള്ളികള്‍ കൂട്ടിപ്പിനച്ച് വളയമുണ്ടാക്കി, അതില്‍ കുരുക്കിട്ട്, പിരിയുടെ എണ്ണവും കുരുക്കുകളും സന്ദേശമാക്കുന്ന ഗോത്രവര്‍ഗ സമ്പ്രദായം കൈകാര്യം ചെയ്തിട്ടുള്ള ഊരുമൂപ്പനായിരുന്നു മല്ലന് കാണി. പണ്ട് തിരുവിതാംകൂര്‍ മഹാരാജാവിന് പലപ്രാവശ്യം ദൂതര്‍ വഴി താന്‍ അഞ്ചുമനക്കെട്ടില് കാട്ടിലെ പ്രശ്നങ്ങള്‍ സന്ദേശമായി കൈമാറിയിട്ടുള്ളത് ഈ മുത്തച്ഛന്റെ ഓര്‍മയിലുണ്ട്. കാട്ടില്‍ ആദ്യമായി റേഡിയോ വാങ്ങിയതും മല്ലന് കാണിയാണ്. എപ്പോഴും റേഡിയോ തൂക്കിയുള്ള നടപ്പുകണ്ട് ഊരിലുള്ളവര്‍ ‘റേഡിയോ മല്ലന്’ എന്ന വിളിപ്പേരും നല്‍കിയിട്ടുണ്ട്.
കായ്കനികളാണ് മല്ലന്റെയും നീലമ്മയുടെയും പ്രധാന ഭക്ഷണം. ഇരുവര്‍ക്കും ഇതേവരെ അസുഖങ്ങളൊന്നും വന്നിട്ടില്ല. ആശുപത്രിയിലും പോയിട്ടില്ല. എറുമ്പിയാട് ഉള്‍വനത്തില്‍ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലാണ് ഇരുവരുടെയും വാസം. വൈദ്യുതിയില്ല. വിറകുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് തണുപ്പിനെയും ഇരുട്ടിനെയും അകറ്റുന്നത്.
പുറംനാട്ടിലെ പരിഷ്കൃത ജീവിതത്തോട് പരമാവധി അകലം പാലിക്കുന്നവരാണ് മല്ലനും നീലമ്മയും. കാടിനെ നോവിക്കാതെ, കാട്ടുരീതികള്‍ പാലിച്ച്, ഈ പ്രായത്തിലും തമ്മില്‍ പ്രണയിച്ച് ഒരു ജീവിതം. അതാണിവരെ വ്യത്യസ്തരാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: