പ്രസാദ് മൂക്കന്നൂര്‍
ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പമ്പയാറിന്റെ തീരത്തു കോഴഞ്ചേരിക്ക് അടുത്ത് കാട്ടൂരില്‍ ‘മങ്ങാട്ട്’ എന്ന് പേരുള്ള ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. വേദജ്ഞരായിരുന്നതു കൊണ്ട് ഈ കുടുംബക്കാര് ഭട്ടതിരി എന്നറിയപ്പെട്ടു. കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ മാസവും തിരുവോണ നാളില്‍ ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്കിയ ശേഷമേ കഴിച്ചിരുന്നുള്ളു.
ഒരു ചിങ്ങത്തിലെ തിരുവോണ നാളില്‍ ഭക്ഷണം സ്വീകരിക്കാന്‍ ബ്രാഹ്മണരാരും വന്നില്ല.
വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വൈകാതെ ഒരു ബ്രാഹ്മണ ബാലനെത്തി എല്ലാ ഉപചാരങ്ങളോടെയും ഭക്ഷണം സ്വീകരിച്ചു.
വിഭവങ്ങളുമായി തിരുവോണത്തോണി
ഭട്ടതിരിക്ക് അന്ന് സ്വപ്നത്തില്‍ തിരുവാറന്മുളയപ്പന് ദര്‍ശനം നല്കി. ബ്രാഹ്മണ ബാലനായി വന്നത് താനാണെന്നും ഇനി മുതല്‍ ചിങ്ങത്തിലെ തിരുവോണ നാളില്‍ തനിക്കുള്ള സദ്യ വട്ടങ്ങള്‍ തിരുവാറന്മുളയില് എത്തിക്കണമെന്നും അരുളപ്പാടുണ്ടായി. പിറ്റേ വര്‍ഷം മുതല്‍ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും ഉത്രാട നാളില്‍ പുറപ്പെട്ടു തിരുവോണ നാളില്‍ തിരുവാറന്മുളയില് എത്തുന്ന പതിവു തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു തോണിയായി ഉപയോഗിച്ചിരുന്നത്.
ഒരിക്കല്‍ തിരുവോണ വിഭവങ്ങളുമായി തോണി കാട്ടൂര്‍ നിന്ന് യാത്ര തിരിച്ചു. അയിരൂര്‍ എയത്തിയപ്പോള്‍ കരയിലെ പ്രബലരായ കോവിലന്മാര് തോണി തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശമായ കരകളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ ആളുകളെത്തി കോവിലന്മാരെയും കൂട്ടരെയും തുരത്തി. അവര്‍ തോണിക്കു അകമ്പടി സേവിച്ചു. തിരുവോണ നാളില്‍ തിരുവാറന്മുളയപ്പന്റെ സന്നിധിയില്‍ തോണി എത്തി. പിന്നീട്
കൂടുതല്‍ ആളുകള്‍ കയറുന്ന രീതിയിലുള്ള വള്ളങ്ങള്‍ നിര്‍മിച്ചു തോണിക്കു അകമ്പടി സേവിക്കുവാന്‍ കരക്കാര് തീരുമാനിച്ചു. ഭഗവാന് വിഭവങ്ങള്‍ കൊണ്ട് പോകുന്ന തോണിക്കു അകമ്പടി സേവിക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ക്ക് ‘പള്ളിയോടം’ എന്ന് നാമകരണം ചെയ്തു. (പല കരകളിലേക്കും പടര്‍ന്നു ഇന്ന് 52 പള്ളിയോടങ്ങളില്‍ എത്തി നില്ക്കുന്നു ‘പള്ളിയോട കുടുംബം.’)
ഭട്ടതിരിയുടെ യാത്ര
മങ്ങാട്ട് ഭട്ടതിരി ഇതിനോടകം കാട്ടൂര്‍ നിന്നും കുമാരനല്ലൂരിലേക്കു താമസം മാറിയിരുന്നു. പക്ഷെ ആചാരങ്ങള്‍ക്ക് ഒരു മുടക്കം വന്നില്ല. എല്ലാ വര്‍ഷവും കുമാരനല്ലൂരില്‍ നിന്ന് ജലമാര്‍ഗം സഞ്ചരിച്ചു കാട്ടൂരില്‍ എത്തി തിരുവോണത്തോണിയില്‍ പള്ളിയോടങ്ങളുടെ അകമ്പടിയോടുകൂടി ഭഗവാന് വിഭവങ്ങള്‍ തിരുവാറന്മുളയില് എത്തിക്കുന്നു. ചിങ്ങത്തിലെ മൂലം നാളിലാണ് കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്നും ഭട്ടതിരി തിരുവാറന്മുളക്ക് പുറപ്പെടുന്നത്. തോണിയില്‍ കയറുവാന്‍ അവകാശമുള്ളത് കാട്ടൂര്‍ കരയിലെ 18 നായര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്.
തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി അളവില്‍ കാട്ടൂര്‍ മഠത്തിനു ലഭിക്കുന്ന 51 പറ നെല്ല് മേല്പറഞ്ഞ 18 നായര്‍ തറവാട്ടിലെ സ്ത്രീകള്‍ വ്രതശുദ്ധിയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വെച്ച് കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയില്‍ തിരുവാറന്മുളയപ്പന് കൊടുത്തു വിടുകയാണ് ചെയ്യാറ്.
വള്ളസദ്യയുണ്ണാന്‍…
ഭട്ടതിരിയെ സ്വീകരിച്ച ശേഷം തോണിയുമായി ഈ 18 വീട്ടിലെ പ്രതിനിധികള്‍ മൂക്കന്നൂര്‍ കടവിലെത്തി തോണി തേച്ചു കുളിപ്പിക്കുന്നു. അതിനു ശേഷം അവിടെ ഉള്ള നാല് വീടുകളില്‍ നിന്ന് അവല് പൊതികള്‍ സ്വീകരിച്ചു അവരെ പാടി സ്തുതിച്ചു തിരുവോണത്തോണിയുമായി തിരികെ കാട്ടൂരില്‍ എത്തി 18 നായര്‍ തറവാടുകളില്‍ ഒന്നില്‍ വെച്ച് നടത്തുന്ന തോണിസ്സദ്യയില്‍ പങ്കു കൊള്ളുന്നു.
വള്ളസ്സദ്യയുടെ അത്രയും വിഭവങ്ങള്‍ തോണിസ്സദ്യയിലും വിളമ്പും. വിളക്കത്തു വിളമ്പി ഭഗവാനെ സ്തുതിച്ചു പാടിയ ശേഷമാണു സദ്യ നടക്കുക. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം തിരുവാറന്മുളയിലെ കെടാവിളക്കിലേക്കു പകരാനുള്ള ദീപം മേല്‍ശാന്തി പകര്‍ന്നു നല്‍കും. തുടര്‍ന്ന് 18 തറവാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങള്‍ തോണിയില്‍ കയറ്റുന്നു. തുടര്‍ന്ന് ഭട്ടതിരിയെ അനുഗമിച്ചു തോണിയിലേറി, വഞ്ചിപ്പാട്ടും വായ്ക്കുരവയും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും പോകുന്നു.
തിരുവോണ നാള് പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഘം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തോണിയില്‍ കൊണ്ട് വന്ന സാധനസമഗ്രഗികള്‍ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുകയും ഭട്ടതിരി, മേല്‍ശാന്തിക്ക് കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നല്കി പുറത്തിറങ്ങുകയും ചെയ്യുന്നതോടു കൂടി തിരുവോണ സദ്യയുടെ ഒരുക്കങ്ങള്‍ തുടങ്ങുകയായി. ക്ഷേത്രത്തിലിരുന്ന് സദ്യ കഴിക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധനയും തൊഴുതു, ദേവസ്വം ബോര്‍ഡ് നല്കുന്ന പണക്കിഴി ഭഗവാന് സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: