മക്കളേ,
ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നമ്മളില്‍ പലരും മറ്റുള്ളവരോടു ബന്ധം പുലര്‍ത്തുന്നത്. ധനം സമ്പാദിക്കാനുള്ള തിരക്കിനിടയില്‍ നമ്മള് സ്നേഹമാകുന്ന ധനത്തെ മറന്നുപോകുന്നു. സത്യത്തില്‍ സ്നേഹമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്ന വലിയ സമ്പത്ത്. കൊടുക്കുന്തോറും വര്‍ദ്ധിച്ചുവരുന്ന ധനമാണത്. കൊടുക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും ജീവിതത്തില്‍ ഒരുപോലെ അതു സന്തോഷം പകരുന്നു.
ഈശ്വരസൃഷ്ടിയില്‍ മിക്കതിനും മറ്റുള്ളവരെ ആകര്‍ഷിക്കാനും, സന്തോഷിപ്പിക്കുവാനുമുള്ള കഴിവു നല്കി ഈശ്വരന് അനുഗ്രഹിച്ചിട്ടുണ്ട്. പൂമ്പാറ്റകളുടെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവും തേനിന്റെ മാധുര്യവും ആരെയും ആകര്‍ഷിക്കുകയും അവര്‍ക്കു സന്തോഷം പകരുകയും ചെയ്യും. ഈ സൗന്ദര്യവും സുഗന്ധവും മാധുര്യവുമെല്ലാം അവയുടെ ഉള്ളില്‍നിന്നും വരുന്നതാണ്, പുറത്തു നിന്നല്ല. എന്നാല്‍ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠനായ ജീവി എന്നു പറയപ്പെടുന്ന മനുഷ്യന്റെ സ്ഥിതി എന്താണ്? അവന്റെ ശരീരത്തിന് സുഗന്ധം വേണമെങ്കില്‍ പെര്‍ഫ്യും പുരട്ടണം. സൗന്ദര്യം വേണമെങ്കില്‍ നല്ല വസ്ര്തങ്ങളും മേക്കപ്പും വേണം. ഇതൊക്കെ ചെയ്താലും അവന്റെ ഉള്ളില്‍നിന്നും വരുന്നത് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ്. ചെവിയില്‍ നിന്നും ത്വക്കില്‍നിന്നും മൂക്കില്‍ നിന്നും കണ്ണില്‍ നിന്നുമെല്ലാം പുറത്തുവരുന്നത് അഴുക്കാണ്. മലമൂത്രങ്ങളുടെ കാര്യം പറയുകയുംവേണ്ട. എല്ലാംകൊണ്ടും തോലില്‍ പൊതിഞ്ഞ ഒരു മാലിന്യക്കൂമ്പാരമാണ് മനുഷ്യശരീരമെന്നു പറയാം.
എന്നാല്‍ ശ്രമിച്ചാല്‍ മറ്റുള്ളവര്‍ക്ക് സന്തോഷവും ഉന്മേഷവും ആശ്വാസവും പകരുവാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. നല്ല ചിന്തകളും സ്നേഹമുള്ള വാക്കുകളും പുഞ്ചിരി പൊഴിച്ചുകൊണ്ടുള്ള പെരുമാറ്റവും, നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളും ആണ് അതിനുള്ള മാര്‍ഗ്ഗങ്ങള്‍. നല്ല ചിന്തയും വാക്കും പ്രവൃത്തിയും വാടാത്ത പൂക്കളെപ്പോലെയാണ്. അവ എപ്പോഴും സുഗന്ധം പരത്തും, മനസ്സിന് ഉന്മേഷവും ആശ്വാസവും നല്‍കും. അതുകൊണ്ട് നമ്മുടെ മനസ്സും വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതായിരിക്കുവാന് നമ്മള് എപ്പോഴും ശ്രദ്ധിക്കണം.
ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ബാധിച്ച് മരണാസന്നരായി കിടക്കുന്ന രോഗികളെപ്പറ്റി ഡോക്ടര്‍മാര്‍ പറയും, ഇന്ന വ്യക്തി ഇനി മൂന്ന് മാസം അല്ലെങ്കില്‍ ആറ് മാസം മാത്രമേ ജീവിച്ചിരിക്കുകയുള്ളു എന്ന്. മരണം മുന്നില്‍ കാണുന്ന ആ നിമിഷത്തില്‍, ഇതുവരെ താന്‍ നേടിയതും സമ്പാദിച്ചതുമൊന്നും മരിക്കുമ്പോള്‍ കൂടെ വരില്ല എന്ന സത്യം അവര്‍ തിരിച്ചറിയുന്നു. അതോടെ അവരില്‍ വലിയ മാറ്റം സംഭവിക്കുന്നു. എല്ലാവരെയും സ്നേഹിക്കുവാനും, തന്നോടു തെറ്റുചെയ്തവരോടു ക്ഷമിക്കുവാനും, താന്‍ വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുവാനുമുള്ള ഒരു മനസ്സ് അവര്‍ക്കുണ്ടാവുന്നു. അങ്ങനെയുള്ള ചിലര്‍ പറയുകയുണ്ടായി, ”അമ്മേ, എനിക്ക് ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ എല്ലാവരെയും സ്നേഹിച്ചുജീവിക്കണം. എന്റെ ഭാര്യയെയും മക്കളെയും വേണ്ടപോലെ സ്നേഹിക്കാന്‍ ഇതുവരെ എനിക്കു സാധിച്ചില്ല. ഇനി അവരെ ഒത്തിരി സ്നേഹിക്കണം. എന്നെ വെറുത്തവരെയും, ഞാന്‍ വെറുത്തവരെയുമെല്ലാം സ്നേഹിക്കണം. അതുമാത്രമല്ല, ഞാന്‍ അനേകംപേരെ വിഷമിപ്പിച്ചിട്ടുണ്ട്. അവരെയൊക്കെ കണ്ട് മാപ്പ് ചോദിക്കണം.” ഇതുപോലെ സ്നേഹിക്കുവാനും ക്ഷമിക്കുവാനുമുള്ള കഴിവ് നമ്മളില്‍ എല്ലാവരിലുമുണ്ട്. അതിന് മരണം തൊട്ടുമുന്നിലെത്താന് കാത്തിരിക്കണമെന്നില്ല. ശ്രമിച്ചാല്‍ ഇന്നുതന്നെ ആ ഒരു ഭാവം ഉണര്‍ത്തിയെടുക്കുവാന്‍ നമുക്കു സാധിക്കും.
ഈ ലോകജീവിതം വാടക വീട്ടിലെ താമസം പോലെയാണ്. എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടാം. പോകേണ്ടിവരുമ്പോള്‍ കരഞ്ഞുവിളിച്ചുകൊണ്ട് പോകാതെ ചിരിച്ചുല്ലസിച്ചുകൊണ്ട് പോകാന്‍ കഴിയണം. ഈ ജീവിതം ഏതു നിമിഷവും അവസാനിച്ചെന്നുവരാം. ആ തിരിച്ചറിവുണ്ടായാല്‍ ശരിയായ കാഴ്ചപ്പാടോടെ ജീവിതത്തെ നേരിടാനാകും, മരണത്തെ മുന്നില്‍ കാണുമ്പോഴും ചിരിച്ചുല്ലസിച്ചുകൊണ്ട് പോകാന്‍ സാധിക്കും.
ജീവിച്ചിരിക്കുന്നകാലം മറ്റുള്ളവരെ സ്നേഹിച്ചും, അവരുടെ സ്നേഹം തിരികെ സ്വീകരിച്ചും ഉള്ളതു പരസ്പരം പങ്കുവെച്ചും ജീവിക്കണം. സമ്പത്തോ സ്ഥാനമാനങ്ങളോ അല്ല, സ്നേഹവും സൗഹൃദവും സഹാനുഭൂതിയും ഒക്കെയാണ് ജീവിതത്തെ ധന്യമാക്കുന്നത്. ആ ഒരു തിരിച്ചറിവാണ് ഇന്ന് നമുക്കു വേണ്ടത്. നമ്മുടെ ഓരോദിവസത്തെയും ജീവിതം സ്നേഹിക്കാനും ക്ഷമിക്കാനും സഹിക്കാനും സഹായിക്കാനുമുള്ള അസുലഭ അവസരം നമുക്കു തരുന്നുണ്ട്. അതു പ്രയോജനപ്പെടുത്തി ജീവിതത്തെ ധന്യമാക്കാന്‍ മക്കള്‍ക്കു കഴിയട്ടെ.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: