മക്കളെ,
ഇന്ന് ഭൗതികസംസ്കാരം വഴിമുട്ടി നില്‍ക്കുകയാണ് എന്നു പറയാറുണ്ട്. കാരണം, സയന്‍സ് എത്ര പുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടുവാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നു ചിന്തിക്കണം. നമ്മള് ഒരു കാറില്‍ സഞ്ചരിക്കുകയാണെന്നു കരുതുക. കുറെ ദൂരം ചെന്നപ്പോള്‍ റോഡ് അവസാനിച്ചിരിക്കുന്നതായി കണ്ടു. എന്തു ചെയ്യും? ആരെയെങ്കിലും പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? ഇല്ല. നമ്മള് അവിടെത്തന്നെ കിടക്കുകയുമില്ല. വന്ന വഴിയേ മടങ്ങും. എവിടെയാണ് നമുക്കു തെറ്റുപറ്റിയതെന്നു മനസ്സിലാക്കി ശരിയായ വഴിയിലൂടെ യാത്ര തുടരും. ഇതുതന്നെയാണ് ഇന്ന് മനുഷ്യസമൂഹം ചെയ്യേണ്ടത്.
വാസ്തവത്തില്‍ ലോകത്തിലെ നീറുന്ന ഭൗതിക പ്രശ്നങ്ങള്‍ക്കുപോലും പരിഹാരം കണ്ടെത്താന്‍ ഭൗതികശാസ്ര്തത്തിനു കഴിഞ്ഞിട്ടില്ല. സമയത്തെയും ദൂരത്തെയും ഒരളവോളം കീഴടക്കി ശാസ്ര്തം വളര്‍ന്നു എന്നതു ശരി തന്നെ. എന്നാല്‍ ഇന്നും ലോകത്ത് പട്ടിണിയുണ്ട്. ദാരിദ്ര്യമുണ്ട്. പുതിയ രോഗങ്ങള്‍ ഉണ്ട്. അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിന് ആളുകളുണ്ട്. ബാലമരണങ്ങളുണ്ട്. എയ്ഡ്സ്, ക്ഷയം, മലമ്പനി ഇതെല്ലാം കൊണ്ട് ആകെ മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇന്ന് ലോകത്തില്‍ പട്ടിണികൊണ്ടു മരിക്കുന്നവരുടെ എണ്ണം. ഓരോ പത്തു സെക്കന്റിലും ലോകത്തെവിടെയോ ഒരു കുഞ്ഞ് പട്ടിണികൊണ്ടു മരിക്കുകയാണ്. അന്നത്തിനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ ദീനമായ കരച്ചിലിനെക്കാള്‍ വേദനാജനകമായി മറ്റെന്താണുള്ളത്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ സയന്‍സിന്റെ വളര്‍ച്ചമാത്രം പോരാ; ഹൃദയത്തിന്റെയും ധാര്‍മ്മികമൂല്യങ്ങളുടെയും വളര്‍ച്ചകൂടി വേണം. വിശന്ന് ഒട്ടിയ വയറുമായി കഴിയുന്നവരായി ആരുമില്ലാത്ത ഒരു ലോകമാണ് അമ്മയുടെ സ്വപ്നം.
ഭൗതികപുരോഗതി എത്രയുണ്ടായാലും മനുഷ്യമനസ്സിലെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും മാറാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാകുകയില്ല. മൂല്യങ്ങളിലൂന്നിയ, ധര്‍മ്മത്തിലും സ്നേഹത്തിലും കാരുണ്യത്തിലും ഊന്നിയ ഒരു സംസ്കാരത്തെ നമ്മള് പടുത്തുയര്‍ത്തിയാലേ അതു സാധ്യമാകൂ.
ഇന്നത്തെ സമൂഹത്തില്‍ സ്വാര്ത്ഥതാല്പര്യവും ജാതിമതവിഭാഗീയചിന്തകളും വളരുകയാണ്. മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാനും അവരെക്കൂടി ഉള്‍ക്കൊള്ളാനും ഒരു വിഭാഗവും തയ്യാറാകുന്നില്ല. നമുക്ക് മതബോധവും രാഷ്ട്രബോധവും വര്‍ണ്ണബോധവുമൊക്കെയുണ്ട്. എന്നാല്‍ സാമൂഹ്യബോധവും, ലോകം ഒരു കുടുംബമാണെന്ന ബോധവും തീരെ കുറവാണ്. വ്യക്തിബോധം സമൂഹബോധമായി വളരണം. മതബോധം മൂല്യബോധമായി വളരണം. രാഷ്ട്രീയബോധം രാഷ്ട്രബോധമായി വികസിക്കണം. വംശബോധം വിശ്വമാനവബോധമായി വളരണം. ഞാന്‍ എന്ന ഭാവത്തില്‍ നിന്നും നമ്മള് എന്ന ഭാവത്തിലേക്കാണ് വളരേണ്ടത്; ഞങ്ങള്‍ എന്ന ഭാവത്തിലേക്കല്ല.
നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ലോകം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. അങ്ങനെയായാല്‍ ഇവിടെ ആരും പട്ടിണി കിടക്കില്ല. ആര്‍ക്കും കേറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല. ആരും ശരിയായ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരില്ല. ഭയംകൊണ്ട് ഉറക്കം കിട്ടാത്തവരായി ആരുമുണ്ടാവില്ല. ഈ ഒരു സ്വപ്നം നമ്മള് ഓരോരുത്തരുടെയും ഉറക്കം കെടുത്തുന്ന ദിവസം വന്നാല്‍ പിന്നെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായിത്തീരാന്‍ അധികം കാലതാമസമുണ്ടാവില്ല.
ഭൗതികശാസ്ര്തത്തിന്റെ വളര്‍ച്ചയിലൂടെ ലോകത്തിന് വളരെയേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ആ വളര്‍ച്ചയെ നമ്മള് പ്രോത്സാഹിപ്പിക്കുകതന്നെ വേണം. എന്നാല്‍ അതോടൊപ്പം മാനുഷികഗുണങ്ങള്‍ വളര്‍ത്തുന്നതിലും ധാര്‍മ്മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും നമ്മള് മുന്നേറേണ്ടതും അത്യാവശ്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍പോലെയാണവ. രണ്ടും ചേര്‍ന്നാലേ യഥാര്‍ത്ഥ പുരോഗതിയുടെ ആകാശത്തിലേയ്ക്ക് അനായാസം പറന്നുയരാന്‍ നമുക്കു കഴിയൂ. മനുഷ്യരാശിക്ക് അതിനു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: