മുകുന്ദന് മുസലിയാത്ത്
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലുയുഗങ്ങളേയും ചേര്‍ത്തു ചതുര്യുഗം എന്നുപറയുന്നു. 71 ചതുര്‍യുഗമാണ് ഒരു മനുവിന്റെ ഭരണകാലം. ബ്രഹ്മാവിന്റെ ഒരു പകല്‍ എന്നു പറയുന്നത് ഇപ്രകാരം 14 മനുക്കളുടെ കാലമാണ്. അതുകഴിഞ്ഞാല്‍ അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്. ബ്രഹ്മാവ് ഉറങ്ങുന്ന സമയത്ത് നിശ്വാസവായുവില്‍ കൂടി പുറത്തുവന്ന വേദത്തെ ഹയഗ്രീവന് എന്ന ഒരസുരന് കൈക്കലാക്കി പ്രളയജലത്തില്‍ ഒളിച്ചു. ആ വേദത്തെ വീണ്ടെടുത്തു സംരക്ഷിക്കാനാണ് മത്സ്യാവതാരം ഉണ്ടായത്.
വിഷ്ണുഭക്തനായ സത്യവ്രതന് എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ജലപാനം മാത്രം നടത്തി മഹാതപസ്സനുഷ്ഠിച്ചു. അദ്ദേഹം ഒരു ദിവസം കൃതമാലാ നദിയില്‍ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് തര്‍പ്പണ ജലം കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു മത്സ്യക്കുഞ്ഞിനെ കണ്ടു. സത്യവ്രതന് മത്സ്യക്കുഞ്ഞിനെ നദീജലത്തിലേക്കു തന്നെ ഇടാന്‍ ശ്രമിച്ചപ്പോള്‍ മത്സ്യക്കുഞ്ഞ് മനുഷ്യഭാവത്തില്‍ സംസാരിച്ചു.
”ഞാനൊരു ചെറിയ മത്സ്യം. അങ്ങനെ ഈ നദിയിലിട്ടാല് വലിയ മത്സ്യങ്ങള്‍ എന്നെ ഇരയാക്കും. അവരെന്നെ പിടിച്ചുതിന്നാതെ ഭവാനെന്നെ രക്ഷിക്കണം.”
രാജാവിനു ദയ തോന്നി മത്സ്യക്കുഞ്ഞിനെ കമണ്ഡലുവിലാക്കി വീട്ടിലെ ഒരു ജലപാത്രത്തിലിട്ടു. ഒരു രാത്രി കൊണ്ട് മത്സ്യക്കുഞ്ഞു വളര്‍ന്ന് പാത്രത്തോളം വലുതായി. മത്സ്യക്കുഞ്ഞ് പിറ്റേദിവസം രാജാവിനോടു പറഞ്ഞു. ”ഈ പാത്രത്തില്‍ എനിക്ക് അനങ്ങാനാവുന്നില്ല. കുറച്ചുകൂടി വലിയ ഒരു സ്ഥലം വേണം.” സത്യവ്രതന് അതിനെ ഒരു വലിയ കുട്ടകത്തിലേക്കു മാറ്റി. പിറ്റേ ദിവസം നോക്കിയപ്പോള്‍ മത്സ്യം കുട്ടകത്തോളം വലുതായിരുന്നു. സത്യവ്രതന് ആ മത്സ്യത്തെ ഒരു കുളത്തിലിട്ടു. മത്സ്യം ഒറ്റ ദിവസംകൊണ്ട് കുളത്തോളം വലുതായതു കണ്ട് സത്യവ്രതന് അദ്ഭുതപ്പെട്ടു. ഇതു സാധാരണ മീനല്ലെന്നു തിരിച്ചറിഞ്ഞു. മത്സ്യത്തിന്റെ ആവശ്യപ്രകാരം തന്നെ അതിനെ സമുദ്രത്തിലിട്ടു.
മത്സ്യം പറഞ്ഞു: ഹേ രാജാവേ ഇന്നുതൊട്ടു ഏഴാം ദിവസം ഈ കല്‍പ്പം അവസാനിക്കും. കല്പ്പാവസാനത്തില് ബ്രഹ്മാവ് ഉറങ്ങാന്‍ കിടക്കും. ബ്രഹ്മാവിന്റെ രാത്രികാലത്ത് പ്രളയം വരും. വെള്ളമല്ലാതെ മറ്റൊന്നും അവശേഷിക്കില്ല. അതിനാല്‍ ഭവാന് ഞാന്‍ പറയുന്നതുപോലെ ചെയ്യണം.
സത്യവ്രതന് ചോദിച്ചു.
”അങ്ങാരാണ്? സാക്ഷാല്‍ ഭഗവാന് തന്നെയോ?
മത്സ്യം പറഞ്ഞു. ”അതെ. ഇതു എന്റെ മത്സ്യാവതാരമാണ്. പ്രളയകാലത്ത് ജീവരാശികളെ രക്ഷിക്കലാണ് എന്റെ ധര്‍മം. ഇനി ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. പ്രളയാരംഭത്തില്‍ അങ്ങേയ്ക്കു ചുറ്റും ജലം ഉയര്‍ന്നുവരും. അതോടൊപ്പം ഒരു കപ്പലവും ഉണ്ടാകും. അതില്‍ സപ്തര്‍ഷികളും ഉണ്ടാകും. അങ്ങു എല്ലാ സസ്യലതാദികളുടേയും ബീജം ശേഖരിച്ചു അതില്‍ നിക്ഷേപിക്കണം. താങ്കളും കപ്പലില്‍ കയറുക.
മത്സ്യം പറഞ്ഞതുപോലെ ഏഴാം ദിവസം പ്രളയമാരംഭിച്ചു. സത്യവ്രതന് ഭഗവാന് പറഞ്ഞതെല്ലാം നിവര്‍ത്തിക്കുകയും ചെയ്തു. സത്യവ്രതന് ഭഗവാന്റെ നിര്‍ദേശപ്രകാരം കപ്പലിനെ മത്സ്യത്തിന്റെ ഉയര്ന്നുനില്ക്കുന്ന കൊമ്പുമായി ബന്ധിച്ചു. മത്സ്യം കപ്പലുമായി സമുദ്രത്തില്‍ ചുറ്റിക്കറങ്ങി. ആ വേളയില്‍ മത്സ്യം സപ്തര്‍ഷികള്‍ക്കും സത്യവ്രതനും ജ്ഞാനോപദേശം നല്കി. ആ ജ്ഞാനോപദേശമാണത്രേ മത്സ്യപുരാണം. നിങ്ങളും വലിയവരായാല്‍ അതുവായിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: