ഗോപന് ചുള്ളാളം
മുനിപ്പാറ. ചിരഞ്ജീവിയായ അശ്വത്ഥാമാവ് ഇവിടെ ഇപ്പോഴും തപസ്സിരിക്കുന്നു. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായി അലഞ്ഞ അശ്വത്ഥാമാവാണ് മോക്ഷം തേടി മുനിപ്പാറയില്‍ തപസു തുടരുന്നത്. അശ്വത്ഥാമാവിന് കേരളത്തിലുള്ള ഏക ക്ഷേത്രം. പ്രകൃതി ഒരുക്കിയ ഗുഹകളിലും ആല്ച്ചുവട്ടിലും ചെറു കല്ലുകള്‍ ചാരിനിര്‍ത്തി ആരാധിക്കുന്നു. വിഗ്രഹങ്ങളില്‍ മാത്രം തൃപ്തികണ്ടെത്തുന്ന മനുഷ്യ ചേതന അടുത്തകാലത്തായി ഇവിടെയും ചില വിഗ്രഹങ്ങളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഹനുമാന്റെയും ഗണപതിയുടെയും വിഗ്രങ്ങളും ചില ചിത്രങ്ങളും അങ്ങിനെയാണ് ഇവിടെ സ്ഥനം നേടുന്നത്. വിഗ്രഹവും ക്ഷേത്രവും ആഡംബരപൂര്‍വ്വമുള്ള ഉത്സവങ്ങളും പാടില്ലെന്ന് പഴമക്കാര്‍.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് നിന്ന് പതിനൊന്ന് കിലോമീറ്ററോളം ദൂരെയായി, തിരുവല്ലം പരശുരാമസ്വമിക്ഷേത്രവും കടന്ന് പൂങ്കുളത്ത് ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിനും അയ്യങ്കാളിസ്മാരകത്തിനും സമീപമാണ് മുനിപ്പാറയിലെ അശ്വത്ഥാമാ ദേവസ്ഥാനം. നിരവധി സംന്യാസിമാര്‍ തപസ്സിനെത്തിയിരുന്ന സ്ഥലം. വനവാസകാലത്ത് പാണ്ഡവരും മുനിപ്പാറയില്‍ എത്തിയിരുന്നു. അന്ന് ഭീമന്റെ പാദം പതിഞ്ഞിടത്ത് ഇന്നും വലിയ പാദത്തിന്റെ ആകൃതിയില്‍ രണ്ട് കുളങ്ങള്‍ കാണാം. ഭീമന് കിണര്‍ എന്നാണ് ഇവയുടെ പേര്. ഇതിലെ ജലം ഔഷധഗുണമുള്ളതാണെന്ന വിശ്വാസവുമുണ്ട്. അസ്വസ്തമായ മനസുകള്‍ക്ക് ശാന്തിപകരുന്ന ഒരിടമാണിത്. ശാപമോക്ഷത്തിനുവേണ്ടി അശ്വത്ഥമാവ് ഇവിടെ നിതാന്ത തപസിലാണ്.
കുതിരയെപ്പോലെ ശക്തനും കുതിരയുടെ ശബ്ദവുമുള്ളതിനാല്‍ അശ്വത്ഥാമാവ് എന്ന പേരുപേറുന്നവന്‍. പിന്‍വലിക്കാനറിയാത്ത ആയുധം പ്രയോഗിച്ചിതിന് ശാപമേറ്റവന്‍. പിതാവിനെ ചതിച്ചുകൊന്നവരോട് പകരം വീട്ടിയ ക്ഷുഭിതയൗവനത്തിന് തിരസ്കൃതനായവന്‍. താന്‍ എത്തുന്നതിനു മുന്‍പ് തന്നെക്കുറിച്ചുള്ള അപഖ്യാതി എത്തുന്നതറിഞ്ഞ്, എവിടെയും അവഹേളനവും തിരസ്കാരവും ഏറ്റുവാങ്ങി, ദേഹം മുഴുവന്‍ ഒടുങ്ങാത്ത ചൂടും അസ്വസ്ഥതയും പേറി, പകപൂണ്ട ഭീമന് തിരുനെറ്റിയിലെ ചൂഡാരത്നം ആഴത്തില്‍ ചൂഴ്ന്നെടുത്തതിനാല്‍ ചോരയും ചലവും ഊര്‍ന്നിറങ്ങുന്ന ഉണങ്ങാത്ത വൃണവുമായി, ഭഗവാന് ശ്രീകൃഷ്ണന്റെ ശാപവുമേറ്റുവാങ്ങി അലയുന്ന അശ്വത്ഥാമാവ്. ശാപഗ്രസ്ഥനുമായി പൊരുത്തപ്പെട്ടതിനാലാവാം മുനിപ്പാറയ്ക്ക് ചുറ്റുമുള്ള പാറമലകളിലെ ഗ്രാനൈറ്റ് പടലങ്ങള്‍ പൊട്ടിച്ചെടുത്ത അഗാധ ഗര്‍ത്തങ്ങളില്‍ ഭൂമിയുടെ പ്രാണരക്തവും ആകാശത്തിന്റെ കണ്ണീരും സമംചേര്‍ന്ന് കെട്ടിക്കിടക്കുന്നു. മോഷത്തിനുള്ള മാര്‍ഗ്ഗമാണ് മുനിപ്പാറയിലെ ശാന്തതയിലുള്ള ധ്യാനം. കടലും കായലും കാണാന്‍ സാധിക്കുന്ന മലമുകളിലെ ധ്യാനത്തിലൂടെയാണ് അശ്വത്ഥാമാവിന് മോക്ഷപ്രാപ്തി. മറ്റൊന്ന് സ്യാനന്ദപുരത്തെ ശ്രീപദ്മനാഭന്റെ സന്നിധിയിലെ സന്ധ്യാദീപാരാധന ദര്‍ശിക്കലും. ക്ഷേത്രത്തിലെ ഉത്സവസമയങ്ങളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി അദ്ദേഹം അലഞ്ഞുനടക്കാറുണ്ടത്രെ. അനന്തപുരിയില്‍ ശ്രീപദ്മനാഭന്റെ സന്ധ്യാദീപാരാധന ദര്‍ശിക്കാന്‍ നാമറിയാതെ ആള്‍ക്കൂട്ടത്തില്‍ അന്യനായി ഒപ്പമുണ്ടാകും. അശ്വത്ഥാമാവിന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് പ്രതിഷ്ഠയമുണ്ട്. വ്യാസനു സമീപം നില്ക്കുന്നതായാണ് പ്രതിഷ്ഠ. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായ അശ്വത്ഥാമാവ് വ്യാസനെയാണ് അഭയം പ്രാപിച്ചത്. അതാണിവിടുത്തെ സങ്കല്പം.
ശ്രീപദ്മനാഭന് പൂജയ്ക്കായി താമര വിരിയിക്കാന്‍ അശ്വത്ഥാമാവ് ഗംഗാജലം കൊണ്ടുവന്ന് നിര്‍മ്മിച്ചതാണത്രെ വെള്ളായണി കായല്‍. കോവളത്തെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹയായ ഉടയന്‍വാഴിയില്‍ വീഴുന്ന സമുദ്രജലം വെള്ളായണിക്കായലില് എത്തുന്നുവെന്നതും സങ്കല്പം. ഉടയന്‍വാഴിയിലേക്ക് വീഴുന്ന സമുദ്രജലം വറ്റിത്തുടങ്ങുമ്പോള്‍ തെളിയുന്ന ആള്‍രൂപം അശ്വത്ഥാമാവിന്റേതെന്ന് വിശ്വാസം. പൂര്‍ണമായി തെളിയുന്നതിനുമുന്നേ അടുത്ത തിരവന്ന് നിറയും. വെള്ളായണിക്കായലോരത്ത് ചിലര്‍ അശ്വത്ഥാമാവിനെ കണ്ടിട്ടുണ്ടത്രെ. മുനിപ്പാറയിലെ ഗുഹയിലും ചിലര്‍ അശ്വത്ഥമാവിന്റെ രൂപം കണ്ടതായി പറയുന്നുണ്ട്. സത്യമായാലും മിഥ്യയായാലും അശ്വത്ഥാമാവ് ജീവിച്ചിരിക്കുന്നു….. ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍….. നിത്യതപസ്വിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: