മുകുന്ദന് മുസലിയാത്ത്
വൃത്രാസുരനെ വധിച്ചതിനാല്‍ ദേവേന്ദ്രന് ബ്രഹ്മഹത്യാപാപത്തിന് വിധേയനായി. ഇന്ദ്രന് ദേവലോകം വിട്ട് ഓടിയൊളിച്ചു. എവിടെ ഓടിയിട്ടും ബ്രഹ്മഹത്യാ പാപം വിടാതെ പിന്നാലെയെത്തി. അവസാനം മാനസരസ്സിലെ ജലത്തിന്നടിയില്‍ ഒരു താമരത്തണ്ടില്‍ അഭയംതേടി. ആയിരം വര്‍ഷം അവിടെ കഴിച്ചുകൂട്ടി.
ദേവലോകത്ത് അരാജകത്വം നടമാടി ദേവേന്ദ്രനില്ല. ദേവേന്ദ്രനാവാന് നൂറു അശ്വമേധം നടത്തിയ മഹാത്മാവു വേണം ആരുണ്ട് ശതക്രതുവായിട്ട്? അന്വേഷണത്തില്‍ നഹുഷനെന്ന രാജാവിനെയാണ് ദേവന്മാര്ക്കു കിട്ടിയത്. നഹുഷനെ ദേവസിംഹാസനത്തിലിരുത്തി അഭിഷേകം ചെയ്തു. സ്വര്ഗ്ഗഭോഗങ്ങള് നഹുഷന്റെ കൈപ്പിടിയിലൊതുങ്ങി. നഹുഷന്റെ അഹങ്കാരം ഹിമാലയത്തോളം വളര്‍ന്നു. അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടിപിടിക്കും എന്ന പഴമൊഴി നഹുഷന് അന്വര്‍ത്ഥമാക്കി.
അഹങ്കാരം മൂത്ത് നഹുഷന് പറഞ്ഞു. ഞാന്‍ ദേവേന്ദ്രനാണ്. എനിക്ക് അപസ്ര സ്ത്രീകള്‍ മാത്രം ദാസ്യം വഹിച്ചാല്‍ പോര. സാക്ഷാല്‍ ഇന്ദ്രാണി ഭാര്യയായിട്ടു വരണം.
ഇന്ദ്രാണി ബൃഹസ്പതിയെ ശരണംപ്രാപിച്ചു. ബൃഹസ്പതിയുടെ ഉപദേശപ്രകാരം ഇന്ദ്രാണി നഹുഷനോടു പറഞ്ഞു. ‘ഞാനങ്ങയെ സ്വീകരിക്കാം. അങ്ങു ബ്രാഹ്മണര്‍ ചുമക്കുന്ന പല്ലക്കില്‍ ഏറി വന്നാല്‍ മതി.’
നഹുഷന്റെ ദുരാഗ്രഹം അവനെ അജ്ഞാനതമസ്സില്‍ താഴ്ത്തിയിരുന്നു. അതിനാല്‍ ബ്രാഹ്മണരെ വരുത്തി പല്ലക്കു ചുമക്കുന്ന അമാലന്മാരാക്കി. ആ ബ്രാഹ്മണരില്‍ അഗസ്ത്യമുനിയും ഉള്‍പ്പെട്ടിരുന്നു. അഗസ്ത്യന് രൂപംകൊണ്ട് ഉയരം കുറഞ്ഞവനാണത്രെ. അതിനാല്‍ പല്ലക്കേന്തിയതില് നഹുഷന്ന് തൃപ്തിയായില്ല. അഗസ്ത്യന്റെ ഗതിവേഗം കൂട്ടാന്‍ അഗസ്ത്യനെ ചവിട്ടിക്കൊണ്ട് സര്‍പ്പ സര്‍പ്പ എന്നു പുലമ്പി. അഗസ്ത്യനാകട്ടെ ‘സര്‍പ്പോ ഭവ’ എന്നു നഹുഷനെ ശപിക്കുകയും ചെയ്തു. നഹുഷനൊരു മലമ്പാമ്പായി മാറി. പിന്നീട് കൃഷ്ണാവതാരം വരെ ശാപമോക്ഷത്തിനായി കാത്തുകിടന്നു. അഹങ്കാരി അവിടെ കിടക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: