മുകുന്ദന് മുസലിയാത്ത്
പുണ്യഗ്രന്ഥമായ ഭാഗവതം മാലോകര്‍ക്കു ലഭിക്കുവാന്‍ കാരണക്കാരായ പുണ്യശ്ലോകനാണ് പരീക്ഷിത്ത്. അദ്ദേഹത്തിന്റെ ജന്മം തന്നെ ഒരു പരീക്ഷണമായിരുന്നു. അതിനാലാണ് പരീക്ഷിത്തെന്ന പേരു വന്നത്. ആ കഥ കേള്‍ക്കേണ്ടേ? കേട്ടോളൂ.
പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ അതിഗംഭീര യുദ്ധം നടന്നു. അതാണ് മഹാഭാരത യുദ്ധം. ഒരു ലക്ഷത്തിലധികം കാലാള്‍, ഇരുപതിനായിരത്തിലധികം വരുന്ന ആനകളും രഥങ്ങളും അറുപത്തയ്യായിരത്തിലധികം കുതിരകളും ചേര്‍ന്നതാണ് ഒരു അക്ഷൗഹിണി. (109350-കാലാള്‍; 21870 ആന/തേര് 65610-കുതിര ചേര്‍ന്നത്- അക്ഷൗഹിണി) അത്തരം 18 അക്ഷൗഹിണി പടയാണ് കുരുക്ഷേത്ര ഭൂമിയില്‍ അണിചേര്‍ന്നത്. പാണ്ഡവപക്ഷത്ത് ഏഴും കൗരവപക്ഷത്ത് പതിനൊന്നും അക്ഷൗഹിണി ഉണ്ടായിരുന്നു. പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഭീഷ്മദ്രോണാദികളും കര്‍ണ്ണനും പരലോകം പൂകി. പാണ്ഡവപക്ഷത്തില്‍ അഭിമന്യുവും വീരമൃത്യുവരിച്ചവരില്പ്പെടുന്നു. യുദ്ധാവസാന ഘട്ടത്തില്‍ ഭീമസേനന്റെ ഗദാ പ്രഹരമേറ്റ് ദുര്യോധനന് തുടമുറിഞ്ഞ് തറയില്‍ വീണു. അതുകണ്ട് ദുര്യോധനന്റെ ഉറ്റമിത്രമായ അശ്വത്ഥാമാവിന് ഹൃദയം തകര്‍ന്നു.
പാണ്ഡവരോടു പകമൂത്തു നേരിട്ടെതിര്‍ത്ത്
പാണ്ഡവരോട് പകരം വീട്ടുവാനാകില്ല. പ്രത്യേകിച്ചും ശ്രീകൃഷ്ണനുള്ളപ്പോള്. അതിനാല്‍ രാത്രിവരെ കാത്തിരുന്നു. രാത്രി പതുങ്ങിവന്ന് ഉറങ്ങിക്കിടന്നിരുന്ന പാഞ്ചാലിയുടെ പുത്രന്മാരെ എല്ലാവരേയും നിഷ്കരുണം വധിച്ചു. പക കേറിയാല്‍ ചെയ്യരുതാത്തതായി ഒന്നും ഉണ്ടാകില്ലല്ലോ.
പുത്രന്മാരുടെ മരണവാര്‍ത്ത കേട്ട പാഞ്ചാലി മോഹാലസ്യപ്പെട്ടു വീണു. അര്‍ജ്ജുനനാകട്ടെ അശ്വത്ഥാമാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് പിടിച്ചുകെട്ടി പാഞ്ചാലിയുടെ കാല്ക്കല് എത്തിച്ചു. ദ്രോണപുത്രനായ അശ്വത്ഥാമാവിനെ കണ്ട പാഞ്ചാലി പറഞ്ഞു. അശ്വത്ഥാമാവ് ദുഷ്ടനാണെങ്കിലും ഒരമ്മയുടെ മകനാണ്.
ഞാനിപ്പോള്‍ പുത്രദുഃഖം അനുഭവിക്കുകയാണ്. അതേ ദുഃഖം മറ്റൊരു അമ്മയ്ക്കും ഉണ്ടാക്കിക്കൂടാ. അശ്വത്ഥാമാവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ അമ്മയായ കൃപിക്കു മറ്റൊരാശ്രയവുമില്ല. അതിനാല്‍ ആ അമ്മയെ ദുഃഖിപ്പിക്കരുത്.
പാഞ്ചാലിയുടെ ധര്‍മബോധം കേട്ട് ഏവരും സന്തോഷിച്ചു. അശ്വത്ഥാമാവിനെ വിട്ടയച്ചു. എന്നാല്‍ അശ്വത്ഥാമാവിന്റെ വീര്യമടങ്ങിയ ‘ശിരോമണി’ എന്ന ജന്മസിദ്ധരത്നത്തെ ശിരസ്സില്‍നിന്ന് ചൂഴ്ന്നെടുത്താണ് വിട്ടത്. അതോടെ അശ്വത്ഥാമാവ് ‘ജീവനുള്ള’ ‘ശവമായി.’ അശ്വത്ഥാമാവിന് പാണ്ഡവരോട് പക കൂടുകയാണുണ്ടായത്. അദ്ദേഹം ‘അപാണ്ഡവാ’ എന്നു ജ
പിച്ച് ബ്രഹ്മശിരാസ്ത്രം പ്രയോഗിച്ചു. അതു
പാണ്ഡവരെ ഹനിക്കാന്‍ പ്രാപ്തമായില്ല. അതു നേരെ അഭിമന്യു പത്നിയായ ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കിക്കുതിച്ചു. ഭഗവാന് ഈ അപകടം കണ്ടറിഞ്ഞ് സുദര്‍ശന ചക്രത്തെയും തൊടുത്തുവിട്ടു. സുദര്‍ശനം ഉത്തരയുടെ ഗര്‍ഭത്തിനു ചുറ്റും ഒരദൃശ്യ കോട്ടപോലെ നിന്നു. ബ്രഹ്മശിരാസ്ത്രം ലക്ഷ്യംപ്രാപിക്കാനാവാതെ തിരിച്ചുപോയി.
ഉത്തര യഥാകാലം പ്രസവിച്ചു. ഭഗവാന്റെ കടാക്ഷത്തിലും രക്ഷയിലുമാണ് ഗര്‍ഭസ്ഥനായിരുന്ന പരീക്ഷിത്ത് രക്ഷിക്കപ്പെട്ടത്. അതിനാല്‍ പരീക്ഷിത്ത് വിഷ്ണുരാതനെന്നും അറിയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: