ലേഖ കാക്കനാട്ട്
ഒരിക്കല്‍കൂടി വേനല്‍ പടി കടന്നെത്തി. വാളും ചിലമ്പും അരമണിയും പൂമാലയുമണിഞ്ഞ് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിനെ പോലെ.. ആജ്ഞാരൂപത്തില്‍ നല്കുന്ന വെന്തുരുകുന്ന വെളിപാടുകളിലുണ്ട് പറയാതെ പറയുന്ന ചില അരുതായ്മയുടെ കഥകള്‍.. ഓരോ ഋതുക്കള്ക്കുമുണ്ട് അവയുടേതായ ധര്‍മ്മം. പൗരാണികമായി കുറിച്ചിട്ട പ്രാപഞ്ചികധര്മ്മം.. വ്യതിചലനം വരുന്നുവെങ്കില്‍ ഉത്തരവാദികള്‍ നമ്മളാണെന്ന നിഷേധിക്കാനാവാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍..
ചുട്ടുപൊള്ളുന്ന മനസ്സോടെ വേനല്‍ക്കാല ദിനങ്ങളെ തള്ളിനീക്കുമ്പോഴും ഒരു പകലുറക്കത്തിലെ കിനാവില്‍പോലും തെളിഞ്ഞുവരാം.. പഴയൊരു വേനല്‍.. അതൊരു ഫലസമൃദ്ധിയുടെ, വിളവെടുപ്പിന്റെ കാലം കൂടിയായിരുന്നു.
പൊള്ളിവീണ മാങ്ങകള്‍ പെറുക്കി ഉപ്പു കൂട്ടി തിന്നാന്‍ മാഞ്ചുവട്ടില്‍ എത്തിയിരുന്ന കുട്ടികള്‍ക്ക് മധുരമുള്ള മാങ്കനികള്‍ വാഗ്ദാനം ചെയ്ത് നാട്ടുമാവുകള്‍ നിറസമൃദ്ധിയോടെ നിന്നു. ഇളം പ്രായം മുതല്‍ വാര്‍ദ്ധക്യത്തിന്റെ പടി വരെയെത്തിയ എണ്ണിയാല്‍ തീരാത്ത മക്കളേയും പേറി പ്ലാവ് മുത്തശ്ശി ചാരിതാര്‍ത്ഥ്യം പൂണ്ടു. തെക്കേ പുറത്തേ പുളിമരചോട്ടില്‍ പരവതാനി പോലെ പുളിങ്ങകള്‍ വീണുകിടന്നു. നെറുകയില്‍ മഞ്ഞക്കുലകള് ഏന്തുന്ന കമുകിന്‍തോട്ടത്തില്‍ വീണുകിടക്കുന്ന പാളകള്ക്കുപോലും ആവശ്യക്കാരേറെ. വരുന്ന ഒരാണ്ടത്തെ സമ്പാദ്യമെന്ന വിധം മുറ്റത്ത് കൂട്ടിയിട്ടിരുന്ന നാളികേരങ്ങള്‍. ഇടവഴികളിലും വേലിക്കരികിലും കായ്ച്ചുനിന്ന നാട്ടുമുരിങ്ങകളില് അകക്കാമ്പുള്ള മുരിങ്ങകായ്കള് തോരണം പോലെ തൂങ്ങിക്കിടന്നു. വിത്തിനുള്ളതും ആഹാരത്തിനുള്ളതുമായി വേര്‍തിരിക്കപ്പെട്ട വിവിധതരം കിഴങ്ങുകള്‍ വേനല്‍ച്ചുടില്‍ വാടാതെ കിടന്നു. ഇതെല്ലാം ഒരു പഴയകാല കേരളീയഭവനത്തെ ചുറ്റിപ്പറ്റി നിന്ന ചില വേനല്‍ക്കാല കാഴ്ചകളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍.
ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയായിരുന്നു ഓരോ വേനല്‍ക്കാലവും..
വിളഞ്ഞ പയറും ധാന്യവര്‍ഗങ്ങളും വരുംനാളുകളിലേക്കുവേണ്ടി പാകത്തിന് ഉണക്കി സൂക്ഷിച്ചു. പ്രത്യേകപരിശീലനമൊന്നും ലഭിക്കാതെ സ്വയമേ ആര്‍ജിച്ച അറിവുകളിലൂടെ തയ്യാറാക്കിയിരുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കാലം.. അതുകൊണ്ടുതന്നെ വേനലിനുമുണ്ടായിരുന്നൂ ആസ്വാദ്യകരമായ വേറിട്ടൊരു ഗന്ധം. വിവിധതരം പച്ചക്കറികള്‍ കൊണ്ടുണ്ടാക്കുന്ന കൊണ്ടാട്ടത്തിന്റെ, വട്ടത്തിലും നീളത്തിലും അരിഞ്ഞുണക്കുന്ന കപ്പയുടെ, ഉപ്പിട്ട് ഉരുളകളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കുന്ന വാളന്‍പുളിയുടെ, ഭരണികളില്‍ നിറക്കുന്ന കണ്ണിമാങ്ങ അച്ചാറിന്റെ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന ചക്ക ഉപ്പേരിയുടെ, അങ്ങനെയങ്ങനെ വേനലിന്റേതെന്നു മാത്രം അവകാശപ്പെടാനാവുന്ന ചില ഊഷ്മള ഗന്ധങ്ങള്‍. അതേ, ഉപ്പുപുരട്ടി ഉണക്കി സൂക്ഷിക്കല്‍ എന്ന ഭക്ഷ്യസംസ്കരണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പണ്ടുള്ളവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് ഉണങ്ങാനൊരു ഉപാധി ഉണ്ടായിരുന്നതു കൊണ്ടാണ്. ആ ഉപാധി വേനലായിരുന്നു എന്നതിനാലാണ്.
വിശ്രമമില്ലാതെ, സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള അടുക്കള ജോലിയില്‍ മുഴുകി കഴിഞ്ഞിരുന്നതും അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ആ ദിനങ്ങളിലാണ്. ചക്കക്കുരു, മാങ്ങ പോലുള്ള നാടന്‍കറികള്‍ വിറകടുപ്പില്‍ തിളച്ചുവരുന്നതിന്റേയും, ചക്ക വരട്ടുന്നതിന്റേയുമെല്ലാം കൊതിപ്പിക്കുന്ന മണം നല്‍കിയിരുന്ന സൂചനയുണ്ട്. ഇത് വേനലാണ്.
വേനല്‍ക്കാല വിളസംരക്ഷണത്തിനുപോലും അന്നത്തെ കര്‍ഷകര്‍ക്ക് അവരുടേതായ കണ്ടെത്തലുകളുണ്ടായിരുന്നൂ. ഉണങ്ങിവീണ കരിയിലകളോടുപോലും ബഹുമാനം പുലര്‍ത്തിയ അവര്‍ അതു കത്തിച്ചു കളയാതെ വിളകളുടെ ചുവട്ടില്‍ തന്നെ പുതയിട്ടു. ആഴ്ചകളോളം നനച്ചില്ലെങ്കിലും വിളകളെ ആരോഗ്യത്തോടുകൂടി പരിപാലിക്കാന്‍ അതുമതിയെന്ന് അവര്‍ക്കറിയാമായിരുന്നു. ഋതുപ്പകര്ച്ചകളോടൊപ്പം നടക്കാര് പ്രകൃതിയില്‍ നിന്നു തന്നെ കണ്ടും കേട്ടും അനുഭവിച്ചു മറിഞ്ഞ ഒരുപാ
ട് പാഠങ്ങള്‍ അവര്‍ക്ക് തുണയായി. വിളഞ്ഞ നെല്പ്പാടത്തിന്റെരികില് നിന്ന് ചില ലക്ഷണങ്ങള്‍ കണ്ട് വേനല്‍മഴ പ്രവചിക്കാന്‍ അവര്‍ക്കറിയാമായിരുന്നു. വേനലിന്റെ കാഠിന്യമകറ്റാന്‍ ഒരൊറ്റവേനല്മഴ മതിയെന്നുള്ളതും വെറും പാഴ് വാക്കായിരുന്നില്ല.
വേനലിന്റെ ഹൃദയമിടുപ്പിനെ സകലജീവജാലങ്ങളും ഏറ്റു വാങ്ങിയിരുന്നു. വറ്റി വരണ്ട പുഴകള്‍ പോലും ചെറിയൊരു നീരുറവ ബാക്കിവച്ച് ജലോപയോഗമിതത്വം പക്ഷികള്‍ക്കു മനസ്സിലാക്കികൊടുത്തപോലെ. സഫലീകരിക്കാത്ത മോഹമാണ് കുയിലിന്റെ പാട്ടെന്ന് കാവ്യഭാഷയില്‍ പറയുമ്പോഴും കുയില്‍ വശ്യമനോഹരമായി പാടാറുള്ളത് വേനല്‍ക്കാല പുലര്‍വേളകളില്‍ ആണെന്നതും ഒരു സത്യം..
വേനല്‍ ഉത്സവങ്ങളുടേയും പൂരത്തിന്റേയും, തെയ്യംവും തിറയും പോലുള്ള അനുഷ്ഠാനകലകളുടേയും നാള് കൂടിയായിരുന്നു. ഉത്സവക്കൊടിയേറ്റിന്റെ കൊടിതോരണങ്ങള്‍ ചാര്‍ത്തി കാവുകളേയും ക്ഷേത്രങ്ങളെയും ഉണര്‍ത്താന്‍ ഒരു വേനല്‍ തന്നെ വന്നുചേരണം. താളത്തിലുയരുന്ന ചെണ്ടമേളത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം അന്നൊക്കെ വേനലില്‍ മാത്രം ഉയര്‍ന്നിരുന്ന ഒന്നാണ്. ഒരുപക്ഷേ ദേശങ്ങള്‍ക്കു മാത്രം പരിചിതമായിരുന്ന വേനലിന്റെ വേറിട്ട ധ്വനി!
ആധുനിക സാങ്കേതിക വിദ്യകളുടെ മികവില്‍ പല കലകളും വീട്ടിലിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന ഇക്കാലത്തും നമ്മുടെ കൂട്ടത്തിലെ പഴയൊരാളെങ്കിലും. ഒരു വേനല്‍ക്കാലവും മകരകൊയ്ത്ത് കഴിഞ്ഞ പാടവും, അവിടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ മീനഭരണിയോടനുബന്ധിച്ച് അരങ്ങേറിയ ബാലയെക്കുറിച്ചുമെല്ലാം ഉച്ചയുറക്കത്തിലേക്ക് പോകുന്ന ചിലനേരങ്ങളിലെങ്കിലും അറിയാതെ ചിന്തിച്ചുപോകാം.
ഒടുവില്‍ വേനലിന്റെ വധുവെന്നപോലെ പൂത്തുലഞ്ഞു കണിക്കൊന്ന നില്‍ക്കുമ്പോഴാകും വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി എത്തുക. എന്നോ നിലച്ചു പോയ ആ നാദമാധുരിയുടെ ഓര്മ്മയില്പ്പോലുമുണ്ട് ഒരു വേനല്‍ക്കാല പടിയിറക്കം..
ചുരുക്കിപ്പറഞ്ഞാല്‍ വേനലിന് അന്നൊരു ആലസ്യമുണ്ടായിരുന്നു. ഇതര ജീവജാലങ്ങളിലേക്കുപോലും കുളിരായി പടരുന്ന സുഖകരമായ ആലസ്യം വേനലിന്റെ വരവ് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പണ്ടുള്ളവര്‍ക്ക് അനിവാര്യമായിരുന്നുവെങ്കില്‍ ഇന്ന് നമ്മള് എന്തൊക്കെയോ കാരണത്താല്‍ വേനലിനെ ഭയക്കുന്നു. യഥാര്‍ത്ഥ വേനല്‍ നമ്മളില്‍ നിന്ന് എന്നോ പിണങ്ങിപ്പോയി. ഇത്തിരി അസ്വസ്ഥതയോടെ നമ്മള് നോക്കി കാണുന്ന വേനല്‍ക്കാലം പോലും കച്ചവട തന്ത്രത്തിന്റെ പിടിയിലാണ്.
അനിവാര്യമായ വികസനത്തിന്റെ പാതയില്‍ മുന്നേറുമ്പോള്‍ പഴയൊരു കാളവണ്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് വീണ്ടും വാചാലമാവുക എന്നതുതന്നെ വെറുമൊരു നേരമ്പോക്കാണ്. അവനവന്റേതെന്ന് അവകാശപ്പെടുന്ന താവളങ്ങള്‍ക്കും, മുന്നേറാനുള്ള വീഥികള്‍ക്കും കോണ്‍ക്രീറ്റ് കട്ടകള്‍ നിഷിദ്ധമാണെന്ന് ആര്‍ക്കും പറയാനാവില്ല. വേനലിനെതിരെ യുദ്ധം ചെയ്യാനായി എല്ലാവിധസന്നാഹങ്ങളുമായി നമ്മള് ഒരുങ്ങി കഴിഞ്ഞു.. ശീതീകരണികളും. എയര്‍കണ്ടീഷണറുകളും, എന്തിന് ആഹാരത്തില്‍ പോലും കൃത്രിമക്കുളിര് നല്‍കാനും സംവിധാനങ്ങളേറെ.
കൃത്രിമ തണലില്‍ ചെടികള്‍ വളര്‍ത്തുന്നതില്‍പോലും ഹൈടെക് സംവിധാനങ്ങള്‍ കഴിഞ്ഞു. നല്ലതു തന്നെ.. അതിജീവിക്കട്ടെ. വേനലിനെ.. നന്നാവട്ടേ നാടും വീടും എന്നാശിക്കാം.. അപ്പോഴും ഒരു സംശയം മാത്രം ബാക്കി.. വേനല്‍ കഴിഞ്ഞാല്‍ ഒരു മഴക്കാലമെന്ന് പണ്ടുള്ളവര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.. എന്നാല്‍ ആസന്നഭാവിയില്‍ ഋതുഭേദങ്ങളെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ നമുക്കാകുമോ..?
അറിയില്ല.. എങ്കിലും വേനല്‍ പടികടന്നെത്തും മുന്‍പേ മുന്നൊരുക്കമെന്ന നിലയില്‍ സ്വയം തീര്‍ത്ത വേനല്കുടീരങ്ങളുടെ ചിതല്‍പ്പുറ്റിനുള്ളില്‍ ഉരുകിയൊലിക്കുന്ന മര്ത്ത്യജന്മങ്ങള്ക്ക് വേണമെങ്കില്‍ വെറുതേ ആഗ്രഹിക്കാം.
ഇനിയും ഒരുനാള്‍ വരും..
അന്ന്
പിണങ്ങിപോയ നമ്മളിലെ വേനല്‍
തിരികേ എത്തും
വേനലായിതന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: