മുകുന്ദന് മുസലിയാത്ത്
കംസന്റെ വൈരാഗ്യബുദ്ധി താല്ക്കാലികമായിരുന്നു. മരണഭയം കംസനെ വീണ്ടും കാലദൂതനാക്കി. തന്റെ അന്തകന്‍ അവതരിച്ചിരിക്കുന്നു. അവനാര് അവനെവിടെ? കംസന് തെരഞ്ഞു നടന്നു.
പൂതനയായിരുന്നു ആദ്യത്തെ ചട്ടുകം. അവള് മഥുരയിലും പരിസരത്തുമുള്ള കൊച്ചു ബാലന്മാരെ തെരഞ്ഞു നടന്നു. അവര്‍ക്കു മാതൃവ്യാജേന സ്തന്യം നല്കി കാലനൂര്‍ക്കയച്ചു. സ്തനങ്ങളില്‍ മുലപ്പാലിനു പകരം കൊടിയവിഷം പുരട്ടിയിരുന്നു.
പൂതന കംസാന്തകനെ അന്വേഷിച്ചു അമ്പാടിയിലുമെത്തി. അമ്പാടി ഉത്സവലഹരിയിലായിരുന്നു. കാത്തിരുന്ന നന്ദഗോപന് ഉണ്ണി
പിറന്നു. ഒന്നല്ല രണ്ടെണ്ണം. രോഹിണിക്കും യശോദയ്ക്കും ഉണ്ണികള്‍ പിറന്നിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ അമ്പാടിയിലേക്കോടി. ഉണ്ണികളെ കണ്ടവരെല്ലാം കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഭഗവാന്റെ കടാക്ഷം ഏവരെയും ഉന്മത്തരാക്കി.
ആ തിരക്കിലും പൂതനയുടെ ആഗമനം ശ്രദ്ധേയമായി. അത്രക്കു മനോഹരിയായിരുന്നു പൂതന. ഭഗവാനെയാണല്ലോ അന്വേഷിക്കുന്നത്. അതിനാല്‍ കണ്ണുകള്‍ക്ക് തിളക്കം കൂടും. മനസ്സില്‍ പൂക്കാലം വിടരും.
കംസദൂത ഭഗവാനെ കയ്യിലെടുത്തു. ഭഗവാനും ഒരു പുഞ്ചിരി സമ്മാനിച്ചു. ആ മായയില്‍ത്തന്നെ പൂതന മരിച്ചു കഴിഞ്ഞിരുന്നു. പിന്നെ നടന്നതെല്ലാം നാടകം മാത്രം. ഭഗവാന് കൊച്ചു കൈകാലുകള്‍ കൊണ്ട് പൂതനയുടെ സ്തനങ്ങളില്‍ തടവി. പൂതന കോള്‍മയിരണിഞ്ഞു. മുലപ്പാലിനു ധൃതികാട്ടിയ ഭഗവാന്റെ ചോരവായിലേക്ക് സ്തനങ്ങള്‍ ഓരോന്നായി വച്ചുകൊടുത്തു.
പൂതന നിരവധികുട്ടികളെ മുലയൂട്ടി. അവരെല്ലാം മുലകുടിച്ച് മരിച്ചു വീണുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചതുമില്ല. ഇവിടെ അതല്ല കാര്യം. ഭഗവാന്റെ സ്പര്‍ശനം തന്നെ പൂതനയ്ക്കു നിര്‍വൃതി നല്കി. എന്നാല്‍ ലോകര്‍ക്കു മുന്നില്‍ പൂതനയുടെ ഭാവം ഭീകരമായി തോന്നി. അവര്‍ ദുഃസഹ വേദനയനുഭവിക്കുന്നവളായി കാണപ്പെട്ടു. അലര്‍ച്ച നാലുപാടും മാറ്റൊലിക്കൊണ്ടു. മുഖഭാവം മാറി ദംഷ്ട്രങ്ങള്‍ നീണ്ടുവളഞ്ഞു ആനക്കൊമ്പുപോലെയായി. കുട്ടിയെ സ്തനങ്ങളില്‍നിന്നു വിടുവിക്കാന്‍ സകല ശക്തിയും പ്രയോഗിച്ചുനോക്കി. പൂതനയുടെ പ്രാണന് മുലപ്പാലിലൂടെ പുറത്തേക്കൊഴുകി. അവള് വെട്ടിയിട്ട വാഴപോലെ മലച്ചുവീണു. മേരുകുന്ന് മലര്ന്നടിച്ചപോലെ. മാറത്തു മായാവിയും. ധൈര്യവതിയായ ഏതോ ഒരു ഗോപിക കുട്ടിയെ മാറില്‍ നിന്നെടുത്ത് ഓടി. കുഞ്ഞിനെ യശോദയെ ഏല്‍പ്പിച്ചു. ഭാഗ്യം അതിന്റെ ചുണ്ടുകളില്‍ ഏതാനും രക്തക്കണം കണ്ടതല്ലാതെ ആപത്തൊന്നുമില്ല. ഏവര്‍ക്കും സമാധാനമായി.
ഈയൊരു കാഴ്ച ആരും കണ്ടിട്ടില്ല. മലപോലെ ശരീരമുള്ള ഒരു രാക്ഷസിയെ കൊന്നു വീഴ്ത്തിയിരിക്കുന്നു. ഇതെങ്ങനെ ഈ ചോരക്കുഞ്ഞിനു സാധിച്ചു? ഈ കുട്ടി അസാധാരണന് തന്നെയെന്ന് ഏവരും നിനച്ചു. പൂതനയുടെ ശരീരം വെട്ടിനുറുക്കി തീയിലിട്ടു. ആ ചിതയില്‍നിന്നും സുഗന്ധം പടര്‍ന്നുവെന്നു ദൃക്സാക്ഷികള്‍ മൊഴി നല്കി. ഭഗവാന്റെ മായാവൈഭവം തന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: