എസ്. ബി. പണിക്കര്‍
ഉത്സാഹോ ബലവാനാര്യ
നാസ്തുത്സാഹാത് പരം ബലം
ഉത്സാഹവന്തഃ പുരുഷാ
നാവസീദാന്തി കര്‍മസു
ഉത്സാഹം തന്നെയാണു ശക്തി. ഉത്സാഹശാലികളുടെ പ്രയത്നം നിഷ്ഫലമാകില്ല. പരിശ്രമശാലിയായ വ്യക്തിയുടെ കര്‍മത്തിന് അഥവാ പ്രയത്നത്തിന് ഉദ്ദിഷ്ടഫലം ലഭിക്കുക തന്നെ ചെയ്യും. കര്‍മത്തെ ദുഃഖകരമായി കാണുകയും അതുകൊണ്ട് അതിനെ പരിത്യജിക്കുകയും ചെയ്യണമെന്ന് ജൈനമതത്തിലൂടെയും ചില ഉപനിഷദ് സന്ദേശങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിലത്രേ പ്രയത്നമാണു ശക്തി എന്ന സന്ദേശം വാല്മീകിയിലൂടെ രാമായണത്തില്‍ മുഴങ്ങിയത്.
പ്രയത്നത്തോടുള്ള വൈമുഖ്യം കേരളത്തിലും തഴച്ചു വളര്‍ന്നിരുന്നു. അതിന് ഉദാഹരണമാണ് ‘വാ കീറും ഭഗവാന് ഇരയും കല്‍പ്പിക്കും’ എന്ന ചൊല്ല്. മക്കള്‍ പട്ടിണി കിടക്കുമ്പോഴും ഈ വേദാന്തം ചൊല്ലി നടക്കുന്നവര്‍ ഇവിടെയുണ്ട്.
ഭഗവദ്ഗീതയിലൂടെ പിന്നീട് വെളിപ്പെട്ട തത്വശാസ്ത്രത്തിന്റെ ബീജമായ ആശയങ്ങള്‍ അയോധ്യാകാണ്ഡത്തിലും കിഷ്കിന്ധാകാണ്ഡത്തിലും (കര്‍മവീര്യം) നിറഞ്ഞു നല്ക്കുന്നു.
സീതയെ ലങ്കയിലാകെ അന്വേഷിച്ചിട്ടും കണ്ടു കിട്ടാതെ വിഷമിക്കുമ്പോള്‍ ഹനുമാന് ഇപ്രകാരം ചിന്തിക്കുന്നു. ഉത്സാഹവും പ്രയത്നവുമാണ് അഭിവൃദ്ധിക്ക് അടിസ്ഥാനം. അതാണു പരമസുഖം. സോത്സാഹമായി ശ്രമിക്കുക തന്നെ കരണീയം. സമുദ്രം താങ്ങാന്‍ തനിക്കു കഴിവുണ്ടോ എന്ന് പലവീരന്മാരും സംശയിച്ചിരിക്കുമ്പോഴാണ് ഹനുമാന് മുന്നോട്ട് വന്നത് എന്നതുകൂടി നാം ഓര്‍ക്കണം.
രഘുവംശത്തില്‍ കാളിദാസന് രാജാക്കന്മാരെ വര്ണിക്കുമ്പോള് ഇപ്രകാരം പറയുന്നു: അവര്‍ ബുദ്ധിക്കു തക്ക പഠിപ്പുള്ളവരും അതിനൊത്ത പരിശ്രമശാലികളും പരിശ്രമത്തിനൊത്ത അഭിവൃദ്ധിയുള്ളവരുമാണ്. ഉറങ്ങുന്ന സിംഹത്തിന്റെ വായില്‍ മൃഗങ്ങള്‍ വന്നു കയറുകയില്ല എന്നത് ഒരു വേദവാക്യമാണ്.
ആദ്യ പരിശ്രമത്തില്‍ വിജയം കിട്ടാതിരുന്നാല്‍ ചിലര്‍ തളര്‍ന്നിരിക്കും. പിന്മാറും. എന്നാല്‍ പരിശ്രമശാലികള്‍ വാശിയോടെ യത്നിക്കും. അത്തരക്കാര്‍ക്ക് വിജയം സുനിശ്ചിതമാണ്. പരാജയം വിജയത്തിന്റെ നാന്ദിയാണ് എന്നു പറയാറുണ്ട്.
ബ്രൂസ് എന്ന രാജാവിന്റെ കഥ പ്രസിദ്ധമാണ്. യുദ്ധത്തില്‍ പരാജയപ്പെട്ട് ഭയന്നൊരു ഗുഹയിലൊളിച്ചു ബ്രൂസ്. അവിടെ ദുഃഖിതനായിരിക്കുമ്പോള്‍ ഒരു ചിലന്തി, വല നെയ്യുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് തന്തു പിടിപ്പിക്കാന്‍ അത് ഏഴു തവണ ചാടി. എന്നിട്ടും നടന്നില്ല. വീണ്ടും ചാടി. ഇത്തവണ വിജയിച്ചു. ബ്രൂസ് വീണ്ടും സൈന്യത്തെ ഏകോപിപ്പിച്ച് യുദ്ധം ചെയ്തു ശത്രുക്കളെ തുരത്തി. ഏവര്‍ക്കും ഒരു സാധനാപാഠമാണ് ബ്രൂസിന്റെ കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: