മുകുന്ദന് മുസലിയാത്ത്
കംസപ്പടയിലെ പ്രധാനിയാണ് പ്രലംബന്. താന്‍ അയച്ച മറ്റു അസുരന്മാരാരും തിരിച്ചുവരാത്തതിനാല്‍ പ്രകോപിതനായി പ്രലംബന് നേരിട്ടു കളത്തിലിറങ്ങിയതാണ്. പ്രലംബന് ഒരു ഗോപബാലന്റെ വേഷത്തിലാണ് രാമകൃഷ്ണന്മാര്ക്കടുത്തെത്തിയത്. ബലരാമനെ ആദ്യം വധിക്കാനാണ് പ്രലംബന് കോപ്പുകൂട്ടിയത്.
ഗുസ്തി മത്സരമാണ് ബലരാമവധത്തിനായി പ്രലംബന് സ്വീകരിച്ച തന്ത്രം. ജയിച്ചവനെ തോറ്റവന് തോളിലേറ്റി നടക്കണം. അതാണ് വ്യവസ്ഥ. പ്രലംബന് ബോധപൂര്‍വം കളിയില്‍ തോല്‍വി സമ്മതിച്ചു. ബലരാമനെ സ്വന്തം ചുമലിലേറ്റി. പ്രലംബന് ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. രാമനെ കൃഷ്ണനില്‍ നിന്നകറ്റുക. അങ്ങനെ ദൂരെ കൊണ്ടുപോയി വകവരുത്തുക. ഇതായിരുന്നു പ്രലംബന്റെ തന്ത്രം.
ബലരാമന് ആദ്യമൊന്നു പകച്ചെങ്കിലും കൃഷ്ണന്റെ നോട്ടത്തില്‍ നിന്നു കാര്യഗൗരവം അറിഞ്ഞ് അതിനൊത്ത് ഉയര്‍ന്നു. ഭഗവാന് ബലരാമനില് ആവേശിക്കകൂടി ചെയ്തപ്പോള്‍ പ്രലംബന്റെ കളികള്‍ പാളി. രാമന് സ്വന്തം ശരീര ഭാരം കൂട്ടി. രാമനെ എടുത്ത് ആകാശത്തില്‍ ഉയര്‍ന്ന് അവിടെ വച്ചു രാമനെ വധിക്കണം എന്നായിരുന്നു പ്രലംബന്റെ പദ്ധതി. എന്നാല്‍ രാമന്റെ ഭാരം തനിക്കു താങ്ങാവുന്നതിലും കൂടുതലായിക്കണ്ട് സ്വയം രക്ഷപ്പെടാനെന്തു വഴി എന്നാണ് രാക്ഷസന് ചിന്തിച്ചത്. എന്നാല്‍ രാമന് അവന്റെ കഴുത്തിനെ കാലുകള്‍കൊണ്ട് ഞെക്കിയമര്‍ത്തി. രാക്ഷസന് കുതറാന്‍ ശക്തിയില്ലായിരുന്നു. കൂടാതെ രാമന് മുഷ്ടിചുരുട്ടി അവന്റെ തലയ്ക്കടിച്ചു. ആ അടി അവന്റെ പ്രാണങ്ങളെ വേര്‍പെടുത്തുന്നതായിരുന്നു. ദേവന്മാരും ഗോപന്മാരും ജയാരവം മുഴക്കി രാമനെ അനുമോദിച്ചു. കൃഷ്ണനും ജ്യേഷ്ഠനെ വന്ദിച്ചു. ഗോപന്മാരും ഗോപസ്ത്രീകളും മക്കള്‍ പറഞ്ഞ രാമകൃഷ്ണന്മാരുടെ കഥകള്‍ കേട്ടു രാത്രി പകലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: