സത്യാന്വേഷകരായ സാധകന്മാരെ പ്രകൃതി അതിന്റെ പ്രലോഭനങ്ങള്കൊണ്ടു പരാജയപ്പെടുത്തുന്നു എന്നതിനെ രസകരമായി ചിത്രീകരിക്കുന്ന ഒരു കഥ അമ്മ പറഞ്ഞു. കഥ ഇങ്ങിനെയാണ്.
ഒരിടത്തു ഒരു രാജകുമാരിയുണ്ടായിരുന്നു. അവള്‍ക്കു വിവാഹപ്രായമായി. അവള് അതീവ സുന്ദരിയായതുകൊണ്ട് വളരെയധികം സുന്ദരന്മാരായ രാജകുമാരന്മാരും സമ്പന്നരുടെ പുത്രന്മാരും അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ രാജകുമാരി ഒരു കായികാഭ്യാസികൂടിയായിരുന്നു. അവള് ഒരു വെല്ലുവിളി നടത്തി. ഓട്ടമല്‍സരത്തില്‍ തന്നെ ആരു തോല്‍പ്പിക്കുന്നുവോ അയാളെ മാത്രമേ അവള് വിവാഹം കഴിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചു.
രാജകുമാരിയുടെ ഈ പ്രഖ്യാപനം കായികാഭ്യാസികളായവര്ക്കും ഓട്ടമല്‍സരത്തില്‍ സമര്ത്ഥരായവര്ക്കും അവസരമുണ്ടാക്കിക്കൊടുത്തു. പലരും ഭാഗ്യപരീക്ഷണത്തിനായി മുന്നോട്ടു വന്നു. എന്നാല്‍ ആ രാജ്യത്തു ആര്‍ക്കും അവളെ തോല്‍പ്പിക്കാനായില്ല. അങ്ങിനെ അവള് കന്യകയായിത്തന്നെ തുടര്‍ന്നു.
രാജകുമാരി എങ്ങിനെയാണ് അവളെ വിവാഹം കഴിക്കാന്‍ വന്നവരെ പരാജയപ്പെടുത്തിയത് എന്നതാണ്് ഈ കഥയുടെ രസകരമായ ഭാഗം. രാജകുമാരി മറ്റുള്ളവരറിയാതെ ഒരു ചെറിയ സഞ്ചിനിറയെ സ്വര്‍ണ്ണത്തില്‍ തീര്‍ത്തതും ചെറിയതും എന്നാല്‍ തിളങ്ങുന്നതുമായ ഗോളം പോലുള്ള ഉരുണ്ട വസ്തുക്കള്‍ മടിക്കുത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. വളരെ ആത്മവിശ്വാസത്തോടെ അവള് ഓട്ടം ആരംഭിക്കും. എതിരാളി തന്നെ മറികടക്കാറായെന്നു കണ്ടാല്‍ അവള് ഒരു സ്വര്‍ണ്ണഗോളം താഴെയിടും. ആ തിളങ്ങുന്ന സ്വര്‍ണ്ണഗോളം ഉരുണ്ടു പോകാന്‍ തുടങ്ങവേ, എതിരാളി സ്വര്‍ണ്ണത്തിനോടുള്ള ആസക്തിമൂലം അതെടുക്കാനായി ഒരു നിമിഷം നില്ക്കും. ആ സമയംകൊണ്ടു രാജകുമാരി ഏറെ ദൂരം മുന്നോട്ടു പോകും. വീണ്ടും എതിരാളി അടുത്തെത്തുമ്പോള്‍ രാജകുമാരി ഒരു സ്വര്ണ്ണഗോളംകൂടി താഴെയിടും. ആദ്യത്തെ സ്വര്‍ണ്ണഗോളം കൈക്കലാക്കിയ എതിരാളിയുടെ സ്വര്‍ണ്ണമോഹം വര്‍ദ്ധിക്കുന്നതുമൂലം അയാള്‍ തന്റെ ഓട്ടത്തിന്റെ ഉദ്ദേശ്യം പോലും മറന്ന് അടുത്ത സ്വര്‍ണ്ണം കൈക്കലാക്കാന്‍ നില്ക്കും. അങ്ങനെ രാജകുമാരിയെ ഓട്ടപ്പന്തയത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ലൗകികാസക്തരായ സത്യാന്വേഷികളുടെ വിധി ഇതാണ്. പ്രകൃതിയാണ് അതീവ സുന്ദരിയായ രാജകുമാരി.
സത്യത്തില്‍ രാജകുമാരിക്ക് വിവാഹത്തിനു ആഗ്രഹമില്ല. മാതാപിതാക്കളുടെയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവള് വിവാഹത്തിനു ഒരുമ്പെടുന്നത്. അവള് അവളുടെ നയകൗശലത്താലാണ് ഈ ഉപായം സ്വീകരിച്ചത്.
സമ്പാ: കെ.എന്‍.കെ നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: