എസ്. കെ.
ന്യായമായ മാര്‍ഗങ്ങളിലൂടെയല്ലാതെ അധികാരം നേടുന്നത് തികച്ചും അധാര്മികമാണൈന്ന് രാമായണം ഓര്‍മിപ്പിക്കുന്നു. അധികാരിക്കെന്ന പോലെ സമൂഹത്തിനും അതു വലിയ ദോഷം ചെയ്യും. അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയും അതു വരുത്തി വയ്ക്കുന്ന ആപത്തുകളും വ്യക്തമാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. അധികാരമോഹത്തിന് അതിര്‍ത്തികളില്ല. സ്വന്തം രാജ്യവും ഭൂമിയും മാത്രമല്ല, ത്രിലോകങ്ങളും അടക്കി വാഴണമെന്നാഗ്രഹിക്കുന്ന രാജാക്കന്മാരും രാക്ഷസരുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കൈയൂക്കും വരബലവും കൊണ്ട് മൂന്നു ലോകങ്ങളും കീഴടക്കിയ രാവണന് അധികാരദുര്‍വിനിയോഗത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നു. ധര്‍മങ്ങള്‍ക്കും മൂല്യങ്ങള്ക്കുമനുസരിച്ചല്ല ഭരണമെങ്കില്‍ ഏതു ത്രിലോകജേതാവിനും പതനം ഉറപ്പാണ്.
ധര്‍മിഷ്ഠര്‍ക്ക് അധികാരം സ്വര്‍ണത്തിനു സുഗന്ധമെന്നപോലെയത്രെ. അതിന്റെ ലബ്ധിയിലോ നഷ്ടത്തിലോ അവര്‍ നിലമറക്കുകയില്ല. അധികാര ഭ്രമത്തിന്റെയെന്നപോലെ അധികാരത്യാഗത്തിന്റെയും മഹനീയ ചിത്രണങ്ങള്‍ രാമായണത്തിലുണ്ട്. കൈയിലെത്തിയ രാജാധികാരം നഷ്ടമാകുമെന്നറിഞ്ഞപ്പോള്‍ ശ്രീരാമന് ദുഃഖിക്കുകയല്ല ആശ്വസിക്കുകയാണ്.
‘ഓര്‍ക്കിലീ രാജ്യഭാരം വഹിക്കുന്നതില്‍
സൗഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍’
(അയോധ്യാകാണ്ഡം)
ധര്‍മനിഷ്ഠയോടെ ഉത്തരവാദിത്വബോധത്തോടെ ഭരിക്കുന്നവര്‍ക്ക് ഭരണം ഒരു ഭാരം തന്നെയായിരിക്കും.
ദശരഥന്റെ നിയോഗമറിഞ്ഞ ഭരതന്റെ നിലപാടു നോക്കുക. അപ്രതീക്ഷിതമായി, ഒരു സ്വര്‍ണത്തളികയില്‍ വച്ചെന്ന പോലെ നീട്ടപ്പെട്ട രാജ്യാധികാരം
ശ്രീരാമനുതന്നെ വിട്ടു കൊടുക്കാന്‍ ഭരതന് ഒരുങ്ങുന്നു. ശ്രീരാമന്റെ നിര്‍ബന്ധത്തിനു വഴങ്ങി നാടുവാഴാന്‍ സമ്മതിച്ചുവെങ്കിലും ശ്രീരാമനെത്തന്നെയാണ് ഭരതന് രാജാവായി സങ്കല്‍പ്പിച്ചിരുന്നത്.
വനയാത്രയ്ക്കിടെ ശ്രീരാമന് ആതിഥ്യമരുളിയ ഗുഹന് തന്റെ രാജ്യം ശ്രീരാമന് അധീനമാണെന്നും തന്നെ കിങ്കരനായി കരുതി, രാജ്യം സ്വീകരിച്ച് പരിപാലിക്കണമെന്നും പറയുന്നുണ്ട്. ശ്രീരാമനാകട്ടെ സ്നേഹപൂര്‍വം അതു നിരസിക്കുന്നു. ഗുഹന്, തന്നെ രാജ്യം പരിപാലിക്കണമെന്ന് ഉപദേശിക്കുന്നു.
രാവണനിഗ്രഹത്തിലൂടെ താന്‍ കീഴടക്കിയ ലങ്കയില്‍ ശ്രീരാമന് ഒട്ടും വൈകാതെ വിഭീഷണനെ രാജാവായി അവരോധിക്കുന്നു.
ശ്രീരാമന്റെ വനവാസകാലാവധി കഴിഞ്ഞ് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാന്‍ ഭരതന് ആഗ്രഹമില്ല. മടങ്ങിയെത്തിയ ശ്രീരാമനെ, കൂടുതല്‍ സമ്പല്‍ സമൃദ്ധമായ രാജ്യമാണ് ഭരതന് തിരിച്ചേല്‍പ്പിച്ചത്. ഇവര്‍ക്കെല്ലാം സത്യത്തിന്റെയും ധര്‍മത്തിന്റെയും മുന്നില്‍ അധികാരം ഒന്നുമല്ലായിരുന്നു.
ഇന്നെന്താണ് കാണുന്നത്? അധികാരത്തില്‍ മതിമറക്കുന്ന ഭരണാധികാരികള്‍ അതു നിലനിര്‍ത്താന്‍ എന്തുചെയ്യാനും മടിക്കുന്നില്ല. മറുവശത്ത് ഏതു വഴിക്കും അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍. അധികാരവിഭജനം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ സ്വാര്‍ത്ഥതാത്പര്യത്തിനായി ലംഘിക്കുന്നവര്‍. കാലാവധി നിശ്ചയിച്ച് അധികാരത്തിലേറുകയും അതു കഴിഞ്ഞാല്‍ ഒഴിയാന്‍ മടിക്കുകയും ചെയ്യുന്ന മന്ത്രിമാര്‍. ഏതു വഴിക്കും അധികാരം നേടുന്നതാണ് ബുദ്ധിയെന്നും ഏതു ഘട്ടത്തിലായാലും അധികാരത്യാഗം വിഡ്ഢിത്തമാണെന്നുമുള്ള പൊതുബോധം രാഷ്ട്രീയത്തില്‍ രൂഢമൂലമാകുന്നു. അതിന്റെ ദുഷ്ഫലങ്ങളാണ് ജനങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരവിനിയോഗത്തിന്റെ രാമായണപാഠങ്ങളിലൂടെ കടന്നു പോകുന്നവര്‍ ഇന്നത്തെ സ്ഥിതിയോര്‍ത്ത് പരിതപിച്ചു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: