എസ്. കെ.
ജീവിത ഭദ്രതയ്ക്ക് ധനം കൂടിയേ കഴിയൂ. ധനസമ്പാദനം ജീവിതലക്ഷ്യമാക്കുന്നവരും ധനത്തിനു വേണ്ടി എന്തും ചെയ്യുന്നവരും കുറവല്ല. ന്യായമായ മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുകയും അത് ഔചിത്യപൂര്‍വം വിനിയോഗിക്കുകയും കഴിവിനൊത്ത് അന്യരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് ധനത്തിന് മൂല്യം ഉണ്ടാകുന്നത്. പിശുക്കെന്ന പോലെ ധൂര്‍ത്തും ജീവിതഭദ്രതയെയും സുഖത്തെയും ബാധിക്കും. ഭൗതികജീവിതത്തില്‍ സാമ്പത്തിക അച്ചടക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. രാമായണം പറയുന്നു:
‘കിങ്കണന്മാരായുള്ളോര്-
ക്കര്ത്ഥവുമുണ്ടായ്വരാ
കിമൃണന്മാര്‍ക്കു നിത്യ-
സൗഖ്യവുമുണ്ടായ് വരാ’
(ബാലകാണ്ഡം)
മാതൃകാപരമായ സാമ്പത്തിക സമീപനം ഈ വരികളില്‍ കാണാം. ധനത്തിന്റെ ചെറിയ അംശങ്ങളെ നിസ്സാരമായി കാണുന്നവരാണ് കിങ്കണന്മാര്. അവര്‍ക്ക് ധനം ഉണ്ടാവുകയില്ല. കടം സാരമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് (കിമൃണന്മാര്) ജീവിതസുഖം ഉണ്ടാവില്ല. ധനത്തിന്റെ പ്രാധാന്യമറിഞ്ഞ്, മിതവ്യയം ശീലിച്ചവര്‍ക്കേ സാമ്പത്തിക ഭദ്രത ഉണ്ടാകൂ. ഒരു പൈസപോലും നിസ്സാരമായിക്കാണരുത് എന്നര്‍ഥം. എല്ലാവരും ദിവസം ഒരു പൈസ പാഴാക്കിയാല്‍ രാഷ്ട്രത്തിനുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ധനത്തിന്റെ ദുര്‍വിനിയോഗവും പാഴാക്കല്‍ തന്നെ.
പലരും മിതവ്യയം പിശുക്കെന്ന് തെറ്റിദ്ധരിക്കുന്നു. ആവശ്യത്തിനു മാത്രം ചെലവാക്കുന്നതാണ് മിതവ്യയം. ആവശ്യത്തിനുപോലും ചെലവാക്കാക്കത്തതാണ് പിശുക്ക്. ഗാന്ധിജിയെപ്പോലുള്ള മഹാത്മാക്കള്‍, മിതവ്യയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നു.
എപ്പോഴും കടം വാങ്ങുന്നവര്‍ക്കും മാനസിക സ്വസ്ഥത ലഭിക്കില്ല. കടം കഴിയുന്നത്ര ഒഴിവാക്കാനും എടുക്കേണ്ടി വന്നാല്‍ വീട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കടം വാങ്ങി, വീട്ടാന്‍ കഴിയാതെ ഹതാശരാകുന്ന വലിയൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ല, ആഡംബരങ്ങള്‍ക്കു വേണ്ടി കടംവാങ്ങുന്നവരാണ് പലരും. കടക്കെണിയില്‍പ്പെട്ടാല്‍ രക്ഷപ്പെടാന്‍ പ്രയാസമാണ്. കടത്തിനൊപ്പം അസ്വസ്ഥതയും പെരുകും. പലരും ജീവനൊടുക്കാന്‍ നിര്‍ബന്ധരാകും. കേരളത്തില്‍ ആത്മഹത്യ പെരുകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കടക്കെണിയാണെന്ന് ഇതു സംബന്ധിച്ചുള്ള പഠനങ്ങളില്‍ പറയുന്നു.
ധനത്തെയും കടത്തെയും കുറിച്ചുള്ള രാമായണ പരാമര്‍ശം വ്യക്തികള്‍ക്കു മാത്രമല്ല, ഭരണകൂടങ്ങള്‍ക്കും മാര്‍ഗദര്‍ശകമാണ്. നാടിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള കടമെടുക്കല്‍ സാധാരണമായിട്ടുണ്ട്. ഭരണാധികാരികള്‍ നാടിനെ കടക്കെണിയിലാക്കുമ്പോള് അതിന്റെ ദുഷ്ഫലം ജനങ്ങളും അനുഭവിക്കേണ്ടി വരുന്നു.
പണം പാഴാക്കുമ്പോഴും കടമെടുക്കാന്‍ തുനിയുമ്പോഴും രാമായണത്തിലെ ഈ വരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അത് നമ്മെ ഇക്കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കാതിരിക്കില്ല. ഭൗതിക ജീവിതത്തിന്റെ സ്വസ്ഥത ഈ രണ്ടു കാര്യങ്ങളിലും നാമെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: