സരളഭക്തിയുടെ മഹത്ത്വം വിവരിക്കുന്നതിനായി അമ്മ ഒരു കഥ പറഞ്ഞു: വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസമില്ലാത്ത, അപരിഷ്കൃതയായ, പാവപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ സരളമായ ഭക്തിയാല്‍, അവള് തന്റെ ഇഷ്ടദേവനായ പണ്ഡര്‍പൂരിലെ വിഠോബ(മഹാവിഷ്ണു)ക്ക് അരി വേവിച്ച് നിവേദ്യമുണ്ടാക്കി പ്രഭാതകൃത്യങ്ങളും കുളിയും കഴിയുന്നതിനുമുമ്പുതന്നെ വീട്ടില്‍ വെച്ച് നിവേദിക്കുക പതിവായിരുന്നു.
ഒരു ദിവസം ഒരു പണ്ഡിതന് പണ്ഡര് പൂരിലേക്കു പോകുന്ന വഴി അവളുടെ വീട്ടില്‍ തങ്ങാന്‍ ഇടയായി. ആ പണ്ഡിതന് ഈ സ്ത്രീയുടെ വിചിത്രമായ ആരാധനാരീതി കണ്ടു. കുളിക്കുന്നതിനുമുമ്പ് നിവേദ്യമുണ്ടാക്കി ഭഗവാനു നിവേദിക്കുന്നതുമൂലം വലിയ പാപമാണ് ചെയ്യുന്നതെന്നു പണ്ഡിതന് അവളെ ഗുണദോഷിച്ചു.
ആ പാവം സ്ത്രീ പിന്നീട് കുളിച്ചതിനുശേഷം മാത്രമേ നിവേദ്യമുണ്ടാക്കി നിവേദിച്ചുള്ളു. അതുമൂലം അവളുടെ പൂജ വൈകാന്‍ തുടങ്ങി. ഒരു ദിവസം, വിഠോബാ പണ്ഡിതനോടു സ്വപ്നത്തില്‍ വന്നു ഇങ്ങനെ പറഞ്ഞു, ”ആ പാവം സ്ത്രീയെ നീ വഴിതെറ്റിക്കുക മൂലം നീ എന്നോടെന്താണ് ചെയ്തതെന്നറിയാമോ? ഞാന്‍ വിശന്നിരിക്കുമ്പോള്‍ ആ ഭക്തയായ സ്ത്രീ എനിക്കു ഭക്ഷണം തരികയും അതുകൊണ്ടു ഞാന്‍ വിശപ്പടക്കുകയും ചെയ്തിരുന്നു. നിന്റെ ഉപദേശം മൂലം എനിക്ക് ഇപ്പോള്‍ ഭക്ഷണം കിട്ടുന്നതു വൈകുന്നു. നീ അവരുടെ അടുത്തു ചെന്ന് പഴയതുപോലെത്തന്നെ പൂജ തുടരുവാന്‍ പറയുക. ഞാന്‍ ഭക്തിമാത്രമാണ് നോക്കുന്നത്. മറ്റൊന്നും ശ്രദ്ധിക്കാറില്ല.”
അത് പണ്ഡിതന്റെ കണ്ണു തുറപ്പിച്ചു. ആചാരാനുഷ്ഠാനത്തോടെയുള്ള ഭക്തിയേക്കാളും പാണ്ഡിത്യത്തേക്കാളും സരളമായ ഹൃദയത്തിലെ ഭക്തിയാണ് അതിശ്രേഷ്ഠമായതെന്നു പണ്ഡിതനു മനസ്സിലായി.
അദ്ദേഹം ആ സ്ത്രീയുടെ ഗൃഹത്തിലേക്കു പാഞ്ഞു ചെന്നു. എന്നാല്‍, ആ ഭക്തയായ സ്ത്രീക്കും വിഠോബയുടെ ദര്‍ശനമുണ്ടായതായി അയാള്‍ക്ക് അവിടെ എത്തിയപ്പോള്‍ മനസ്സിലായി. അവരുടെ മുന്നില്‍ ബാലഗോപാലന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു, ഭഗവാന് പറഞ്ഞുവത്രേ,”അമ്മേ, അമ്മ നല്കുന്ന നിവേദ്യം അമ്മ കുളിക്കാതെ തന്നാലും എനിക്ക് സന്തോഷമാണ്. എന്നാല്‍ ഈയിടെയായി എനിക്കു അമ്മ ഭക്ഷണം നല്കുന്നതു വൈകുന്നു. ആ പണ്ഡിതന് പറഞ്ഞപ്രകാരം അമ്മ കുളിക്കാന്‍ പോവുന്നതുകൊണ്ടാണ് വൈകുന്നതെന്ന് എനിക്കറിയാം. നിവേദ്യം നേരത്തെ തന്നെ തരിക. അല്ലെങ്കില്‍ ഞാന്‍ വല്ലാതെ വിശന്നുപോകും.”
ആ ഭക്തയായ സാധുസ്ത്രീ പിന്നീട് നേരത്തെ എഴുന്നേല്ക്കാന് തുടങ്ങി. അതുമൂലം അവള്‍ക്കു നേരത്തെ കുളികഴിച്ച് നേരത്തെത്തന്നെ ഭഗവാനു നിവേദ്യം തയ്യാറാക്കാന്‍ കഴിഞ്ഞു.
”ഈ കഥക്കൊരു സന്ദേശം നല്‍കാനുണ്ട്.” അമ്മ പറഞ്ഞു. ”ഭഗവാനോടുള്ള പ്രേമവും ഭക്തിയും മാത്രമേ ഭഗവാന് നോക്കുന്നുള്ളൂ. ഭക്തിപൂര്‍വ്വം എന്തു നല്കിയാലും അവിടുത്തേക്ക് അതു മാധുര്യമുള്ളതാണ്.”
വിവ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: