രാമലിംഗത്തിന്റെ അമ്മയ്ക്ക് മകന് വിവാഹിതനായിക്കാണണമെന്നു നിര്‍ബന്ധം. മറ്റുള്ളവരെല്ലാവരും കടുത്ത നിര്‍ബന്ധം ചെലുത്തി ധനമ്മാള്‍ എന്ന മുറപ്പെണ്ണുമായി വിവാഹം നടത്തിച്ചു. എന്നാല്‍ അന്നു തന്നെ രാമലിംഗത്തിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞ് വരണമാല്യം ചാര്‍ത്തിയവള്‍ ഭക്തയായി തീര്‍ന്നു.
ഒഴുവിലൊടുക്കത്തിന്റെ പുനരാഖ്യാനം ജീവ കാരുണ്യ ഒഴുക്കം തുടങ്ങി പല പദ്യ കൃതികളും അദ്ദേഹം രചിച്ചു. എല്ലാ പൊരുളുകളും അദ്ദേഹത്തിന്റെ പാടലുകളില്‍ ഉണ്ടായിരുന്നു. ജാതി ചിന്തകള്‍ക്ക് അതീതമായി ജീവിക്കുവാനുള്ള ആഹ്വാനം. എല്ലാ ജീവികളോടും കാരുണ്യം കാട്ടുവാനുള്ള പ്രേരണ ഇതൊക്കെയാണ് പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ‘വെള് ഒളി ഉയിര് ഒളി ഉള് ഒളി’ എന്നിങ്ങനെ മൂന്നും ശരിയായി ഗ്രഹിക്കുമ്പോഴാണ് മോക്ഷമാര്‍ഗ്ഗം അടയുന്നത്. ‘അരുള്‍ പെരും ജ്യോതി അരുള്‍ പെരും ജ്യോതി തനി പെരും കരുണൈ അരുള്‍ പെരും ജ്യോതി’ എന്നതായിരുന്നു മുഖ്യ ഉപദേശം. അനുയായികള്‍ അത് മഹാമന്ത്രം പോലെ ഏറ്റെടുത്തു. ‘സുമ്മാ ഇരു’ എന്ന തത്വം അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകാശിതമാകുന്നു.
1867 ല്‍ അദ്ദേഹം കടലൂരിലെ വടലൂരില്‍ ശുദ്ധ സന്മാര്ഗ സഭ ആരംഭിച്ചു. ജാതിക്കും മതത്തിനും അതീതമായി സമത്വ ചിന്ത ഊട്ടി ഉറപ്പിക്കുന്ന ഒരു സമാജമായിരുന്നു അത്. ആരും പട്ടിണി ആകരുത് എന്ന കരുണ കലര്‍ന്ന ചിന്ത എല്ലാവര്ക്കും ഉണ്ടാകണമെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു. അതിന് അവിടെ ഒരു വലിയ ഭോജനശാല ആരംഭിച്ചു. അദ്ദേഹം അടുപ്പില്‍ ജ്വലിപ്പിച്ച അഗ്നി ഇപ്പോഴും അണയാതെ അവിടെ സൂക്ഷിക്കുന്നു. ഒരിക്കലും ആ അടുക്കളയിലെ അഗ്നി കെട്ടുപോകാറില്ല. വിശന്നു വരുന്ന എല്ലാവര്ക്കും ഭേദചിന്തയില്ലാതെ അവിടെ എപ്പോഴും അന്നദാനമുണ്ടാകും. കുറുങ്കുഴി എന്ന സ്ഥലത്ത് ഒരു ഭവനത്തില്‍ രാമലിംഗ സ്വാമികള്‍ വസിക്കുമ്പോള്‍ പകല്‍ അനുയായികളോട് സംസാരിക്കുകയും രാത്രിയില്‍ ദീപ പ്രഭയില്‍ ഇരുന്ന് എഴുതുകയും ചെയ്യുമായിരുന്നു. അവിടുത്തെ ഗൃഹനാഥ വിളക്ക് തെളിക്കാനുള്ള എണ്ണ ഒരു മണ്കുടത്തില് നിറച്ചു സ്വാമികള്‍ താമസിക്കുന്ന മുറിയില്‍ വയ്ക്കും. ഒരിയ്ക്കല്‍ മുറി ശുദ്ധി ചെയ്യുന്നതിനിടയില്‍ ആ മണ്‍കുടം പൊട്ടിപ്പോയതിനെ തുടര്‍ന്ന് പുതിയ ഒരെണ്ണം വാങ്ങി അവിടെ വച്ചു. അതില്‍ ദ്വാരമുണ്ടോ എന്നറിയാന്‍ വെള്ളം നിറച്ചു വച്ച ആ വീട്ടമ്മ അതിലെ വെള്ളം കളഞ്ഞു എണ്ണ നിറയ്ക്കുവാന്‍ മറന്നുപോയിരുന്നു. സ്വാമികള്‍ പതിവുപോലെ വന്ന് ദീപം തെളിച്ചു എഴുതാനിരുന്നു. മണ്കുടത്തില് ഉണ്ടായിരുന്ന വെള്ളം ഒഴിച്ച് തന്നെ ദീപം തെളിച്ചു. അടുത്ത ദിവസം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പ്രഭാതത്തില്‍ വെള്ളത്തില്‍ എരിയുന്ന ദീപം കണ്ട് വിസ്മയപ്പെട്ടുവത്രെ. കുറുങ്കുഴിയിലെ ആ സ്ഥാനം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.
എല്ലാ ജീവനും ഒരേ ഒളിയില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഒന്നിലും ഭേദം കാണേണ്ടതില്ല. പരം പൊരുളിനെ ഒളിരൂപത്തില്‍ ധ്യാനിച്ചു കൊള്ളുക. ജീവകാരുണ്യം നിറച്ചു കൊണ്ടേ മോക്ഷവഴിയില്‍ നടക്കുവാനാകൂ എന്ന് അദ്ദേഹം അരുളിച്ചെയ്തു. 1873 ല്‍ അദ്ദേഹം സത്യജ്ഞാന സഭ വടലൂരില്‍ സ്ഥാപിച്ചു. ഈ സ്ഥലം സിദ്ധിവിളാകം എന്നാണ് അറിയപ്പെടുന്നത്. ജലത്തിന്റെ ദൗര്‍ലഭ്യം ഉണ്ടായപ്പോള്‍ അവിടെ അടുത്ത് സ്വാമികള്‍ ഒരു അരുവി ഉണ്ടാക്കിയതായും പറയുന്നു. അതിപ്പോഴും അവിടെ കാണാം. ആത്മീയ ജ്ഞാനം എല്ലാവര്ക്കും അവകാശപ്പെട്ടിട്ടുള്ളതാണ് അതുകൊണ്ട് എല്ലാ തത്വവും ശുദ്ധമായ തമിഴില്‍ അദ്ദേഹം പാടി.
മോക്ഷമാര്‍ഗം ജാതി-മത ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടു. അദ്ദേഹത്തിന്റെ പാടലുകളുടെ സമാഹാരം ‘തിരു അരുട്പ’ എന്നാണ് അറിയപ്പെടുന്നത്. 1874 ജനുവരി മാസം 30 നു അദ്ദേഹം സിദ്ധിവിളാകത്തെ ഒരു അറയില്‍ പ്രവേശിച്ചു അതിന്റെ വാതിലുകള്‍ അടയ്ക്കുന്നതിന് മുന്‍പായി അനുയായികളോട് പറഞ്ഞു; വാതില്‍ തുറക്കരുത് അത് തുറന്നാല്‍ എന്നെ കാണുവാന്‍ സാധിക്കില്ല എന്ന്. ആ വാതിലുകള്‍ അടയപ്പെട്ടു. ഇനിയിത് തുറക്കുമോ? എപ്പോള്‍ തുറക്കും എല്ലാവര്ക്കും ആശങ്കയായി. ആശങ്ക വര്‍ധിച്ചതോടെ മെയ് മാസത്തില്‍ അറയുടെ വാതില്‍ തുറന്നു. അവിടെ രാമലിംഗ സ്വാമികള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒളി രൂപമായി തീര്‍ന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി. വള്ളലാര്‍ രാമലിംഗം സ്വാമികളുടെ ദര്‍ശനങ്ങള്‍ സാമൂഹിക പരിവര്‍ത്തനോന്മുഖമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാ ദശകത്തിലെ ‘മരിയാതുടലോട് പോയൊരാ പരമേശന്റെ പരാര്‍ത്ഥ്യഭക്തനോ’ബബബ
എന്ന വരികള്‍ രാമലിംഗസ്വാമികളെ കുറിച്ചാണ്.
സാമ്പാദകന്‍:
സി.എന്‍.ജയരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: