പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയോടിണങ്ങി ജീവിക്കുകയും ചെയ്യുന്നവരാണ് രാമായണത്തിലെ പല കഥാപാത്രങ്ങളും. അവര്‍ക്കെല്ലാം പ്രകൃതി അടുത്ത ബന്ധുവോ ഉറ്റമിത്രമോ ആണ്. ആ ആത്മബന്ധത്തിന്റെ അതിമനോഹരമായ ആവിഷ്കരണം രാമായണത്തിന്റെ എല്ലാ കാണ്ഡങ്ങളിലുമുണ്ട്.
നഗരം വിട്ട് കാട്ടിലെത്തിയ ശ്രീരാമന് കാനനഭംഗി കണ്ട് സന്തോഷവാനാകുന്നു. വനജീവിതം രാമന് പുരി വാസത്തേക്കാള്‍ സ്വസ്ഥവും സുഖകരവുമായി തോന്നി. ഭൂമിപുത്രിയായ സീതയും അതിവേഗം പ്രകൃതിയോടിണങ്ങി.
”സോദരന് തന്നാല്‍ കുശദലാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമാശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പുകൊണ്ടീടിനാന്‍
പ്രാസാദമൂര്‍ദ്ധ്നി പര്യങ്കേ യഥാപുരാ-
വാസവും ചെയ്തുറങ്ങീടുന്നതുപോലെ”
(അയോധ്യാകാണ്ഡം)
അയോധ്യയിലെ മണിമാളികമുകളിലെന്നപോലെയാണ് കാനനത്തില്‍ അവരിരുവരും ഉറങ്ങിയത്!
ചിത്രകൂടാദിക്കിനടുത്തുള്ള രാമചന്ദ്രാശ്രമത്തില് വസിക്കെ, വൃക്ഷലതാദികളുടെ മനോഹാരിതയും കാട്ടുമൃഗങ്ങളുടെ ലീലകളും അവര്‍ ആത്മഹര്ഷത്തോടെ ആസ്വദിച്ചു.
”ഉത്തമഗംഗാനദിക്കുത്തരതീരേ പുരു
ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും
കദളീപനസാമ്രാദ്യഖില ഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവി തന്നെ
ശ്രീരാമനയോധ്യയില്‍ വാണതു പോലെ വാണാന്‍”
(ആരണ്യകാണ്ഡം)
പഞ്ചവടിയിലെ താമസത്തെക്കുറിച്ചാണ് ഈ വരികളില്‍ പറയുന്നത്. അവിടെയും ശ്രീരാമന് അയോധ്യയിലെന്നപോലെയാണ് വാണത്. സര്‍വചരാചരങ്ങളുടെയും നാഥനായ രാമന് കാനനം കുടുംബവും വൃക്ഷലതാദികളും പക്ഷിമൃഗാദികളും കുടുംബാംഗങ്ങളുമായിരുന്നു. രാമന്റെയും മഹര്ഷിമാരുടെയും ആശ്രമ പരിസരങ്ങളില്‍ ഹിംസ്രമൃഗങ്ങള്‍ പോലും വൈരമില്ലാതെ ഒരുമയോടെ പാര്‍ത്തു.
സീത അപഹരിക്കപ്പെട്ടതറിഞ്ഞ് ദുഃഖിതനായ രാമന് മൃഗ, പക്ഷി സഞ്ചയങ്ങളോടും വൃക്ഷവൃന്ദത്തോടും പ്രിയപത്നിയെക്കുറിച്ച് ആരായുന്നു. കിഷ്കിന്ധയില്‍ വിരഹതാപം കൊണ്ട് ഏറെ വിവശനായപ്പോഴും രാമന് ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.
”ചന്ദ്രാനനേ! നീ പിരിഞ്ഞതുകാരണം
ചന്ദ്രനുമാദിത്യനെപ്പോലെയായിതു
ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്ത ദാ
വന്നു തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ”
(കിഷ്കിന്ധാകാണ്ഡം)
തന്റെയും സീതയുടെയും വിരഹദുഃഖം കുളിര്കിരണങ്ങളാല് തലോടി നശിപ്പിക്കാന്‍ ചന്ദ്രനോട് രാമന് അഭ്യര്‍ഥിക്കുന്നു.
പ്രകൃതി ജീവനത്തിന്റെ ഹൃദ്യമായ രംഗങ്ങള്‍ വേറെയുമുണ്ട്. ഭക്ഷണത്തിനും പാര്‍പ്പിടത്തി
നും വിശ്രമത്തിനുമെല്ലാം പ്രകൃതി. കിഷ്കിന്ധാകാണ്ഡത്തില്‍ ശ്രീരാമനെ കാണാന്‍ സുഗ്രീവ
നും ഹനൂമാനും എത്തുമ്പോള്‍ മൂവരും ഇരിക്കുന്നത് പല്ലവജാലങ്ങള്‍ കൊണ്ടൊരുക്കിയ
പീഠത്തിലാണ്.
രാമനും സീതയും ലക്ഷ്മണനും ഗുഹന്റെ തോണിയില്‍ മറുകരയ്ക്ക് യാത്രയാകുമ്പോള്‍ സീത ഗംഗയെ സ്തുതിക്കുന്നു.
”ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്കുവാന്”
പ്രകൃതിയുടെ വരദാനമായ നദികളെ സ്നേഹിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന മഹത്തായ സംസ്ക്കാരത്തെ അനുസ്മരിപ്പിക്കുന്ന വരികള്‍.
മനുഷ്യരുടെ അത്യാര്‍ത്തി പ്രകൃതിയെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. രാമായണത്തിലെ ഈ പ്രകൃതി പാഠങ്ങള്‍ അധികൃതര്‍ക്കും സമൂഹത്തിനും ആത്മപരിശോധനയ്ക്ക് പ്രേരകമായെങ്കില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: