എസ്. കെ.
തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷാന്തരീകരിച്ച അധ്യാത്മരാമായണത്തില്‍ ആത്മതത്ത്വത്തെയും മുക്തിമാര്ഗങ്ങളെയും കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭക്തര്‍ക്കും ജീവിതതത്ത്വാന്വേഷകര്ക്കും സാഹിത്യാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും അത് അക്ഷയഖനി തന്നെ. സാധാരണക്കാര്‍ക്കാകട്ടെ അത് പ്രധാനമായും ഭക്തിസംവര്‍ധകമായ ശ്രീരാമകീര്ത്തനമാണ്. നിത്യജീവിതത്തിലുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും രാമായണം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഐഹികജീവിതം എങ്ങനെ സാര്ഥകമാകണമെന്നാണ് രാമായണം പഠിപ്പിക്കുന്നത്. കാലം ചെല്ലുന്തോറും ആ പാഠങ്ങളുടെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസത്തെക്കുറിച്ച് രാമായണത്തില്‍ പറയുന്നതെന്തെന്നു നോക്കാം. ജീവിതം സഫലമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് രാമായണം ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ അറിവുണ്ടാക്കല്‍ മാത്രമല്ല, ആത്മജ്ഞാനം സമ്പാദിക്കല്‍ കൂടിയാണ്. ആത്മജ്ഞാനമെന്നാല്‍ ജീവിതജ്ഞാനം തന്നെ. ഭൗതികത്തില്‍ എങ്ങനെ ജീവിക്കണം, മോക്ഷം നേടാന്‍ എന്തൊക്കെ ചെയ്യണം എന്നുള്ള അറിവ്.
‘സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതുവിദ്യയും
ആകയാല്‍ മോക്ഷാര്ഥിയാകില് വിദ്യാഭ്യാസ
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും’
(അയോധ്യാകാണ്ഡം)
ഈ വരികളില്‍ വിദ്യാഭ്യാസത്തിന്റെ അന്തസ്സത്ത അടങ്ങിയിട്ടുണ്ട്. അവിദ്യയാണ് ജീവിതദുഃഖത്തിനു കാരണം. വിദ്യ ജീവിതദുഃഖം നശിപ്പിക്കുന്നു. മോക്ഷം ലഭിക്കണമെങ്കില്‍ ഏകാഗ്രമായ മനസ്സോടെ വിദ്യാഭ്യാസം (ആത്മവിദ്യാഭ്യാസം) ചെയ്യുകയാണ് വേണ്ടത്.
വിദ്യാഭ്യാസം ഇന്ന് പൊതുവെ ബാഹ്യമായ അറിവുകള്‍ നേടലാണ്. ഉന്നതബിരുദങ്ങള്‍ അറിവിന്റെ അടയാളങ്ങളായി നാം കാണുന്നു. പക്ഷേ ജീവിതത്തെക്കുറിച്ച്, അവനവനെക്കുറിച്ച്, ആത്മതത്ത്വത്തെക്കുറിച്ച് അറിവു നേടാന്‍ ശ്രമിക്കുന്നവര്‍ കുറവാണ്. അതുകൊണ്ടാണ് പഠനവും പ്രതാപവും സുഖസൗകര്യങ്ങളും നേടിക്കഴിയുമ്പോഴും പലരും അസ്വസ്ഥരാകുന്നത്. ദുഃഖം വരുമ്പോള്‍ അവര്‍ തളര്‍ന്നു
പോകുന്നു. ജീവിത പ്രതിസന്ധികളില്പ്പെടുമ്പോള് ബാഹ്യമായ വിദ്യാഭ്യാസം നമുക്ക് സഹായകമാവില്ല.
ധര്‍മ്മച്യുതി അങ്ങേയറ്റത്തെത്തിയ കാലത്താണ് നാം ജീവിക്കുന്നത്. സമൂഹത്തിലെ കൊടും കുറ്റവാളികളില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. എന്താണ് ഇതിനര്‍ഥം? രാമായണം പറയുന്നു: ”ജീവിത പ്രതിസന്ധികളെ ധീരതയോടെ നേരിടാനും ധര്‍മാനുസാരിയായ ജീവിതം നയിക്കാനും യോഗ്യരാക്കുന്നതാണ് യഥാര്‍ഥ വിദ്യാഭ്യാസം”.
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
തത്ത്വമറിയുന്ന വിദ്വാനൊരിക്കലും
പുത്ര മിത്രകളത്രാദി വസ്തുനാ
വേര്‍പെടുന്നേരവും ദുഃഖമില്ലേതുമേ
(അയോധ്യാകാണ്ഡം)
ജീവിത യാഥാര്ഥ്യങ്ങളറിഞ്ഞ്, ദുഃഖകാലത്തും ചഞ്ചലചിത്തരാകാതെ ജീവിക്കുന്നവരാണ് വിദ്വാന്മാര്. ”വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാന്മാരായ് നടിക്കുന്ന’വരാണ് ഇന്നേറെയും. ആത്മജ്ഞാനത്തിനും മൂല്യാവബോധത്തിനും ഉതകുന്ന പാഠങ്ങള്‍ കൂടി വിദ്യാഭ്യാസത്തിന്റെ ഭാഗമായാലേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. നമ്മുടെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ ചിന്തകരുമെല്ലാം ഓര്‍ക്കേണ്ട കാര്യമിതാണ്.
”കിംക്ഷണന്മാര്‍ക്കു വിദ്യയുണ്ടാകയില്ലയല്ലോ’ ‘എന്ന പ്രസ്താവത്തിലൂടെ വിദ്യയുടെയും സമയത്തിന്റെയും പ്രാധാന്യം എഴുത്തച്ഛന് വ്യക്തമാക്കുന്നുണ്ട്. ക്ഷണനേരം സാരമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് (കിംക്ഷണന്മാര്) വിദ്യയുണ്ടാകുകയില്ല. പഠനകാലത്ത് ഏറെ സമയം പാഴാക്കുന്ന കുട്ടികളുണ്ട്. അത് ഭാവി ജീവിതത്തെയാകെ ബാധിച്ചേക്കാം. സമയം പരമാവധി പ്രയോജനപ്രദമായി ചെലവഴിക്കാന്‍ പഠിക്കുന്നതും യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് ഇതിലൂടെ രാമായണം ഓര്‍മിപ്പിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: