കോപം പോലെ അഹങ്കാരവും വ്യക്തിത്വത്തെ മലിനാമാക്കുന്നു. അഹങ്കാരികള്‍ അവരുടെ നിസ്സാരതയോ ജീവിതത്തിന്റെ ക്ഷണികതയോ മനസ്സിലാക്കുന്നില്ല. ഇത് അവരെ ആപത്തുകളിലേക്ക് നയിക്കുന്നു.
ശാരീരികമോ ബൗദ്ധികമോ ആയ കഴിവുകളില്‍ അഹങ്കരിച്ചതിനെ തുടര്‍ന്ന് വീഴ്ച സംഭവിക്കുന്ന കഥാപാത്രങ്ങള്‍ രാമായണത്തില്‍ ഒട്ടേറെയുണ്ട്. ‘ത്രൈലോക്യത്തിങ്കലെന്നെയാരറിയാതുള്ളൂ’ എന്നു ചോദിക്കുന്ന രാവണനും രണ്ടു ദിനം മമ ബാഹു പരാക്രമം ‘കണ്ടതില്ലേ നീ കുമാരാ! വിശേഷിച്ചും’ എന്നു ചോദിക്കുന്ന ഇന്ദ്രജിത്തും ‘ഇത്രിലോകത്തിലെന്നെയാരറിയാതെയുള്ളതെത്രയും മൂഢന് ഭവാന്’ എന്നു പറയുന്ന ഖരനും ബാലി, പരശുരാമന് തുടങ്ങിയവരും അഹങ്കാരം കൊണ്ട് പലപ്പോഴും മതിമറക്കുന്നവരാണ്.
‘ഭാര്ഗവഗര്വഭംഗ’ ത്തില്‍ പരശുരാമന്റെ അഹങ്കാരം ജ്വലിച്ചുയരുന്നതു കാണാം. ക്ഷത്രിയരോടുള്ള അടങ്ങാത്ത വൈരവും തന്റെ ശക്തിയിലുള്ള വിശ്വാസവും കൊണ്ട് അന്ധനായ ഭാര്ഗവരാമന് എത്ര നിന്ദ്യമായാണ് ദശരഥനോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നത്!
വിനയമുണ്ടെങ്കിലേ വ്യക്തിത്വം മാന്യമാകൂ. ഇക്കാര്യത്തിലും ഉത്തമ മാതൃക ശ്രീരാമനാണ്. പരശുരാമന് കോപവും അഹങ്കാരവും കൊണ്ട് സമുദ്രം പോലെ ക്ഷോഭിച്ചിട്ടും ശ്രീരാമന് എന്ന നിറകുടം തുളുമ്പിയില്ല. തന്റെ കൈയിലുളള ചാപം കുലയ്ക്കാന് ശ്രീരാമനെ പരശുരാമന് വെല്ലു വിളിക്കുന്നു. അതിനു കഴിയുമെന്ന് ഉറപ്പായിട്ടും തികഞ്ഞ വിനയത്തോടെയാണ് ശ്രീരാമന് ആ വെല്ലുവിളി സ്വീകരിക്കുന്നത്.
‘വില്ലിങ്ങു തന്നാലും ഞാനാകിലോ കുലച്ചീടാ
മല്ലെങ്കില്‍ തിരുവുള്ളക്കേടുമുണ്ടാകവേണ്ട’
എന്നു മാത്രമേ ശ്രീരാമന് പറയുന്നുള്ളൂ. ഒടുവില്‍ അഹങ്കാരത്തിനുമേല്‍ വിനയം വിജയകിരീടം ചൂടുന്നു.
രാമായണത്തിലെ വിവിധ യുദ്ധങ്ങളിലെല്ലാം അഹങ്കാരത്തിന്റെ തോല്‍വി നമുക്കു കാണാം. ഞാനെന്ന ഭാവം ദുര്വചനങ്ങള്ക്കും ദുഷ്പ്രവൃത്തികള്‍ക്കും പ്രേരകമാകും. ഞാനെന്ന ഭാവത്തിനു കാരണം ജ്ഞാനമില്ലായ്മയാണ്. ഈ ഭാവം ജ്ഞാര്ജനത്തിനും തടസ്സമാകുന്നു. ‘ഞാനെന്ന ഭാവമതു തോന്നായ്ക വേണ’ മെന്ന് ഹരിനാമ കീര്‍ത്തനവും ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. ‘സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ’ എന്ന കാളിദാസ വചനവും അഹങ്കാരത്തിന്റെ ദുഷ്ഫലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അഹങ്കാരം തലയ്ക്കു പിടിച്ചവര്‍ ഏറെയുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പണം, കൈക്കരുത്ത്, പ്രശസ്തി, അധികാരം തുടങ്ങിയവയില്‍ അഹങ്കരിക്കുന്നവര്‍ സമൂഹത്തിന്റെ വിവിധ തുറകളിലും തലങ്ങളിലുമുണ്ട്. വിനയത്തിനു മേല്‍ വിജയം നേടാന്‍ അഹങ്കാരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം! ധാര്‍ഷ്ട്യം ഒരു നേതൃഗുണമാണെന്നു പോലും ധരിച്ചിട്ടുള്ളവര് ഏറെ!
രാമായണ പാരായണവും പഠനവും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താനും സ്വയം നവീകരിക്കാനും പ്രേരകമാകും.
‘ജനന ജരാമരണങ്ങളെച്ചിന്തിച്ചുള്ളി-
ലനഹങ്കാരത്വേന സമഭാവനയോടും’
(ആരണ്യകാണ്ഡം)
ജീവിക്കാന്‍ നമുക്കു കഴിയട്ടെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: