രവീന്ദ്രന് കൊളത്തൂര്‍
സമസ്ത ലോകങ്ങളെയും വെല്ലുവാന്‍ പര്യാപ്തമായ ഉത്തമ ഗുണമാണ് സത്സ്വഭാവം. സത്സ്വഭാവിക്ക് ആരോടും വെറുപ്പോ ഈര്ഷ്യയോ ഉണ്ടാകാന്‍ തരമില്ല. ദുഷ്പ്രവണതകളും ദുഃസ്വഭാവങ്ങളും അദ്ദേഹത്തിനു മുമ്പില്‍ നിഷ്പ്രഭമാവുന്നു. പെരുമാറ്റത്തില്‍ ഒരു ശാന്തത അദ്ദേഹത്തില്‍ സ്വതഃസിദ്ധമാണ്. മനസ്സും വാക്കും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നിരിക്കെ, സത്സമ്പന്നമായ മനസ്സിനുടമയായ അദ്ദേഹത്തില്‍നിന്നും പുറത്തുവരുന്ന ശബ്ദവൈഖരി അഥവാ വാക്കുകള്‍ അമൃതസമാനമായിരിക്കും.
സഹജീവികള്‍ക്ക് മാനസികമായി മുറിവുണ്ടാക്കുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍നിന്നു വരില്ല, മറിച്ച് എല്ലാവര്ക്കും പ്രിയകരവും ഹിതകരവുമായിരിക്കും അവ. അതിനനുസരിച്ച ഒരു അന്തരീക്ഷം അദ്ദേഹത്തിനു ചുറ്റും രൂപംകൊള്ളുകയും ചെയ്യും. അവിടെ സമാധാനവും ശാന്തിയും സ്നേഹവും പുലരും. സത്സ്വഭാവിയുടെ ശീതളിമയാര്‍ന്ന പ്രഭാവലയത്തിലേക്ക്, ഷഡ്പദങ്ങള്‍ മധുവൂറുന്ന പുഷ്പങ്ങളിലേക്കെന്നപോലെ സജ്ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു.
സത്സ്വഭാവം അഥവാ സുശീലം എന്നത് മുതിര്‍ന്നിട്ടു നേടേണ്ടതാണെന്ന് കണക്കാക്കേണ്ടതില്ല. ചെറുപ്പത്തിലേ വീട്ടില്‍നിന്നാണ് ഇതു ലഭിക്കേണ്ടത്. അത് അയത്നലളിതവും സ്വാഭാവികവുമായിരിക്കും.
ചെറുപ്പത്തിലേ ആദ്യഗുരുക്കന്മാരായ അമ്മയില്‍നിന്നും മുത്തശ്ശിമാരില്‍ നിന്നും സത്കഥകളിലൂടെയും താരാട്ടുപാട്ടുകളിലൂടെയും മറ്റും നമ്മിലേക്കു പകരുന്നതാണിത്. മുതിര്‍ന്നവരെ ആദരിക്കാനും സഹജീവികളെ സ്നേഹിക്കാ
നും ഇതിലൂടെ സാധിക്കുന്നു. നമുക്ക് അമ്മമാര്‍ ഭക്ഷണം തന്നിരുന്നത് മുറ്റത്തിറങ്ങി മരക്കൊമ്പിലേക്ക് ചൂണ്ടി അമ്പിളിമാമനെ കാണിച്ചും കാക്കയ്ക്കും പൂച്ചയ്ക്കും പകര്ന്നുകൊണ്ടുമായിരുന്നു. നമ്മില്‍ സത്സ്വഭാവത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും വിത്തുകള്‍
പാകുന്നത് ഇവിടെ നിന്നുമാണ്.
സത്സ്വഭാവം മനുഷ്യന്റെ ഒരലങ്കാരമാണ്. നാം എത്രതന്നെ വേഷഭൂഷാദികള്‍ അണിഞ്ഞാലും സുഗന്ധദ്രവ്യങ്ങള്‍ പൂശിയാലും ദുസ്വഭാവിയാണെങ്കില്‍ ഒരിടത്തും ശോഭിക്കുകയില്ല, മറിച്ച് പരിഹാസ്യനാവുകയേ ഉള്ളൂ. തന്റെ ഉള്ളിലുറങ്ങിക്കിടക്കുന്ന സകല സദ്വാസനകളെയും മനസ്സ് ശാന്തമാക്കാനുതകുന്ന സദ്ഗുണം തട്ടിയുണര്‍ത്തും. നമ്മെയും സമൂഹത്തെയും ഉന്നതിയിലേക്കു നയിക്കാന്‍ ഇത് ഉതകുകയും ചെയ്യും.
സത്സ്വഭാവത്തിന്റെയും സൗശീല്യത്തിന്റെയും മഹത്വത്തെ ദ്യോതിപ്പിക്കുന്ന ഒരു സുഭാഷിതം പ്രചാരത്തിലുണ്ട്.
‘വഹ്നിസ്തസ്യ ജലായതേ ജനനിധി
കുല്യായതേ തത്ക്ഷണാത്
മേരു സ്വല്പശിലായതേ മൃഗപതേഃ
സംഘ കുരങ്ഗായതേ.
വ്യാളോ മാല്യഗുണായതേ വിഷരസഃ
പീയൂഷവര്ഷായതേ
യസ്യാംഗോളഖില ലോക വല്ലഭതമം
ശീലം സമുന്മീലതി’
അതായത്, ആ ഗുണവാനു മുന്നില്‍ ജ്വലിക്കുന്ന അഗ്നി, ജലംപോലെ തണുത്തതായും സമുദ്രം ചെറിയ തടാകമായും മേരുപര്‍വ്വതം വെറുമൊരു ശിലാഖണ്ഡം പോലെയുമേയുള്ളു. ശീലത്തിനു മുന്നില്‍ ചെറുതാകാത്ത എന്തുണ്ടീ ഭൂമിയില്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: