പറയിപെറ്റ പന്തിരുകുലത്തിന്റെ സ്മരണകള്‍ നിറയുന്ന രായിരനല്ലൂര്‍ മലകയറ്റം ചരിത്രപ്രസിദ്ധമാണ്. പന്തിരുകുലത്തിലെ ജ്ഞാനിയും പ്രധാനിയുമായ നാറാണത്ത് ഭ്രാന്തന് മലമുകളില്‍ ദുര്‍ഗാദേവിയുടെ ദര്‍ശനപുണ്യം ലഭിച്ചതിന്റെ സ്മരണ പുതുക്കലാണ് രായിരനല്ലൂര്‍ മലകയറ്റം.
വരരുചിയുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായി ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് പിറന്ന നാറാണത്ത് ഭ്രാന്തനെ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തുവളര്‍ത്തി വേദപഠനത്തിനായി തിരുവേഗപ്പുറയിലെത്തിച്ചത്. പഠനകാലത്ത് രായിരനല്ലൂര്‍ മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആര്‍ത്തുചിരിക്കുന്നത് നാറാണത്തിന്റെ പതിവായിരുന്നു. അങ്ങനെയൊരു ദിവസം മലമുകളിലെത്തിയ നാറാണത്ത്ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടെന്നാണ് ഐതിഹ്യം. മലമുകളിലെ ആല്‍മരത്തിലെ പൊന്നൂഞ്ഞാലിലാടുകയായിരുന്ന ദേവി, ഭ്രാന്തന്റെ പ്രാകൃതരൂപത്തില്‍ ഭയചകിതയായി താഴെയിറങ്ങി ഏഴടിവച്ച് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയെന്നും പാദം പതിഞ്ഞ പാറയില്‍ ഏഴു കുഴികളുണ്ടായെന്നും അതിലൊന്നില്‍ പൂവും കനിയും വച്ച് ഭ്രാന്തന് പൂജചെയ്ത് ദേവിയെ പ്രീതിപ്പെടുത്തിയെന്നുമാണ് വിശ്വാസം.
വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാര്‍ കുടുംബൈശ്വര്യത്തിനായി മലമുകളില്‍ ക്ഷേത്രം പണിത് പൂജതുടരുകയായിരുന്നു. ദുര്‍ഗയുടെ പാദമുദ്രകള്‍ ശ്രീകോവിലിനകത്ത് ഇപ്പോഴും കാണാം. ഈ പാദങ്ങളിലൊന്നിന്റെ കുഴിയില്‍ സദാസമയവും ജലം ഉണ്ടാകും. ഇതാണ് ഇവിടത്തെ തീര്‍ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. പൂജയ്ക്കും നിവേദ്യത്തിനുമുള്ള ജലം, മലയുടെ മുകളിലായുള്ള ചെറിയകിണറില് നിന്നാണ് എടുക്കുന്നത്. ശ്രീലകത്തിന്റെ ഉള്ളിലെ പാറയില്‍ കാലടികള്ക്കടുത്തായി വാല്‍ക്കണ്ണാടി വച്ചാണ് പൂജ നടക്കുന്നത്.
തുലാം ഒന്നിനാണ് രായിരനല്ലൂരില്‍ ആയിരങ്ങള്‍ മല കയറാറുള്ളത്. തുലാം ഒന്നിന് നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രധാനവിശേഷങ്ങള്‍ തുലാം ഒന്നി
നും വൃശ്ചികം ഒന്നിനുമാണ്. വൃശ്ചികത്തില് ദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് കാര്ത്തികവാരവും നടക്കാറുണ്ട്. അന്ന് തുലാം ഒന്നിനുള്ളത്ര ഭക്തര്‍ മലകയറാന്‍ എത്താറില്ല.
സമുദ്ര നിരപ്പില്‍ നിന്ന് 500 അടി ഉയരമുള്ള ചെങ്കുത്തായ മലമുകളിലുള്ള നാറാണത്ത് ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ഈ പ്രതിമയെ വലംവച്ചാണ് ഭക്തര്‍ മലകയറ്റം നടത്തുന്നത്. പട്ടാമ്പിയില്‍നിന്നും കൊപ്പം -വളാഞ്ചേരി റൂട്ടില്‍ നടുവട്ടത്ത് ഇറങ്ങി പ്രധാന കവാടത്തിലൂടെ പടികള്‍ കയറിയും ഒന്നാന്തിപ്പടിയില്‍ നിന്നും ഒറ്റയടി പാതയിലൂടെ മലകയറിയും ഇവിടെയെത്താം. നടുവട്ടത്തുനിന്നും കയറിവന്നാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കും ഒന്നാന്തിപ്പടിയിലൂടെ മലകയറിവന്നാല് തെക്കുഭാഗത്തേക്കുമാണ് പ്രവേശിക്കുക.
നടുവട്ടംവഴി പ്രവേശിക്കുമ്പോഴേ താഴെയുള്ളൊരു ദുര്‍ഗാക്ഷേത്രവും അമ്പലക്കുളവും കാണാന്‍ സാധിക്കുകയുള്ളൂ. ഈ ദുര്‍ഗാക്ഷേത്രത്തിന് നാറാണത്തുഭ്രാന്തന്റെ ചരിത്രവുമായി ബന്ധമുള്ളതായി അറിവില്ല. താഴെയുള്ള ദുര്‍ഗാക്ഷേത്രം കോഴിക്കോടുസാമൂതിരിയുടെ വകയാണ്. മലമുകളിലെ ദുര്‍ഗാക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും തന്ത്രവും പൂജാധികാരങ്ങളുമെല്ലാം നാരായണമംഗലത്ത് എന്ന ആമയൂര്‍ ഇല്ലത്തുകാര്‍ക്കാണ്.
ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്ന രായിരനല്ലൂരിലെ മലകയറാന്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഭക്തര്‍ക്ക് അനുമതി നല്‍കിയില്ല. ഇത്തവണയെങ്കിലും മല കയറാമെന്നായിരുന്നു ഭക്തരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: