മുകുന്ദന് മുസലിയാത്ത്
പ്രിയവ്രതന് മനുപുത്രനും ഉത്താനപാദ സോദരനുമാണ്. സൂര്യസമാന തേരില്‍ ഭൂമിയെ വലംവച്ച് രാത്രിയെ പകലാക്കിയവനാണ് പ്രിയവ്രതന്. അങ്ങനെ ഭൂമിയെ തേരിലേറ്റി വലംവച്ചതിനാല്‍ ഭൂമി ഏഴു ദ്വീപുകളായി മാറ്റപ്പെട്ടു. ഏഴു സമുദ്രങ്ങളും രൂപപ്പെട്ടു.
പ്രിയവ്രതന് വിശ്വകര്‍മാവിന്റെ പുത്രിയായ ബര്‍ഹിഷ്മതിയെ വിവാഹം ചെയ്തു. പത്തുപുത്രന്മാരാണ് ഇവര്‍ക്കു ജനിച്ചത്. മൂത്ത പുത്രന് അഗ്നീന്ദ്രനായിരുന്നു.
പ്രിയവ്രതന്റെ ഊര്‍ജ്വസ്വതി എന്ന പുത്രിയെ ശുക്രാചാര്യരാണ് വിവാഹം ചെയ്തത്. യദുവംശമാതാവായ ദേവയാനി അവരുടെ പുത്രിയാണ്. പ്രിയവ്രതന് ആത്മീയ പാതയിലേക്കു തിരിഞ്ഞതിനാല്‍ അഗ്നീന്ദ്രന്‍ രാജാവായി. പൂര്‍വ്വചിത്തി എന്ന അപ്സരസ്സാണ് അഗ്നീന്ദ്രന്റെ പത്നിയായത്. അവര്‍ക്ക് നാഭി, കിം പുരുഷന്, ഹരിവര്‍ഷന്‍, ഇളാവൃതന്‍, രമ്യകന്‍, ഹിരണ്മയന്, കുരു, ഭദ്രാശ്വന്‍, കേതുമാലന്‍ എന്നിങ്ങനെ ഒമ്പതുപുത്രന്മാരുണ്ടായി. ജംബുദ്വീപിനെ ഒമ്പതു വര്‍ഷങ്ങള്‍ (ഖണ്ഡങ്ങള്‍)ആക്കി ഒമ്പതു മക്കളുടേയും പേരു നല്കി. മക്കളെ അതതു ദ്വീപിന്റെ അധിപതിയുമാക്കി.
പിന്നീട് ഭാരതം എന്നു പറഞ്ഞ അജനാഭവര്ഷത്തിന്റെ അധിപനായി നാഭി വാണു. നാഭിയുടെ പത്നി മേരുദേവിയായിരുന്നു.
നാഭി-മേരു ദമ്പതിമാര്‍ സന്താനലാഭത്തിനായി ചിരകാലം തപസ്സിരുന്നു. ഭക്തപ്രിയനായ ഭഗവാന് ഭക്തന്റെ സങ്കല്‍പ്പത്തിലുള്ള രൂപത്തില്‍ തന്നെ പ്രത്യക്ഷനായി. എന്തു വരമാണു വേണ്ടതെന്നു നാഭിയോടു ചോദിച്ചു. ഭഗവാനു തുല്യനായ പുത്രന് വേണമന്നായിരുന്നു നാഭി ആവശ്യപ്പെട്ടത്.
ഭഗവാന് പറഞ്ഞു. ആ വരം തരാന്‍ നിവൃത്തിയില്ല. കാരണം എനിക്കു തുല്യനായി ഞാന്‍ മാത്രമേയുള്ളൂ. എങ്കിലും നിങ്ങളുടെ ആഗ്രഹം സാധിപ്പിക്കാന്‍ ഞാന്‍ തന്നെ താങ്കളുടെ പുത്രനായി അവതരിക്കാം. അങ്ങനെയാണ് നാഭിപുത്രനായി ഋഷഭദേവന്റെ ജനനം. അവധൂതവൃത്തി ലോകത്തിന്നു പഠിപ്പിക്കാനായിരുന്നു ഋഷഭാവതാരം.
ഋഷഭന് എന്നാല്‍ ശ്രേഷ്ഠന് എന്നാണര്‍ത്ഥം. ഭഗവദ് ലക്ഷണങ്ങളെല്ലാം തികഞ്ഞവനായിരുന്നു ഋഷഭദേവന്. വജ്രം, അങ്കുശം, താമര, ശംഖം എന്നീ അവതാര ലക്ഷണങ്ങള്‍ ഋഷഭ ദേവനില്‍ വ്യക്തമായിരുന്നു.
ഋഷഭദേവന്റെ കീര്‍ത്തിയില്‍ അസൂയാലുവായ ദേവേന്ദ്രന് ഋഷഭന്റെ രാജ്യത്തു മഴ പെയ്യിച്ചില്ല. ഇന്ദ്രന് കൊല്ലക്കുടിലിലാണ് ‘തൂശി’ വില്ക്കാന് പോയത്. ഋഷഭദേവന് സ്വമായാ വൈഭവത്താല്‍ മഴ പെയ്യിച്ചു. ദേവേന്ദ്രന് നാണിച്ചു തലതാഴ്ത്തി. പിന്നീട് ഋഷഭദേവനോട് ഏറ്റുമുട്ടാന്‍ ശ്രമിച്ചില്ല.
അജനാഭവര്‍ഷത്തെ യജ്ഞഭൂമിയാക്കി ഋഷഭദേവന്. പ്രജകളും യജ്ഞകര്‍മ്മങ്ങളില്‍ തല്പ്പരരായി. ജയന്തിയായിരുന്നു ഋഷഭദേവന്റെ പത്നി. ഭരതാഗ്രജന്മാരായി നൂറുപുത്രന്മാരും അവര്‍ക്കുണ്ടായി. അവരില്‍ ഒമ്പതുപേര്‍ നവയോഗികള്‍ എന്നറിയപ്പെട്ടു. അവര്‍ ജനകമഹാരാജാവിനു ജ്ഞാനോപദേശം നല്കി.
സ്വന്തം മക്കളെ ഉപദേശിക്കുന്നുവെന്ന വ്യാജേന മുഴുവന്‍ പ്രജകള്‍ക്കും ഋഷഭന് ധര്‍മനീതി ഉപദേശിച്ചു. കാലാന്തരത്തില്‍ ഭരതനെ രാജ്യഭാരമേല്പ്പിച്ച് കൊട്ടാരം വിട്ടിറങ്ങി അവധൂത ജീവിതം നയിച്ചു. മൂകനെപ്പോലെയും ബധിരനെപ്പോലെയും അന്ധനെപ്പോലെയും ഊരുചുറ്റി. രാജാവാണെന്നറിയാതെ ജനങ്ങള്‍ ഋഷഭദേവനെ പരിഹസിച്ചു. ദേവോപദ്രവം ചെയ്തു. എല്ലാം നിസ്സംഗനായി ഋഷഭദേവന് സഹിച്ചു. ആഹാരം അന്വേഷിച്ചില്ല. അജഗരവൃത്തിപോലെ മുന്നില്‍ വന്നതുമാത്രം വല്ലപ്പോഴും ഭക്ഷിച്ചു. നിത്യവൃത്തിയും ദിനചര്യയും ഒന്നുമില്ല. കാഴ്ചയില്‍ തനി ഭ്രാന്തന്. എന്നിരുന്നാലും യോഗബലത്താല്‍ ഋഷഭ ദേവന്റെ ശരീരത്തില്‍നിന്ന് നറുമണം നാലുപാടും പരന്നു. ഋഷഭദേവന് ‘കൊങ്ക വെങ്ക കുടക്കാന്‍”പ്രദേശങ്ങളിലൂടെ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. കര്‍ണാടകത്തിലെ കുടജാദ്രിയിലെത്തിയപ്പോള്‍ അവിടെ കാട്ടുതീ പടരുന്നത് ഋഷഭദേവന് കണ്ടു. തനിക്കു ലഭിച്ച താല്‍ക്കാലിക ശരീരം ഉപേക്ഷിക്കേണ്ട സമയമായി എന്നറിഞ്ഞ ഋഷഭദേവന് കാട്ടുതീയിലേക്ക് നടന്നു നീങ്ങി. നിലാവില് നടക്കുന്നപോലെ കാട്ടുതീയിലേക്ക് നടന്നു. അങ്ങനെ ഭാരതത്തെ സ്വന്തം ജന്മംകൊണ്ട് യജ്ഞഭൂമിയാക്കിയ ഋഷഭാവതാരം അഗ്നിയില്‍ ലയിച്ചു. അഥവാ അഗ്നിക്കും അതീതനായ ഋഷഭന് അഗ്നിയെ തന്നില്‍ ലയിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: