രാമായണ കാലത്തെ രാജാക്കന്മാര്ക്ക് മന്ത്രിമാര്‍ ഉണ്ടായിരുന്നു. രാജാവിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഭരണനിര്‍വഹണം നടത്തുക, നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു അവരുടെ പ്രധാന ചുമതലകള്‍. ഒരു വിഷയത്തില്‍ രാജാവെടുക്കുന്ന തീരുമാനം ഗുണകരമല്ലെന്നു തോന്നിയാല്‍ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തി അത് തിരുത്തിക്കുവാന്‍ നല്ല മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നു. നല്ല രാജാക്കന്മാരാകട്ടെ അത്തരം മന്ത്രിമാരെ തങ്ങളുടെ പ്രതിരൂപങ്ങളായാണ് കണ്ടിരുന്നത്!
തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന് പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന് ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന് നോക്കിക്കോളുമെന്ന് ദശരഥനറിയാം.
കൈകേയി വരം ചോദിച്ചതോടെ, അഭിഷേകം മുടങ്ങുമെന്നുറപ്പായ ദശരഥന് മോഹാലസ്യപ്പെട്ടു വീഴുന്നു. ഉണര്‍ന്നും ഇരുന്നും കിടന്നും രാമനെയോര്‍ത്ത് കരഞ്ഞുമാണ് ദശരഥന് നേരം വെളുപ്പിക്കുന്നത്. പ്രഭാതത്തില്‍ അവിടെയെത്തിയ സുമന്ത്രര്‍ കൈകേയിയോട് രാജാവിന്റെ ദുഃഖകാരണമെന്തെന്ന് അനേ്വഷിക്കുന്നു.
”രാമനെക്കാണാഞ്ഞു ദുഃഖം നരേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ”
എന്നായിരുന്നു കൈകേയിയുടെ മറുപടി. അപ്പോള്‍ സുമന്ത്രര്‍ പറയുന്നതിങ്ങനെ:
”ചെന്നുകുമാരനെക്കൊണ്ടു വരാമല്ലോ
രാജവചന മനാകര്‍ണ്യ ഞാനിഹ
രാജീവലോചനേ! പോകുന്നതെങ്ങനെ!”
(അയോധ്യാകാണ്ഡം)
രാമകുമാരനെ കൊണ്ടു വരാം. പക്ഷേ, രാജാവു പറയാതെ ഞാനതിനായി എങ്ങനെ പോകും? സുമന്ത്രരുടെ ഈ ചോദ്യത്തില്‍ ഉത്തമനായ ഒരു മന്ത്രിയുടെ ഉത്തരവാദിത്വ ബോധവും രാജാവിനോടുള്ള മാന്യമായ വിധേയത്വവും കാണാം. ”ചെന്നു നീ തന്നെ വരുത്തുക രാമനെ” എന്ന രാജവാക്യം കേട്ടപ്പോഴേ സുമന്ത്രര്‍ രാജസന്നിധിയിലേക്കു പോകുന്നുള്ളൂ.
സുഗ്രീവന്റെ മന്ത്രിയായ ഹനൂമാന് മറ്റൊരു മഹനീയ മാതൃകയാണ്. ബാലിവധത്തിനു ശേഷം ”പ്രത്യുപകാരം മറക്കുന്ന” സുഗ്രീവനെ ഉത്തമനായ ആ മന്ത്രി ഗുണദോഷിക്കുന്നു. വാഗ്ദാനപാലനത്തിന് ഇനിയും അമാന്തിച്ചാല്‍, ശ്രീരാമന്
”അഗ്രജനായ ശക്രാത്മജനെപ്പോലെ
നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണയം”
(കിഷ്കിന്ധാകാണ്ഡം)
എന്ന് സുഗ്രീവനോടു പറയാന്‍ ഹനൂമാന് മടിക്കുന്നില്ല!
നല്ല ഭരണാധികാരിയായ സുഗ്രീവന് മന്ത്രിയോട് ഒട്ടും നീരസം തോന്നിയില്ല. തന്റെ തെറ്റ് ആ വാനര രാജാവ് തിരിച്ചറിഞ്ഞു. തന്റെ നന്മയ്ക്കായി തന്നെ ഗുണദോഷിച്ച മന്ത്രിയെ അദ്ദേഹം വികാരവിവശനായി അഭിനന്ദിക്കുകയാണ് ചെയ്തത്.
”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ
പൃത്ഥ്വീശനാപത്തുമെത്തുകയില്ലല്ലോ”
(കിഷ്കിന്ധാ കാണ്ഡം)
എന്നോര്‍ത്ത് സുഗ്രീവന് ആശ്വസിക്കുന്നു.
രാവണന്റെ മന്ത്രിമാര്‍, ഇഷ്ടവും മുഖസ്തുതിയും പറഞ്ഞ് ആ രാക്ഷസാധീശനെ വഴി തെറ്റിക്കുന്നു. രാവണന്റെ കോപം ഭയന്ന്, ഗുണദോഷിക്കാന്‍ അവര്‍ തയ്യാറായില്ല. മൂഢരായ മന്ത്രിമാര്‍ രാജാവിനു വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അനുജനായ കുംഭകര്ണന് അവസാനഘട്ടത്തില്‍ രാവണനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാലദേശാവസ്ഥകളും ഉപായങ്ങളും നയങ്ങളുമെല്ലാം കണക്കിലെടുത്ത് യുക്തമായ ഉപദേശം നല്‍കുന്നവരാണ് നല്ല മന്ത്രിമാര്‍.
”ഇങ്ങനെയുള്ളൊരാമത്യധര്‍മം വെടി
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കര്‍ണസുഖം വരുമാറു പറഞ്ഞുകൊ
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളില്‍”
(യുദ്ധകാണ്ഡം)
ഭേദം കാകോളമാണെന്ന് കുംഭകര്ണന് ജ്യേഷ്ഠനെ ഓര്‍മിപ്പിക്കുന്നു. പഴയകാലത്തെ മന്ത്രിമാരുടെ സ്ഥാനത്ത് ഇന്ന് ഭരണനായകര്‍ക്ക് ഉപദേശകരാണുള്ളത്. ഇഷ്ടം പറഞ്ഞ് ഭരണനായകരെ വഴി തെറ്റിക്കുന്നവരാണ് അവരില്‍ പലരും. മന്ത്രിധര്‍മത്തെക്കുറിച്ചുള്ള രാമായണ പാഠം, ഇന്നത്തെ മന്ത്രിമാരും ഉപദേശകരും മനസ്സിരുത്തി പഠിക്കേണ്ടണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: