മുകുന്ദന് മുസലിയാത്ത്
നായാട്ട് രാജാക്കന്മാര്ക്കു പറഞ്ഞിട്ടുള്ള വിനോദമാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനദ്രോഹം ചെയ്യാതിരിക്കാന്‍ ഇതു നല്ലതാണ്. അപ്രകാരം ഒരിക്കല്‍ പരീക്ഷിത്ത് നായാട്ടിനായി ഇറങ്ങി. നായാട്ടിനിടയില്‍ ദൈവഗത്യാ പരീക്ഷിത്ത് ഒറ്റപ്പെട്ട് എവിടെയോ എത്തി. വിളിപ്പാടടുത്തൊന്നും രാജസേവകരുടെ സാന്നിദ്ധ്യം ഇല്ലാതായി.
രാജാവിനാകട്ടെ ഏകാന്തതയ്ക്കു പുറമെ വിശപ്പും ദാഹവും സഹിക്കാതായി. അങ്ങിങ്ങ് നടന്ന് ഒരു മുനിവാടം കണ്ടെത്തി.
ശമീക മഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്. ദാഹിച്ചു വലഞ്ഞ രാജാവ് ദാഹജലം ആവശ്യപ്പെട്ടു. എന്നാല്‍ ധ്യാനത്തിലിരുന്ന മുനി രാജാവു വന്നതും അദ്ദേഹം ചോദിച്ചതും ഒന്നും അറിഞ്ഞില്ല. രാജാവിനാകട്ടെ വിശപ്പും ദാഹവുംകൊണ്ട് സ്വബുദ്ധി നശിച്ചിരുന്നു.
രാജാവിനെയും ‘കലി’ബാധിച്ചു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണല്ലൊ പറയാറ്. രാജാവ് അവിവേകിയായി. ശമീകമഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ചത്തുകിടക്കുന്ന ഒരു സര്‍പ്പത്തെ രാജാവ് കണ്ടു. അതിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തിലിട്ടു രാജാവു സ്ഥലം വിട്ടു.
അല്‍പ്പസമയം കഴിഞ്ഞ് മുനി പുത്രനായ ശൃംഗി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. പിതാവിന്റെ കഴുത്തില്‍ കിടക്കുന്ന പാമ്പിനെ കണ്ട ശൃംഗിയുടേയും നിയന്ത്രണം വിട്ടു. ആശ്രമത്തില്‍ അതിക്രമിച്ചു കടന്ന അക്രമകാരി ഏഴാം ദിവസം തക്ഷകന്റെ കടിയേറ്റു മരിക്കട്ടെ എന്ന ശാപവാക്കും നല്കി.
മഹര്‍ഷി സമാധിയില്‍നിന്നുണര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങളറിഞ്ഞു ദുഃഖിതനായി. തന്റെ കഴുത്തില്‍ പരീക്ഷിത്ത് ചത്ത പാമ്പിനെ ഇട്ടതിലല്ല അദ്ദേഹം ദുഃഖിച്ചത്. പ്രജാവത്സലനും ഉത്തമനുമായ രാജാവ് താന്‍ നിമിത്തം നഷ്ടമാകുമല്ലോ എന്നോര്‍ത്താണ് സങ്കടപ്പെട്ടത്. ഇത്തരം ഒരു നല്ല രാജാവിനെ എത്ര കാലം കാത്തിരുന്നാലാണ് നേടാനാവുക?
ഏതായാലും പുത്രന് ശപിച്ചുപോയി. ശാപവാക്ക് നിഷ്ഫലവുമാവില്ല. ഒരു ദൂതനെ വിട്ട് രാജാവിനെ കാര്യം ധരിപ്പിച്ചു. കാരണം ഒരു ദുര്‍ബല നിമിഷത്തില്‍ താന്‍ ചെയ്ത തെറ്റിന് ഭഗവാന് ഉടന്‍ ശിക്ഷ നല്കി തന്നെ പാപമുക്തനാക്കിയല്ലോ. ഭഗവാന് ഭക്തവത്സലന് തന്നെ!
രാജാവിന്റെ ശാപവാര്‍ത്ത ജനങ്ങളെ ദുഃഖിതരാക്കി. അവര്‍ രാജാവിനെ രക്ഷിക്കാന്‍ തങ്ങളാലാവുന്ന പരിശ്രമം തുടങ്ങി. തക്ഷകന്റെ വരവുണ്ടെങ്കില്‍ ചെറുക്കാന്‍ നാലു ഭാഗത്തും രാപകല്‍ കാവലായി. ഒരു വലിയ തടാകത്തില്‍ ഒരു ഒറ്റക്കാല് മണ്ഡപം തീര്‍ത്ത് രാജാവിനെ അവിടെയിരുത്തി.
രാജാവിന്റെ ചിന്ത മറ്റൊരുവിധമായിരുന്നു. ഇനിയും ഏഴു ദിവസം ജീവിതം ബാക്കിയുണ്ട്. ഖട്വാംഗന് എന്ന രാജാവ് ഒരു മുഹൂര്‍ത്തനേരംകൊണ്ട് (ഒരു മണിക്കൂര്‍ സമയം) വൈരാഗ്യമുദിച്ച് മോക്ഷം നേടിയെങ്കില്‍, തനിക്കു ഏഴു ദിവസം ഈശ്വപ്രസാദനത്തിന് ധാരാളം മതി.
രാജഭാരം ജനമേജയനെന്ന പുത്രനെ ഏല്‍പ്പിച്ച് പരീക്ഷിത്ത് മരണത്തിനുള്ള തയ്യാറെടുപ്പിലായി. പ്രായോപവേശത്തിന്ന് തയ്യാറായി. അതായത് മരണം വരെ ആഹാരം ഉപേക്ഷിക്കുക. മനസ്സില്‍ ഭഗവാനെ സ്മരിക്കുക. ശരീരബോധമുള്ളവര്ക്കു മാത്രമേ വിശപ്പും ദാഹവുമുള്ളൂ. മനസ്സില്‍നിന്ന് ഭഗവാന് മാറിയിട്ടുവേണ്ടേ വിശപ്പിന്നു പ്രവേശിക്കാന്‍! ഭഗവദ്കഥ പറയാന്‍ ശ്രീശുകബ്രഹ്മര്‍ഷി എത്തിച്ചേരുക കൂടി ചെയ്തപ്പോള്‍ ദുഃഖത്തിന്റെ സ്ഥാനം ഉത്സവം ഏറ്റെടുത്തു. ഭക്തനെ രക്ഷിക്കാന്‍ ഭഗവാന് ശുകബ്രഹ്മര്‍ഷിയുടെ രൂപത്തില്‍ പ്രത്യക്ഷമായതാണത്രേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: