മുകുന്ദന് മുസലിയാത്ത്
ശിശുപാലന്റെ ആത്മമിത്രമായിരുന്നു ശാല്വന്(സാല്വന് എന്നും ഭേദമുണ്ട്). സാല്വരാജ്യത്തെ രാജാവാണ് സാല്വന്. രുക്മിണിയേയും പാഞ്ചാലിയേയും സ്വന്തമാക്കാന്‍ സാല്വന് ആഗ്രഹിച്ചിരുന്നു. കൃഷ്ണന്റെ സമയോചിത ഇടപെടല്‍ രണ്ടിനേയും അസാധ്യമാക്കി. അന്നു മുതല്‍ കൃഷ്ണവിരോധിയായി സാല്വന് ശിശുപാലവധം കൂടിയായപ്പോള്‍ സാല്വന്റെ വിദ്വേഷം വര്‍ധിച്ചു. അവന് ഒരു പ്രതിജ്ഞ ചെയ്തു.
‘ഞാന്‍ ഈ ഭൂമി യാദവ ശൂന്യമാക്കും.’ സാല്വന് വരബലം നേടാനായി ശിവനെ തപസ്സു ചെയ്തു. ദിവസേന ഒരു പിടി മണ്ണുതിന്നായിരുന്നു തപസ്സ്. ഒരു കൊല്ലം കഴിഞ്ഞാണ് ശിവന് പ്രത്യക്ഷനായത്. സാല്വനോട് എന്തുവരമാണ് വേണ്ടത് എന്നു ചോദിച്ചു. സാല്വന് പറഞ്ഞു.
ദേവാസുര ഗന്ധര്‍വ്വ മനുഷ്യരാല്‍ തകര്‍ക്കാനാവാത്തതും മനസ്സിന്നനുസരിച്ച് ചരിക്കുന്നതുമായ ഒരു രഥം വേണം. അതു യാദവരെ ഭയപ്പെടുത്തുന്നതാവണം.
സാല്വന്റെ മനസ്സില്‍ ഉദ്ദേശ്യ ശുദ്ധിയില്ലാത്തതിനാല്‍ മനസ്സില്‍ ആഗ്രഹിച്ചതും ചോദിച്ചതുമായ വരം പൊരുത്തക്കേടിലായി. കൃഷ്ണനെ ഉദ്ദേശിച്ചായിരുന്നു വരം ചോദിച്ചത്. കൃഷ്ണന് അവതാരമായതിനാല്‍ ദേവനോ അസുരനോ ഗന്ധര്‍വ്വനോ മനുഷ്യനോ അല്ല. യാദവന്മാരെ ഭയപ്പെടുത്താമെന്നല്ലാതെ ഇല്ലായ്മ ചെയ്യാന്‍ എന്ന ആഗ്രഹവും നടന്നില്ല.
അസുരശില്‍പ്പിയായ മയനെ വരുത്തി അതിവിശാലമായ ഒരു നഗരി പണിതു സാല്വന്. സൗഭമെന്നായിരുന്നു പുരിയുടെ പേര്. അതിനാല്‍ സാല്വന് സൗഭപതി എന്ന പേരിലും അറിയപ്പെട്ടു.
സൈന്യവുമായി സാല്വന് ദ്വാരകയിലേക്കു യുദ്ധത്തിനു പുറപ്പെട്ടു. ഭഗവാന് ഇന്ദ്രപ്രസ്ഥത്തിലായിരുന്നു. ദ്വാരകയിലില്ലായിരുന്നു. സാല്വന് ദ്വാരകയിലെ വിശാലമായ ശാലകളും ഗോപുരങ്ങളും തല്ലിത്തകര്‍ത്തു. മേഘങ്ങളില്‍ മറഞ്ഞ് അദൃശ്യനായി അവന് ദ്വാരകാവാസികള്‍ക്കു നേരെ ശരമാരി ചൊരിഞ്ഞു. ഇടക്കിടെ ഇടിത്തീയും വലിയ വലിയ പാറകളും പര്‍വ്വതഖണ്ഡങ്ങളും ദ്വാരകയില്‍ പതിച്ചു. വിഷസര്‍പ്പങ്ങളെ നാലുപാടും വിതറി. ദ്വാരകാവാസികള്‍ ഭയചകിതരായി ഭഗവാനെ വിളിച്ചു.
പ്രദ്യുമ്നനാണ് അവരുടെ സഹായത്തിനെത്തിയത്. സാല്വന്റെ മായാ പ്രകടനങ്ങളെ പ്രദ്യുമ്നന് ദിവ്യാസ്ത്രങ്ങളാല്‍ നിഷ്പ്രഭമാക്കി. ശാല്വന്റെ സേനാനായകനെ മുറിപ്പെടുത്തി. ഒരേ ഞാണില്‍ നിന്ന് ഒരേസമയം ഓരോ ശത്രുവിന്റെ മേലും ശസ്ത്രങ്ങള്‍ എയ്തുകൊള്ളിച്ചു. ശാല്വന് ചകിതനായി. ശാല്വന്റെ മന്ത്രി ദ്വിമാന്‍ പ്രദ്യുമ്നന്റെ മാറു ലക്ഷ്യമിട്ടു ഗദയെറിഞ്ഞു. അതു പ്രദ്യുമ്നന് താല്ക്കാലികമായ ബോധക്ഷയമുണ്ടാക്കി. പ്രദ്യുമ്നനെ സൂതന്‍ ഉടനെ അടര്‍ക്കളത്തില്‍ നിന്നു മാറ്റി.
ബോധം തിരിച്ചുവന്ന പ്രദ്യുമ്നന് സൂതനെ ശകാരിച്ചു. യുദ്ധഭൂമിയില്‍ നിന്നു ഭീരുവിനെപ്പോലെ തിരിഞ്ഞോടിയത് ശരിയായില്ല എന്നഭിപ്രായപ്പെട്ടു. അതു കുലത്തിനു കീര്‍ത്തിനാശകമാണ്. പ്രദ്യുമ്നന് വീണ്ടും യുദ്ധഭൂമിയിലെത്തി. ദ്യുമാനെ എട്ടു ബാണങ്ങള്‍കൊണ്ട് എതിര്‍ത്തു. ദ്യുമാന്റെ തേരും തേരാളിയും കുതിരകളും കാലലോകത്തെത്തി. യുദ്ധം 27 ദിവസം ജയപരാജയങ്ങളില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. ഭഗവാന് ദ്വാരകയില്‍ തിരിച്ചെത്തി. ഭഗവാനും പ്രദ്യുമ്നന്റെ സഹായത്തിനെത്തി. രോഷാകുലനായ സാല്വന് അതുവരെയും പ്രയോഗിക്കാത്ത അതിശക്തമായ ഒരു വേല് ഭഗവാനു നേരെ ചാട്ടി. ഭഗവാനതിനെ മാര്‍ഗ്ഗമദ്ധ്യേ നിഷ്പ്രയാസം തകര്‍ത്തെറിഞ്ഞു. ഭഗവാന് പതിനാറു ബാണങ്ങള്‍ ഒരേ സമയം സാല്വനു നേരെ തൊടുത്തുവിട്ടു. സാല്വനു ചുറ്റും ശരങ്ങളുടെ ഒരു നിബിഡ വനം രൂപപ്പെട്ടു. സാല്വന് ഭഗവാന്റെ വില്ലു തകര്‍ക്കാന്‍ ശ്രമിച്ചു. ഭഗവാന്റെ വില്ലു കയ്യില്‍നിന്നും താഴെ വീണു. അതുകണ്ട സാല്വന് അലറി വിളിച്ചു. ഹേ! യാദവ! നീയന്റെ സുഹൃത്തായ ശിശുപാലനെ ഹനിച്ചു. നിന്നെ ഞാനിന്നു ശിശുപാലനൊപ്പം എത്തിക്കുന്നുണ്ട്.
ഭഗവാന് സാല്വന്റെ തലയ്ക്കു ഗദകൊണ്ടടിച്ചു. സാല്വന് രക്തം ഛര്‍ദ്ദിച്ചു മോഹിച്ചു മണ്ണില്‍ വീണു.
പെട്ടെന്നു സാല്വനെ കാണാതായി. അവന് മായാവിയെപ്പോലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവന്റെ കയ്യില്‍ ഖണ്ഡിച്ച വസുദേവ ശിരസ്സുകണ്ടപ്പോള്‍ ഒരു നിമിഷം ഭഗവാനും ഭയന്നു. അവതാരമെങ്കിലും മനുഷ്യഭാവം ഭഗവാനേയും ബാധിച്ചു. എന്നാല്‍ ഭഗവാന് പെട്ടെന്നു തിരിച്ചുവന്നു ചിരിച്ചു. ഒരസ്ത്രംകൊണ്ടു സാല്വന്റെ കവചവും വില്ലും തകര്‍ത്തു. ഗദകൊണ്ട് തേരും തകര്‍ത്തു. സൗഭമെന്ന സാല്വരഥം പൊടിതൂളയായി സമുദ്രത്തില്‍ വീണു. സാല്വന് ഭാരിച്ച ഗദയുമായി ഭഗവാനു നേരെ പാഞ്ഞടുത്തു. അവന്റെ ഗദയേന്തിയ കൈ ഭഗവാന്റെ നേരെ പാഞ്ഞടുത്തു. അവന്റെ ഗദയേന്തിയ കൈ ഭഗവാന്റെ ശസ്ത്രമേറ്റു മുറിഞ്ഞു മണ്ണില്‍ വീണു. തുടര്‍ന്നു ഭഗവാന് സുദര്‍ശനം പ്രയോഗിച്ചു. കിരീടത്തോടെ സ്വാല്യശിരസ്സിനെ സുദര്‍ശനം മുറിച്ചു തള്ളി മണ്ണിലിട്ടു. ദേവലോകത്ത് ദുന്ദുഭി നാദം മുഴങ്ങി. ദേവന്മാര് ഭഗവാനെ പുഷ്പാഭിഷേകം കൊണ്ടു മൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: