മുകുന്ദന് മുസലിയാത്ത്
അര്ജ്ജുനന് ഒരു തീര്‍ത്ഥയാത്രക്കിടയില്‍ പ്രഭാസ തീര്ത്ഥക്കരയിലെത്തി. നാടുമുഴുവന്‍ ഉത്സവപ്രതീതി കണ്ടു അര്ജ്ജുനന് കാര്യം അന്വേഷിച്ചു. നാട്ടില്‍ ഉത്സവം തന്നെ വസന്തോത്സവം. ഒരു മാസം നീണ്ടുനില്‍ക്കും. ആ ഉത്സവാവസാനം സുഭദ്രയുടെ വിവാഹവുമാണ്.
ബലരാമനും കൃഷ്ണനും കൂടിയുള്ള ഏക സഹോദരിയാണ് സുഭദ്ര. അവളെ അര്ജ്ജുനന് പലപ്പോഴും കണ്ടിട്ടുണ്ട്. അവളുടെ രൂപലാവണ്യം ആരേയും ആകര്‍ഷിക്കുന്നതുമാണ്. സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോധനനു നല്കാന് ബലരാമന് നിശ്ചയിച്ചിരുന്നു. എന്നാല്‍ അതിനോടു സുഭദ്രയ്ക്കും മറ്റു പലര്‍ക്കും യോജിപ്പില്ല എന്നും അര്ജ്ജുനന് കേട്ടറിഞ്ഞു.
ഇത്രയും കാര്യങ്ങളറിഞ്ഞ സുഭദ്രയെ കാണാന്‍ അര്ജ്ജുനന് ആഗ്രഹിച്ചു. ഭഗവാന്റെ നിശ്ശബ്ദാനുവാദവും കിട്ടി. അര്ജുനന് ദ്വാരകാപുരിയില്‍ കേറിക്കൂടാന്‍ ഒരു കപടവേഷം ധരിച്ചു.
ഒരു ദിവസം അമ്പലമുറ്റത്തെ ആല്‍ത്തറയില്‍ ഒരു ദിവ്യ സംന്യാസി പ്രത്യക്ഷനായി. കാണാന്‍ ബഹുയോഗ്യന്‍. ആബാലവൃദ്ധം ആല്‍ത്തറയിലെത്തി. നവസംന്യാസിയെ വണങ്ങി അനുഗ്രഹം തേടി. കൂട്ടത്തില്‍ ബലരാമനും സംന്യാസിയെ കണ്ടു. സ്വവസതിയിലേക്ക് അതിഥിയായി ക്ഷണിക്കുകയും ചെയ്തു.
അര്‍ജ്ജുനന്റെ പദ്ധതി വിജയിക്കുന്നതായി കൃഷ്ണനും കണ്ടു. ബലരാമന്റെ കൊട്ടാരത്തില്‍ വച്ചു അര്‍ജ്ജുനനും സുഭദ്രയും പരസ്പരം കണ്ടു. സംന്യാസിയെ സല്ക്കരിക്കാനുള്ള നിയോഗം സുഭദ്രയ്ക്കു തന്നെയായിരുന്നു. അര്ജ്ജുനന് ആഹാരം വിളമ്പുമ്പോള്‍ കൈകളില്‍ ഞാണ് തഴമ്പു കണ്ടത് സുഭദ്രയെ ശങ്കാവതിയാക്കി. അവള് സംന്യാസിയുടെ മുഖത്തേക്കും കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കി. തന്റെ ഹൃദയത്തില്‍ പണ്ടേ പതിഞ്ഞ അതേ കണ്ണുകള്‍.
സുഭദ്ര അര്‍ജ്ജുനനെ തിരിച്ചറിഞ്ഞു. പക്ഷേ കാര്യം കൃഷ്ണനുമായി മാത്രം ചര്‍ച്ച ചെയ്തു. ജ്യേഷ്ഠന് അറിഞ്ഞുതന്നെയാണ് ഈ നാടകമെന്നും അതിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ ജ്യേഷ്ഠന് തന്നെയെന്നും സുഭദ്രയറിഞ്ഞു. ശ്രീകൃഷ്ണന്റെ ആഗ്രഹം തന്നെ തന്റെയും ആഗ്രഹമെന്നും അറിയിച്ചു.
പിന്നീടു ഉത്സവാവസാനം വരെ സംന്യാസിയെ സുഭദ്ര പരിപാലിച്ചു. അവസാന ദിവസം ഉത്സവലഹരിക്കിടയില്‍ സുഭദ്രയുമായി കടന്നു കളയാനായിരുന്നു പദ്ധതി. അതിനായി ഒരു തേരും കൃഷ്ണന് രഹസ്യമായി തയ്യാറാക്കിക്കൊടുത്തു.
കൃഷ്ണന്റെ അനുഗ്രഹം രണ്ടുപേരും വാങ്ങി സുഭദ്ര ബലരാമനേയും വണങ്ങി. സുഭദ്രയുടെ നീക്കങ്ങള്‍ ബലരാമന് അറിഞ്ഞിരുന്നില്ല. സുഭദ്രയുമായി നഗരം വിടുമ്പോള്‍ തേര് തെളിക്കേണ്ടത് സുഭദ്ര തന്നെയായിരിക്കണമെന്ന് ഭഗവാന് പ്രത്യേകം ചട്ടംകെട്ടിയിരുന്നു. അര്ജ്ജുനന് അത് വിചിത്രമായി തോന്നിയെങ്കിലും കൃഷ്ണാഭിപ്രായം അംഗീകരിച്ചു.
ഉത്സവത്തിനിടയില്‍ സുഭദ്രയുടെ തേര് അതിവേഗം പാഞ്ഞുപോകുന്നത് ദ്വാരകാവാസികള്‍ കണ്ടു. വിവാഹനിശ്ചയം കഴിഞ്ഞ സുഭദ്രയെ ആരോ ബലാല്ക്കാരം ചെയ്യുന്നുവെന്നാണ് നാട്ടുകാര്‍ ധരിച്ചത്. വിവരം ബലരാമനും അറിഞ്ഞു. മാത്രമല്ല സംന്യാസിയെയും കാണുന്നില്ല. അവന് ഏതോ കപട സംന്യാസിയാണെന്ന നിഗമനത്തിലെത്തി. അന്വേഷണത്തിലാണ് കപട സംന്യാസി അര്ജ്ജുനന് തന്നെയെന്നറിഞ്ഞത്.
ബലരാമന് കൃഷ്ണനേയും സംശയമില്ലായിരുന്നു. കാരണം കൃഷ്ണാര്ജ്ജുനന്മാര് പണ്ടേ സുഹൃത്തുക്കളാണ്. എങ്കിലും യാദവരെ മുഴുവന്‍ അപമാനിച്ച പാണ്ഡവരെ വെറുതെ വിടാന്‍ പാടില്ലെന്നും അവര്‍ ഒരു യാദവ സ്ത്രീയെ തട്ടിക്കൊണ്ടുപോയത് യാദവരോടുള്ള വെല്ലുവിളിയാണെന്നും ബലരാമന് വാദിച്ചു.
കൃഷ്ണനും ബലരാമന്റെ അഭിപ്രായത്തെ അംഗീകരിച്ചു. ഒരു കാര്യം ശരിയാണ് കട്ടുകൊണ്ടുപോയവന്‍ കള്ളനാണ്. അവന് യാദവനായാലും പാണ്ഡവനായാലും കൗരവനായാലും കള്ളന് തന്നെ!
കൃഷ്ണന്റെ വാദഗതി രാമനും അംഗീകരിച്ചു. അതിനുശേഷം കൃഷ്ണന് കൂട്ടിച്ചേര്‍ത്തു. തേരു പോകുന്നതു കണ്ടവര്‍ പറയുന്നത് തേരോട്ടിയിരുന്നത് അര്‍ജ്ജുനനല്ല സുഭദ്രയായിരുന്നുവെന്നാണ്. അപ്പോള്‍ ആര് ആരെകണ്ടു കൊണ്ടുപോയി എന്നു തീരുമാനിച്ചായിരിക്കണം ശിക്ഷ. കുറ്റം അര്‍ജ്ജുനനല്ല സുഭദ്രയ്ക്കാണ് ബാധകമാവുക.
കൃഷ്ണന്റെ വാദംകേട്ട നാട്ടുകാരും അതു ശരിവച്ചു. കൃഷ്ണന്റെ മുഖത്തേക്ക് രാമനൊന്നു നോക്കി. കളിയുടെ സൂത്രധാരന്‍ മറ്റാരുമല്ലെന്നു ബോധ്യപ്പെടുകയും ചെയ്തു. ബലരാമന് സൈന്യങ്ങളെയെല്ലാം തിരിച്ചയച്ചു. കൃഷ്ണനുമൊത്ത് ഭാവിപരിപാടികള്‍ ചിന്തിച്ചു. വിധിയാംവണ്ണം സുഭദ്രയെ അര്ജ്ജുനന് വിവാഹം ചെയ്തുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: